റീന ഗണേശ്
മലയാളം ഡിപ്പാര്‍ട്ട്മെന്റ്
എം. ഇ. എസ്. ആര്‍ട്സ് & സയന്‍സ് കോളേജ്
ചാത്തമംഗലം.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി പേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിന് പോകുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു. എന്റെ ജീവിതത്തിന്റെ വഴിത്തിരിവായ മൂന്നുവര്‍ഷം ചെലവഴിച്ചതവിടെയായിരുന്നു. ആ ഒര്‍മ്മകളില്‍ അഭിവന്ദ്യരായ എന്റെ ഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരുടെ വിവരങ്ങളറിയാം. അവരെ ഒരു നോക്കു കാണാം. പലരും പിരിഞ്ഞുപോയിരുന്നു. പക്ഷെ എന്റെ ബെറില്‍ ടീച്ചര്‍ എന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. നിറഞ്ഞ മനസ്സോടെ യുള്ള ടീച്ചറിന്റെ ചിരി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
അവിടെ വെച്ചാണ് ഞാന്‍ മിനിടീച്ചറിനെ പരിചയപ്പെടുന്നത്. കോടഞ്ചേരി കോളേജിലെ ബേബിഷീബ ടീച്ചര്‍ വഴി..... ചിരപരിചിതയെന്ന പോലെയുള്ള ടീച്ചറിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ മലയാളം ടീച്ചറാണ് എന്ന് എനിക്ക് ഷീബടീച്ചര്‍ പരിചയപ്പെടുത്തി തന്നു. ഉച്ചയൂണിന് ടീച്ചര്‍ കൊണ്ടുവന്നിരുന്ന വീട്ടില്‍ നട്ടുവളര്‍ത്തിയ പയറിന്റെ ഉപ്പേരിയും ടീച്ചറുതന്നെ കൊണ്ടാട്ടമാക്കിയ മുളകും മോരുകറിയും സാമ്പാറും കടലയ്ക്കാകറിയും....എല്ലാം വളരെ സ്നേഹത്തോടെ തന്നിരുന്നു. എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു മിനിടീച്ചര്‍.
ഒരു ദിവസം. ഞങ്ങളുടെ ചീഫായ മഞ്ചേരി കോളേജിലെ ആസാദ് സാറിന് ടീച്ചര്‍ ഒരു പുസ്തകം കൊടുത്ത് നാളെത്തന്നെ തരണം, വേറെ കോപ്പിയില്ല എന്നു പറയുന്നതു കേട്ടു. സാര്‍ പിറ്റേന്ന് തന്നെ ആ പുസ്തകം വായിച്ച് തിരിച്ചു കൊടുക്കാന്‍ കൊണ്ടുവന്നു. പേപ്പര്‍ നോക്കി കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ഈ പുസ്തകം വായിക്കുന്നോ, നാളെ മിനിടീച്ചര്‍ക്ക് കൊടുത്താല്‍മതി.... ഞാന്‍ മെല്ലെ മറിച്ചുനോക്കി. എനിക്കും വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഞാനത് വാങ്ങി വീട്ടിലെത്തി വായിച്ചു തുടങ്ങി. ഇപ്പോഴും ഞാനാ നല്ല നിമിഷത്തെ നന്ദിയോടെ സ്മരിക്കുന്നു.
കാലം മായ്ച്ച കാല്‍പ്പാടുകള്‍ മാരിയത്ത് സി. എച്ചിന്റേതായിരുന്നു. അവളുടെ ജീവിതമാണത്. ഏകദേശം എന്റെ സമപ്രായക്കാരിയായതുകൊണ്ട് ഞാന്‍ ‘അവള്‍’ എന്നു തന്നെ സംബോധന ചെയ്യട്ടെ.... പലപ്പോഴും കണ്ണീരണിഞ്ഞ് വാക്കുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. അത്രയ്ക്കും ഹൃദയസ്പര്‍ശിയായിരുന്നു ഓരോ അനുഭവവും.
