ഋതുക്കളെത്ര മാറി മറഞ്ഞാലും
സ്വപ്നങ്ങളെത്ര പൂത്തു വിടര്‍ന്നാലും
മനസ്സിന്റെ കോണിലെവിടെയോ
ഒരു മായാത്ത കാലത്തിന്‍
പൂക്കാലം...
പൂന്തോട്ടത്തിലെത്രയോ
പൂക്കള്‍ വിടര്‍ന്നപോല്‍
സൌഹൃദത്തിന്‍ സൌരഭ്യം
ഇളംതെന്നല്‍ വീശുന്നു
എന്നകതാരിലിന്നും....
നഷ്ടപ്പെട്ട സന്തോഷങ്ങള്‍ മറക്കാനോ...
ഇനിയും നേടിയെടുക്കാനോ ആവുമോ...?
നഷ്ടങ്ങളെല്ലാം ഇന്നലെകളാണെങ്കില്‍
ഇന്നത്തെ ബാക്കിയായ് ഓര്‍മ്മകള്‍ മാത്രം...
എന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച 1993- 95. ഒരിക്കലും എത്തപ്പെടാന്‍ കഴിയുമെന്ന് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയിലും ആഘോഷമാക്കിയ രണ്ട് വര്‍ഷം. വിവരണങ്ങള്‍ക്കപ്പുറത്തെ സ്വപ്നലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഞാനിന്ന് വീണ്ടും മാര്‍ത്തോമാ കോളജിന്റെ വലിയ ഗേറ്റും കടന്ന് ഓട്ടോയിലെത്തുന്നു...... എന്നെ എടുത്തു കൊണ്ട് വരാനും പോവാനും എന്റെ സൌകര്യത്തിനു വേണ്ടി ഏറ്റവുമടുത്ത ക്ളാസ്സ്മുറിയിലേക്ക് എന്റെ അനിയന്‍ ഫിറോസ് എന്നെ എടുത്ത് നടക്കുന്നു.... എന്നെ കാണുമ്പോള്‍ കൂട്ടുകാരോ സ്റാഫുകളായ അച്ചായന്മാരോ അധ്യാപകരോ പുഞ്ചിരിയോടെ വിശേഷങ്ങള്‍ ആരായുന്നു..... എല്ലാവര്‍ക്കുമൊപ്പം മറ്റൊരു സ്റൂളിലിരുന്ന് കൂട്ടുകാരോട് തമാശകള്‍ പറഞ്ഞിരിക്കുന്നു, അധ്യാപകര്‍ ക്ളാസ്സിലെത്തുന്നതുവരെ....
ഏതൊക്കെയോ ദിക്കില്‍ നിന്നും അപരിചതരായി ഭയചകിതരായി കടന്നു വന്നവരെ ആഘോഷത്തോടെ വരവേല്‍ക്കുന്ന സീനിയര്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഇടയില്‍ കുഞ്ഞാടുകളായി ഒതുങ്ങിയും പതുങ്ങിയും നിന്ന കാലം.....
എൻറെ അനിയൻ ഫിറോസ് എന്നെ ക്ലാസ്സിലേക്ക് എടുത്ത് കൊണ്ട് വരുന്നതിന്റെയും പോവുന്നതിന്റെയും സഹതാപരംഗമായതു കൊണ്ടാവാം സുഖമില്ലാത്ത കുട്ടിയെന്ന പേരില്‍ ആദ്യവര്‍ഷത്തില്‍ എനിക്ക് ഒരു പ്രിയസുഹൃത്തെന്ന് പറയാന്‍ ആരുമില്ലായിരുന്നു. അധികം വൈകാതെ അവരുടെ ഇടയില്‍ അവരില്‍ പ്രിയപ്പെട്ടവളായി ഒത്തുകൂടുന്ന ഇടവേളകളില്‍ എല്ലാം പങ്കുവെച്ച് ഹൃദയത്തില്‍ ചേര്‍ത്തുവെച്ച സൌഹൃദങ്ങള്‍..... ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സംഗമങ്ങളില്‍ എന്നും ഒന്നാംസ്ഥാനം കോളേജ് സ്റോറില്‍നിന്നും ആരെങ്കിലും വാങ്ങിത്തരുന്ന കോഫീ ബൈറ്റ് മുട്ടായിക്കായിരുന്നു...
ക്ളാസ്സില്‍ നിന്നും പുറത്തിറങ്ങാതെ, കോമ്പൌണ്ടിലും ഗ്രൌണ്ടിലും കറങ്ങി നടക്കാതെ, ക്ളാസ്സുകള്‍ കട്ടു ചെയ്യാതെ, മുദ്രാവാക്യങ്ങളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കാനാവാതെ പ്രത്യേകതകളെന്തെങ്കിലും എന്നിലുണ്ടെന്ന് അവകാശപ്പെടാനില്ലാതെ പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു ഉള്‍തുടിപ്പായി മാര്‍തോമാ കോളജ് നല്‍കിയത് എന്റെ ഏകാന്തതയിലെ ഇരുട്ടില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്... എന്നുമെന്നും മനസ്സില്‍ മിന്നിത്തെളിയുന്ന നക്ഷത്രതിളക്കം.....
