Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Monday, October 1, 2012




ബ്ലോഗെഴുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നവര്‍ 
മാരിയത്ത്. സി.എച്ച്‌
ങ്ങിങ്ങ് ഉയര്‍ന്നുതുടങ്ങിയ പ്രധാനപ്പെട്ട ചില ബ്ലോഗെഴുത്തുകളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അറിഞ്ഞ് തുടങ്ങിയിട്ടും കുറേ നാള്‍ കാത്തിരിക്കേണ്ടി വന്നു ബ്ലോഗില്‍ എഴുത്തിന് എന്റെ ഹരിശ്രീ കുറിക്കാന്‍...
കമ്പ്യൂട്ടറും നെറ്റും സംഘടിപ്പിച്ച് ബ്ലോഗിന്റെ വിശാലതയിലേക്ക് അതിന്റെ സാധ്യതകളും ഭാഷയും മനസ്സിലാക്കി എഴുത്തില്‍ ഒരു തുടക്കക്കാരിയുടെ എല്ലാ അങ്കലാപ്പോടും കൂടി അനേകായിരം ബ്ലോഗെഴുത്തുകാരുടെ ഇടയിലേക്ക് അംഗമായിത്തീര്‍ന്നപ്പോള്‍ കുറേ നാളത്തെ ഒരാഗ്രഹം സാധിച്ചതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സന്തോഷമായിരുന്നു.
എന്തെഴുതണം, എങ്ങനെ എഴുതണം എന്നൊന്നും ഒരു രൂപമില്ലാതെ നേരത്തെ കുറിച്ചു വെച്ച ചിലതുകള്‍ കുറിച്ച് ആദ്യമായി ബ്ലോഗിലൊരു പോസ്റ്റിട്ടപ്പോള്‍ മുതല്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഒരു കമന്റിനു വേണ്ടി...! അതാണ് ബ്ലോഗെഴുത്തിന്റെ തുടക്കം.
ഒരു കമന്റുകളും കിട്ടാത്ത എന്റെ പോസ്റ്റ് ദിവസങ്ങളോളം അനാഥമായി കിടന്നു... നമ്മള്‍ എഴുതി പോസ്റ്റിട്ടത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കേണ്ട സാധ്യതകള്‍ മനസ്സിലായത് പിന്നെയും കുറേ നാള്‍ കഴിഞ്ഞാണ്... നല്ല എഴുത്തിന് ജീവന്‍ നല്‍കുന്ന ഊര്‍ജമായിരുന്നു അതിനെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍.
ബ്ലോഗില്‍ പോസ്റ്റിട്ട സൃഷ്ടികള്‍ക്ക് അധികം വൈകാതെ അഭിപ്രായങ്ങളോടെ സന്ദര്‍ശകരും പിന്തുടര്‍ച്ചക്കാരും വന്നു തുടങ്ങിയപ്പോള്‍ ചെറുതായി എന്തെങ്കിലുമൊക്കെ എഴുതാനാവുന്നുണ്ടെന്ന ധൈര്യം വന്നു. കമന്റുകളിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വന്നപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന പ്രേരണയില്‍ ബ്ലോഗിലിടുന്ന പോസ്റ്റിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള എഴുത്തുകള്‍.
സാഹിത്യരംഗത്ത് അറിയപ്പെടുന്ന എഴുത്തുകാരെയും വായനക്കാരെയും അപേക്ഷിച്ച് സാധാരണക്കാരുടെ ഇടയിലേക്ക് എഴുത്തിന്റെയും വായനയുടെയും വലിയൊരു ലോകമൊരുക്കാന്‍ ബ്ലോഗിന് കഴിയുന്നുണ്ട്. പുറംലോകവുമായി കൂടുതല്‍ ബന്ധമില്ലാത്ത വീട്ടമ്മമാര്‍ക്കും അതിലുപരി വീട്ടിനുള്ളില്‍ തന്നെ പല സാഹചര്യങ്ങളാലും മറ്റു വിഷമങ്ങളാലും ഒതുങ്ങി കൂടിയവര്‍ക്കും ബ്ലോഗിലെ എഴുത്തും വായനയും വലിയൊരു ആശ്വാസമാണ്.