മാരിയത്തിന്റെ കുട്ടിക്കാലമാണ് തുടക്കത്തില്‍... തറയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്ന മാരി... അങ്ങനെ ഉറങ്ങിപ്പോയ മകളെ കട്ടിലില്‍ എടുത്തു കിടത്തുന്ന ഉപ്പ.... ഒരു പനി വന്ന് കാലുകളെ തളര്‍ത്തിക്കളയുമെന്ന് ഒരിക്കല്‍ പോലും അവള്‍ വിചാരിച്ചിരുന്നില്ല... മദ്രസയില്‍ പോകാനായി രാവിലെ ഉണര്‍ന്ന് നേരം വൈകിയെന്ന വെപ്രാളത്തില്‍ താഴേക്കിറങ്ങിയ അവള്‍ കാലുകള്‍ ചലിക്കാനാകാതെ കിടക്കവിരിയില്‍ പിടുത്തമിട്ട് തൂങ്ങിക്കിടന്നു.
ഇങ്ങനെ സംഭവിക്കുന്നതിന് മുമ്പ് കടല്‍ത്തിരത്തില്‍നിന്നും പുഴയുടെ ആഴങ്ങളിളില്‍ നിന്നും ദൈവം മാരിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിയിരുന്നു.... അത് ഇതിനുവേണ്ടിയായിരുന്നോ? കാലുകള്‍ രണ്ടും തളര്‍ന്ന് കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് വെള്ളത്തില്‍ കളിക്കാനും മീന്‍പിടിക്കാനും കഴിയാനാകാതെ പൂക്കളോടും കിളികളോടും കിന്നാരം പറയാനാകാതെ കൂട്ടുകാരോടൊന്നിച്ച് സ്കൂളില്‍ പോകാനാകാതെ.....
കഷായത്തിന്റെയും കുഴമ്പിന്റെയും മനംമടുപ്പിക്കുന്ന മണത്തിന്റെ നടുവില്‍, പലവിധ ചികിത്സകളിലൂടെ വരുന്ന പരീക്ഷണങ്ങള്‍ക്കിടയിലും മാരിയുടെ ഒരേയൊരു പ്രതീക്ഷ എനിക്ക് എങ്ങനെയെങ്കിലും പഴയതുപോലെ ഒന്നു നടക്കാലോ എന്നതായിരുന്നു.... പക്ഷെ അതെല്ലാം വെറുതെയായി... ഒന്നിനും മാരിയെ രക്ഷപ്പെടുത്താനായില്ല.
അവളുടെ കുട്ടിക്കാലം വായിക്കുമ്പോള്‍ അവളോടൊപ്പം തന്നെ മനസ്സ് സഞ്ചരിക്കുന്നു. അത്രയ്ക്കും മനോഹരമായ ആഖ്യാനരീതിയാണ്. വളപ്പൊട്ടുകളും കുന്നിക്കുരുവും മയില്‍പ്പീലിയും സൂക്ഷിക്കുന്ന നിഷ്കളങ്കമായി ഒരു പെണ്‍കുട്ടി... തുള്ളിച്ചാടി കളിക്കേണ്ട സമയത്ത് ഒറ്റപ്പെട്ടുപോയ് ബാല്യം.... പുറം ലോകം കാണാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന മനോവിഷമം.... ആശുപത്രിയില്‍ പോകാന്‍ ഉമ്മ എടുത്തു ബസ്സില്‍ കയറുമ്പോള്‍ ആരും സീറ്റൊഴിഞ്ഞ് കൊടുക്കാതിരിക്കുന്നതും വലിയ കുട്ടികളെ എടുത്ത് നില്‍ക്കുന്നതൊക്കെ ഇരിക്കാന്‍ സീറ്റ് കിട്ടാനുള്ള അടവാവും- എന്ന കമന്റൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ മുള്ളുതറച്ചു കയറുന്ന പ്രതീതി. ആ ഉമ്മയുടെ കണ്ണുകള്‍ നിറയുമ്പോള്‍ വായനക്കാരുടെ കണ്ണുകളും നിറയുന്നു.
സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങളായി മാരിയത്തിന്റെ കുടുബാംഗങ്ങള്‍ റെജിയും ഫിറോസും റീനയും ഉപ്പയും ഉമ്മയും അങ്ങനെയങ്ങനെ എത്രയോ നല്ല സ്നേഹമുള്ള ആളുകള്‍. കൂട്ടുകാരികളെ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും എത്ര മനോഹരമായാണ് മാരിയത്തിന്റെ കൈവിരലിലൂടെ നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നത്.