ആരുടെയൊക്കെയോ ദാനമായി കിട്ടിയ ആ രണ്ടു വര്‍ഷം തല്‍ക്കാലത്തേക്ക് സങ്കടങ്ങളെയെല്ലാം മാറ്റി വെച്ച് മനസ്സു നിറയെ സന്തോഷങ്ങളോടെ ഓരോ കാര്യങ്ങളും അനുഭവിച്ച് ആസ്വദിച്ചു...., എന്റെ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ...!
എന്റെ നിസ്സഹായതയുടെ നാളുകളില്‍ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും സമ്മിശ്രങ്ങളില്‍ കോളജ് ഓര്‍മ്മകള്‍ കൂടി കോര്‍ത്തിണക്കി കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരില്‍ എന്റെ ഒരു പുസ്തകമിറങ്ങി. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പുസ്തകത്തെക്കുറിച്ചും ചിത്രപ്രദര്‍ശനത്തെക്കുറിച്ചും തിരിച്ചറിഞ്ഞ് എന്നെ മറന്ന കൂട്ടുകാര്‍ക്കിടയില്‍ പഴയ കോളജ് ദിനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളോടെ അവര്‍ തേടിയെത്തുമ്പോള്‍ വര്‍ഷങ്ങളിത്രയും മറഞ്ഞിരിക്കുന്നു എന്ന സത്യം അത്ഭുതപ്പെടുത്തുന്നു. കോളേജ് ജീവിതത്തില്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കും വ്യത്യസ്തങ്ങളായിരിക്കാം...., ഇതിലും കൂടുതല്‍ അനുഭവങ്ങളും ഉണ്ടായിരിക്കാം. കാലുകള്‍ തളര്‍ന്നതിനുശേഷം രണ്ടാം ക്ളാസ്സില്‍ പഠനം നിര്‍ത്തിയ ഞാന്‍ വീട്ടിലിരുന്ന് പത്താം ക്ളാസ്സ് മാത്രം പഠിച്ച് പാസ്സായി. കൂടെ പഠിച്ചവരോ പരിചയത്തിലുള്ളവരോ ഇല്ലാതെയുള്ള എന്റെ കോളജ് പഠനത്തിന്റെ തുടക്കം... അറിവിന്റെ അളവുതൂക്കങ്ങള്‍ക്കപ്പുറം ആണ്‍- പെണ്‍ വ്യത്യാസങ്ങളില്ലാതെ, ഗുരു-ശിഷ്യ ബന്ധത്തിന്‍ അതിരുകളില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവളായി സൌഹൃദത്തിന്റെ ഒരു വിശാലലോകം എന്റെ മുന്നില്‍ തുറന്ന് കിടന്നിരുന്നു.... അതുകൊണ്ട് തന്നെ ഒന്നുമില്ലായ്മയിലും നേടിയ ഓരോന്നും അമൂല്യങ്ങളാണ്....
ഞാന്‍ കോളജിന്റെ പടിയറങ്ങിയ 16 വര്‍ഷത്തിനു ശേഷം മാര്‍തോമാ കോളജിലെ പുതിയ തലമുറയിലെ നൌഷാദും അശ്വിനും, കോളജ് പിറവിയെടുത്ത 31 വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠിച്ചുപോയവര്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന പുതുമകളോടെ ഇറക്കുന്ന മാഗസിനില്‍ അവര്‍ തിരഞ്ഞെടുത്ത കുറച്ചു പേരില്‍ ഒരംഗമായി ഞാനുമുണ്ട് എന്നറിയിച്ചു. ഞാന്‍ പഠിച്ചിരുന്ന കാലത്തെ മാഗസിനില്‍ ഒരു കുഞ്ഞു കവിത പോലും കോറിയിടാന്‍ അറിയാതിരുന്ന എനിക്ക് 2011- ല്‍ ഇറങ്ങുന്ന മാഗസിനില്‍ ഒരു കയ്യൊപ്പ് പതിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വലിയ സന്തോഷമാണ് മനസ്സില്‍ നിറഞ്ഞത്്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോള്‍ സെമസ്റര്‍ പഠനത്തിന്റെയും അസൈന്റ്മെന്റിന്റെയും പ്രാക്റ്റിക്കലിന്റെയും തിരക്കുകള്‍ക്കിടയില്‍ പുതുതലമുറ അവഗണിക്കുന്നതൊക്കെയും അന്ന് ഞങ്ങള്‍ ആഘോഷമാക്കിയതായിരുന്നില്ലേ എന്നാണോര്‍ത്തത്.
എനിക്ക് ഓര്‍ക്കാനുള്ളതും ഓര്‍മ്മപ്പെടുത്താനുള്ളതും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നന്മയെക്കുറച്ച് തന്നെയാണ്.... എന്തോക്കെയോ തിരക്കുകളില്‍ പെട്ട് അവഗണിക്കുന്ന ഒരു നല്ല സ്നേഹബന്ധത്തിന്റെ അവശേഷിപ്പുകള്‍ ഓര്‍ക്കാനില്ലാതെ എന്ത് കോളജ് ജീവിതം? ഇതുപോലെ ഒരു മുപ്പതു വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ കാലത്ത് സാക്ഷ്യപ്പെടുത്താന്‍ ഇന്നത്തെ തലമുറയിലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന എന്തെങ്കിലുമുണ്ടോ ഈ വിദ്യാലയമുറ്റത്ത് ഉപേക്ഷിക്കപ്പെട്ടത്.....