തെരഞ്ഞെടുത്ത ചില ബ്ലോഗിന്റെ വായന വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, നര്‍മ്മം എന്നിവക്കു പുറമെ സാമൂഹികം, രാഷ്ട്രീയം, സമകാലികം തുടങ്ങിയ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് വായനയുടെയും കാഴ്ചയുടെയും പരിധിക്കപ്പുറം നില്‍ക്കുന്നു. സാധാരണക്കാരന്റെ ഉള്ളിലെ ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ബ്ലോഗിന്റെ വിശാലത എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആശയവിനിമയത്തിന് അവസരമൊരുക്കുന്നു....
സ്ത്രീ-പുരുഷ ഭേദമന്യേ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും വിശ്വസാഹിത്യത്തിന്റെ മേമ്പൊടിയില്ലാതെ, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ മേല്‍ക്കോയ്മകളില്ലാതെ, മനസ്സിലുള്ള ആശയങ്ങളും, അറിഞ്ഞതും അറിയാനുള്ളതും തങ്ങള്‍ക്ക് പറയാനുള്ളതുമെല്ലാം മറ്റുള്ളവരുമായി പങ്കിടാനുള്ള വേദിയാണ് ബ്ലോഗ്.
തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഇടക്ക് ചെറിയ ഒരിടവേള വന്നാലും വീണ്ടും എന്തെങ്കിലും എഴുതണം എന്നത് ജീവിതത്തിന്റെ ഒരു നിര്‍ബന്ധ ശീലമാക്കി ക്കഴിഞ്ഞു ബ്ലോഗെഴുത്ത്...
പല കാരണങ്ങളാലും മറ്റു പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധികരിക്കപ്പെടാതെ പോയ സൃഷ്ടികളുടെ അകാലമൃത്യുവില്‍ നിന്നുള്ള പുനര്‍സൃഷ്ടികളായിരിക്കും ഒരു സാധാ ബ്ലോഗ് പോസ്റ്റ്. എന്തും തുറന്നു പറയാനുള്ള ചങ്കുറപ്പോടെ വെട്ടിത്തുറന്നു കാണിക്കുന്ന ചില ബ്ലോഗ് പോസ്റ്റുകളും അവയിലെ നിത്യ സന്ദര്‍ശകരായ വായനക്കാരുടെയും പിന്തുടര്‍ച്ചക്കാരുടെയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും കണ്ടാല്‍ മറ്റുള്ള വായനാപ്രസിദ്ധീകരണങ്ങളുടെ തലങ്ങള്‍ക്കപ്പുറത്തേക്ക് സ്വദേശങ്ങളിലും വിദേശങ്ങളിലും ഒരുപോലെ വായിക്കപ്പെടുന്ന വലിയ മാധ്യമമായി ബ്ലോഗെഴുത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
വായന ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് വിലപിക്കുന്ന അവസരത്തിലും 'ഈ' വായന ബ്ലോഗെഴുത്തിന്റെയും മറ്റും രൂപത്തില്‍ ഓരോ സെക്കന്റിലും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അത് വളരെ എളുപ്പത്തില്‍ എത്രയോ പേര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ ചില ബ്ലോഗെഴുത്തുകാരുടെ സൃഷ്ടികള്‍ ആത്മസാക്ഷാത്കാരമായി പുസ്തകരൂപം കൈവന്നിട്ടുള്ളത് വായനയുടെയും എഴുത്തിന്റെയും പൂതിയ കാഴ്ചപ്പാടുകളുടെ വലിയൊരു മുന്നേറ്റം തന്നെയാണ്.