വേനലും വര്‍ഷവും മറയുന്നതറിയാതെ
ഏകാന്തതയിലെ നൊമ്പരങ്ങള്‍ക്കിടയില്‍
സന്തോഷത്തിന്‍ പൂത്തിരി കത്തിച്ച
വസന്തങ്ങളാണ് എന്റെ കൂട്ടുകാര്‍......
എന്ന മാരിയുടെ കവിതയില്‍ തന്നെ വിശാലമായ സൌഹൃദമാഗ്രഹിക്കുന്ന അവളുടെ മനസ്സ് നമുക്ക് വായിക്കാം.
കിടന്നിടത്ത് നിന്ന് അനങ്ങാന്‍പോലും സാധിക്കാതിരുന്ന മാരിയത്തിന് പിന്നീട് എഴുന്നേറ്റിരിക്കാനായതും ഇഴഞ്ഞ് നീങ്ങാമെന്നതും അവളുടെ ആശ്വാസമായിരുന്നു. പക്ഷെ അത് വായിക്കുന്ന നമ്മള്‍ക്ക് അവളുടെ ചിത്രം മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. സ്വയം മരിക്കണമെന്നാഗ്രഹിക്കുന്ന പല നിമിഷങ്ങളും പിന്നത്തേക്ക് മാറ്റിവെയ്ക്കാന്‍ തോന്നിയ മാരിയത്തിന്റെ മനസ്സിന് നന്ദി. കാരണം കാലം മായ്ച്ച കാല്പാടുകള്‍ വായിക്കുന്ന എല്ലാവരിലും അനുകമ്പയുണരുന്നു..... അന്യമായി പോകുന്ന മാനുഷികമൂല്യങ്ങള്‍ ഉണരുന്നു.
കുഞ്ഞമ്മടീച്ചറിന്റെയും മിനിടീച്ചറിന്റെയും ആശീര്‍വാദത്തോടെ മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് എസ്. എസ്. എല്‍. സി എഴുതാന്‍ തയ്യാറായ മാരിയത്ത്, ആത്മവിശ്വാസം നല്‍കാന്‍ ബഷീര്‍സാര്‍, സുരേന്ദ്രന്‍ സാര്‍..... അങ്ങനെ പലരും. ആകാംക്ഷയോടെയുള്ള കാത്തരിപ്പിനൊടുവില്‍ മാരിയത്ത് പത്താംക്ളാസ്സ് പാസ്സായി.
മാരിയത്ത് നീ പരീക്ഷ എഴുതിയ അതേ വര്‍ഷം അതേ സമയം തന്നെയാണ് ഞാനും പരീക്ഷയെഴുതിയത്. അന്ന് ഞാനറിഞ്ഞിരുന്നോ ഭാവിയില്‍ എനിക്കിതുപോലെ ഒരു കൂട്ടുകാരിയെ കിട്ടുമെന്ന്..... എല്ലാം ദൈവനിശ്ചയം....
ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരന്നപ്പോഴുണ്ടാകുന്ന മാരിയത്തിന്റെ അങ്കലാപ്പും കുട്ടികളുടെ ഏറ്റവും മുമ്പില്‍ കസേരയില്‍ ഇരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഒക്കെ ശരിക്കും അനുഭവവേദ്യമാക്കിത്തരുന്നതായിരുന്നു മാരിയത്തിന്റെ വാക്കുകള്‍.
ഒന്ന് അനങ്ങാന്‍ പോലുമാവാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ബാത്ത്റൂമില്‍ പോകാന്‍ പോലും കഴിയാതെ ഇരുന്ന അവസ്ഥ... വളരെ ദയനീയം. ദൈവമേ ഇത് നിന്റെ പരീക്ഷണമായിരുന്നോ? പേടിച്ച് മാരി ഓടിപ്പോവുമെന്ന് കരുതിയോ? ഇല്ല അവള്‍ പോയില്ല. അവള്‍ പ്രീഡിഗ്രിയും കഴിഞ്ഞു. കോളേജിലെ അനുഭവങ്ങളൊക്കെ മാരിയത്ത് എത്ര ആവേശത്തോടെയാണ് വിവരിക്കുന്നത്. അവളുടെ വീട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയും കൂട്ടുകാരുടെ സ്നേഹമൊക്കെ അവള്‍ക്ക് ലഭിച്ച ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു.
ജീവിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവരിലൂടെ സമൂഹത്തിന് ഒരുപാട് സന്ദേശങ്ങള്‍ എത്താനുണ്ട്. ഒരു നിമിഷത്തേക്കെങ്കിലും നന്മയുടെ ഒരംശം അവരിലുണര്‍ത്താന്‍ കഴിയുന്നു. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുത്താന്‍, നിസ്സഹായരിലേക്ക് ഒരു ചെറിയ സഹായഹസ്തമെത്തിക്കുവാന്‍, നാളെ ഞങ്ങള്‍ക്കും ഇങ്ങനെ വന്നാലോ എന്ന ചിന്തയുണര്‍ത്താന്‍ അങ്ങനെയങ്ങനെ...... പലതിനും മാരിയത്തിനെ പോലുള്ളവര്‍ പ്രതിസന്ധികളെ തരണം ചെയ്ത് നന്മയുടെ പ്രതിരൂപമായിരിക്കട്ടെ...
വിരസമായ ഏകാന്തതയെ വര്‍ണ്ണങ്ങളില്‍ ചാലിച്ച്, പ്രതീക്ഷയുടെ കൈത്തിരിനാളം കത്തിച്ച് മുന്നോട്ട് പോകുന്ന മാരിയത്ത് അശരണമായ ജനങ്ങള്‍ക്ക് ഒരു സാന്ത്വനമാണ്.
മാരിയത്തിന് നല്‍കിയ ഗുരു നിത്യ ചൈതന്യ യതിയുടെ അനുഗ്രഹാശിസ്സുകള്‍ വായനക്കാരിലേക്കും പകരുന്നതാണ്.
അഹമഹമെന്നറിയുന്നതൊക്കെ യാരായുകിലി-
ലകമേ പലതല്ലതേകമാകും.
നാം ഈ ഏകതയെ കാണുന്നത് ദൈവമെന്ന വെളിച്ചത്തില്‍ മാത്രമാണ്. ഇനിയും.... എന്ന് നാം ചിന്തിക്കുമ്പോഴേക്കും ഇനി എന്നത് ഇപ്പോഴായി തീരും. അതുകൊണ്ട് ഈ സന്തോഷം മുറിയാതെ പോകട്ടെ. മുറിഞ്ഞു പോവുമ്പോഴും പ്രത്യാശയുടെ വെളിച്ചം ഉണ്ടായിരിക്കും.
എന്റെ മാരീ, ഒരിക്കലും കണ്ടിട്ടില്ലങ്കിലും
നിന്നെ ഞാനറിയുന്നു. നിന്റെ വാക്കുകളിലൂടെ...
ഇനിയൊരിക്കലും നമ്മള്‍ കണ്ടിട്ടില്ലെങ്കിലും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
എന്റെ സ്നേഹം ഒരമൃതായി
നിന്നിലലിഞ്ഞെങ്കിലെന്ന് ഞാനാശിക്കുന്നു...
അതിലൂടെ നീ ചിരഞ്ജീവിയായിരിക്കട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ഈശ്വരന്‍
നിന്റെ കാല്പാടുകളെ പുനരുജ്ജീവിപ്പിക്കട്ടെ
എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു...
നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈശ്വരന്‍ കനിയട്ടെ....
പല വാക്കുകളും മുഴുവനാക്കാതെ ബിന്ദുക്കളിലൂടെ വരച്ചുവെച്ച,
നിന്റെ പറയാതെ പോയ വാക്കുകള്‍....
അതെന്നിലേയ്ക്ക് ഒരമൃതം പോലെ പ്രവഹിക്കുന്നു.
ഒരിക്കലും കാലത്തിനു മായ്ച്ച് കളയാനാവാതെ.....
***************************************
എന്റെ പുസ്തകം വായിച്ച അനുഭവം റീനമിസ്സ് അവരുടെ MESCAS 2010-2011 സദ്ഗമയ എന്ന കോളേജ് മാഗസിനില്‍ എഴുതിയ കുറിപ്പാണിത്. അതിനുശേഷം അവര്‍ കോളേജിലെ നാല്പ്പതോളം കുട്ടികളുമായി എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഏതാനും മണിക്കൂറുകള്‍ അവരോടൊപ്പം വളരെയധികം സന്തോഷത്തോടെ ചിലവഴിച്ചപ്പോള്‍ അതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്.... ആ സുന്ദരനിമിഷത്തിന്റെ മനോഹരദൃശ്യങ്ങള്‍...