ബ്ലോഗെഴുത്തും വായനയും അതര്‍ഹിക്കുന്ന മറ്റൊരു നല്ല സൗഹൃദത്തിലേക്ക് സ്‌നേഹബന്ധങ്ങളെ ഉയര്‍ത്തുന്നുണ്ട്. ഒന്നും ചെയ്യാനില്ലാതെ ജീവിതം മടുപ്പോടെ തള്ളിനീക്കുന്നവരുടെ ഇടയില്‍ അവനവന് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്ന, അതും തങ്ങളിലെന്തെങ്കിലുമുണ്ടെന്ന് ഒന്നും അവകാശപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായ ചിലര്‍ നമുക്കിടയിലുണ്ട്. വീടിന്റെ അകത്തളങ്ങളിലിരുന്ന് പുറംലോകത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കാര്യങ്ങള്‍ നിയന്ത്രിച്ച് വേണ്ടത് വേണ്ടുന്ന വിധത്തില്‍ കൊണ്ടുപോവാന്‍ അവര്‍ക്ക് കഴിയുന്നു. നന്മയുടെ, സാന്ത്വനത്തിന്റെ തലോടലായി സ്‌നേഹത്തിന്റെ തണലായി ഇത്തിരിയെങ്കിലും കാരുണ്യമേകാന്‍ ഇതുപോലുള്ള ബ്ലോഗുകളിലൂടെയും സൈറ്റുകളിലൂടെയും അവര്‍ക്ക് കഴിയുന്നുണ്ട്.... ഇതിലൂടെ കൂട്ടുകൂടുന്നവര്‍ ഒത്തൊരുമിക്കുന്ന സ്‌നേഹക്കൂട്ടായ്മകളും സംഘടനകളും സംഗമങ്ങളും അതിലൂടെ ഉണ്ടാകുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എത്രയോ പേര്‍ക്ക് സഹായങ്ങളായിട്ടുണ്ട്.
ഹാറൂണ്‍ സാഹിബിന്റെ 'ഒരു നുറുങ്ങ് http:// haroontp.blogspot.in/' എന്ന ബ്ലോഗ് വീടിന്റെ ടെറസില്‍ നിന്നും വീണ് അരക്കു താഴെ തളര്‍ന്നു കിടന്ന അവസ്ഥയില്‍ സമയം കളയാന്‍ വേണ്ടി ഉപയോഗിച്ചു തുടങ്ങിയതായിരുന്നു. ബ്ലോഗിലൂടെ കുറേ ആളുകളുമായി പരിചയപ്പെടാനും പരിചയപ്പെട്ടവരില്‍ ആരും അറിയാതെ ഒറ്റപ്പെട്ട് കഴിഞ്ഞുകൂടുന്ന ചിലരെ പുറം ലോകത്തിനു പരിചയപ്പെടുത്താനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനും അദ്ദേഹത്തിന് ബ്ലോഗിലൂടെ സാധിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പറയുമ്പോള്‍ ഹാറൂണ്‍ സാഹിബിന് നൂറ് നാവാണ്... ''ഇതിലൂടെ അര്‍ഹരായ കുറേ ആളുകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതില്‍ വളരെയധികം ചാരിതാര്‍ഥ്യം തോന്നിയിട്ടുണ്ട്. ഈ അവസ്ഥയില്‍ വീടിനകത്തിരുന്നു കൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി ആശ്വാസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളതിലുള്ള മാനസിക സംതൃപ്തി വളരെ വലുതാണ്...''
അസ്ഥികളിലെ സഹിക്കാനാവാത്ത വേദനയില്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന കണ്ണൂരിലെ ശാന്ത ടീച്ചര്‍ ശാന്ത കാവുമ്പായി 'മോഹപ്പക്ഷി http://santhatv.blogspot.in/' എന്ന തന്റെ ബ്ലോഗെഴുത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആവേശത്തോടെ വാചാലയായി... ''ഞാനൊരു എഴുത്തുകാരിയായത് ബ്ലോഗ് വഴിയാണ്... എന്റെ എഴുത്ത് പുറം ലോകത്ത് അറിയപ്പെട്ടതും അംഗീകരിച്ചതും ബ്ലോഗിലൂടെയാണ്... നമുക്ക് ഏറ്റവും സത്യസന്ധമായി എഴുതാനും പ്രസിദ്ധീകരിക്കാനും അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കാനും എളുപ്പത്തില്‍ സാധിക്കും... പത്രത്തേക്കാള്‍ നെറ്റ് കണക്ഷന്‍ വഴി ലോകത്തെവിടെയുമുള്ളവരുമായി ഏത് സമയത്തും കാര്യങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നുണ്ട്.'' ബ്ലോഗെഴുത്തിന്റെ ആത്മവിശ്വാസത്തോടെ ശാന്ത ടീച്ചറുടെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹപ്പക്ഷി (കവിതാ സമാഹാരം- കൈരളി ബുക്‌സ്), കാവുമ്പായിയിലെ അങ്ങേമ്മ (ലിഖിതം ബുക്‌സ് കണ്ണൂര്‍).
പ്രീത കുടവൂര്‍ 'പ്രവാഹിനി. http://pravaahiny.blogspot.in/' തളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്നവള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നട്ടെല്ലില്‍ ഒരു മുഴ വന്ന് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. 2000 ഡിസംബര്‍ ആയപ്പോഴാണ് പൂര്‍ണമായി നടക്കാന്‍ കഴിയാതെയാവുന്നത്. സ്‌കോയിലോസിസ് (നട്ടെല്ലിന് ഉണ്ടാകുന്ന ഒരുതരം വളവ്), പാരാപ്ലീജിയ എന്നീ രണ്ടു രോഗങ്ങളാണ് പ്രീതയെ തളര്‍ത്തിയത്. ഇപ്പോള്‍ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി ഒറ്റക്ക് എഴുന്നേറ്റിരിക്കാനും വീല്‍ചെയറിലേക്ക് നീങ്ങിയിരിക്കാനും കഴിയുന്നുണ്ട്.
''മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിയിടാന്‍ സൗകര്യമുള്ളത് ബ്ലോഗിലൂടെയാണ്. മറ്റുള്ളതിലൊക്കെ എഴുതാനും പറയാനും ഒരു പരിധിയുണ്ട്. എഴുതിയത് മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ കമന്റുകളിടുന്നുണ്ടോ എന്നുള്ളതിലല്ല... നമ്മുടെ മനസ്സില്‍ തോന്നുന്നതെന്തും ബ്ലോഗില്‍ എഴുതിയിടുന്നതിലുള്ള സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യം. അതിനു പുറമെ വീട്ടിലിരുന്ന് ചെയ്യുന്ന മുത്തുമാല, കമ്മല്‍ തുടങ്ങിയ ക്രാഫ്റ്റ് വര്‍ക്കുകളും ഗ്ലാസ് പെയിന്റിങ്ങുകളും ചിത്രങ്ങളും ബ്ലോഗിലൂടെ പുറംലോകത്തെ കാണിക്കാനും വില്‍പന നടത്താനും സാധിക്കുന്നുണ്ട്. ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും ഒത്തിരി സുഹൃത്തുക്കളെ കിട്ടി. ഫേസ്ബുക്കിലെ കൂട്ടുകാര്‍ ഒരു കൂട്ടായ്മയില്‍ വെച്ച് തന്നതാണ് എന്റെ കമ്പ്യൂട്ടര്‍. എന്റെ അടുത്തുള്ള മിക്കസാധനങ്ങളും- പ്രിന്റര്‍, സ്‌കാനര്‍, സ്പീക്കര്‍, യുപിഎസ്... ഇതെല്ലാം ഇതുപോലെ കിട്ടിയ സംഭാവനകളാണ്.'' സന്തോഷവാക്കുകളില്‍ എല്ലാവരോടുമുള്ള നന്ദി പ്രീതയുടെ സ്വരത്തില്‍ നിറഞ്ഞു.
യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് അമര്‍ന്നുപോയവന്‍. എങ്കിലും അവന്‍ ചിരിക്കുന്നു. ചിന്തിക്കുന്നു. ഉത്സാഹഭരിതനാകുന്നു. പക്ഷെ, അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും തീക്ഷ്ണാനുഭവങ്ങള്‍ പലപ്പോഴും കടുകുമണിക്കുള്ളിലേക്ക് ഉള്‍വലിയാന്‍ പ്രേരണയായിട്ടുണ്ട്. അപ്പോഴൊക്കെയും ''നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കൂ'' എന്ന പ്രവാചകവചനം മുറുകെ പിടിച്ച് മുന്നോട്ടുള്ള സഞ്ചാരപഥത്തിന് വെളിച്ചം പകര്‍ന്നു. ഏകാന്തതക്ക് കുറുകെ അഭിപ്രായങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും നിര്‍ലോഭമായ സ്‌നേഹത്തിലേക്കും കാഴ്ചയെ തുറന്നുകാണിച്ചുകൊണ്ട്, അറിവുകള്‍ക്കു മേലെ പിന്നെയും അറിവുകളാണെന്ന തിരിച്ചറിവുമായി സാദിഖ്. എസ്. എം. കായംകുളം 'ഉള്‍ക്കാഴ്ച. http://smsadiqsm.blogspot.in/.'എന്ന ബ്ലോഗെഴുത്തുമായി നമുക്കിടയിലുണ്ട്.
മലപ്പുറം ജില്ലയില്‍ ഇരുമ്പുഴിയുള്ള മുനീര്‍ 'ഓര്‍മ്മകളുടെ നീലാകാശം. http://muneerinny.blogspot.in/' എന്ന തന്റെ ബ്ലോഗിനെ ഉപയോഗപ്പെടുത്തുന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പോലും നേരില്‍ തുറന്നുപറയാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം പറയാനുള്ള നല്ലൊരു ഉപാധിയായിട്ടാണ്. അപകടത്തില്‍ പെട്ട് അരക്കുതാഴെ തളര്‍ന്നുപോയ സംഭവത്തിന്റെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ പേറുന്നവനാണ് മുനീര്‍. 1993-ജനുവരി 28 ജനനവും മരണവുമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന അവന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിച്ച് ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവും നിറച്ച് ശലഭങ്ങളെ പോലെ, ദേശാടനക്കിളികളെ പോലെ സ്ഥലകാലങ്ങളും വസന്തവും തേടി നന്മയുടെ പ്രതിരൂപമായി സധൈര്യം ജീവിച്ചു കാണിക്കുന്നു.
മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും കഴിയാതെ കൈകള്‍ക്ക് ബലക്കുറവോടെ ശബ്ദത്തിന് വിറയലോടെ ചങ്കിലും നെഞ്ചിലും കനലിട്ടുമൂടി വരാനിരിക്കുന്ന ഒരു മാറ്റത്തിന് കാതോര്‍ത്ത് കാത്തിരിക്കുന്ന ഒരാളുണ്ടിവിടെ. ഒരു വാഹനാപകടത്തില്‍ കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലായ റയീസ.് 'കാക്കപ്പൊന്ന് http:// kaakkaponn.blogspot.in/'. ഒന്നര വയസ്സില്‍ അസ്ഥികളിലെ മജ്ജയില്ലാത്തതിനാല്‍ കഴുത്തിനു താഴെ ചലനശേഷി ഇല്ലാതായിട്ടും ജീവനേകും അക്ഷരങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ശബ്‌നപൊന്നാട് 'എന്നേക്കുമുള്ള ഒരോര്‍മ - http:// shabnaponnad.blogspot.in/', ജനനം മുതല്‍ വളഞ്ഞുചുരുങ്ങിയ എല്ലുകളില്‍ പ്രതീക്ഷകള്‍ തകര്‍ത്ത ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം വിജയിപ്പിച്ച് ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതി ചിത്ര രചനയിലും ഫാഷന്‍ ഡിസൈനിങ്ങിലും പരീക്ഷണങ്ങള്‍ നടത്തി തന്റേതായ ശൈലിയില്‍ ബ്ലോഗിലും ഫേസ് ബുക്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ വലിയൊരു സ്ഥാനമുറപ്പിച്ച ആത്മവിശ്വസത്തിന്റെ മറ്റൊരു ആള്‍രൂപം റഫീന. പി. പി. 'പുല്‍ച്ചാടി- http://pulchaady.blogspot.in/' തുടങ്ങിയ ഒത്തിരി പേര്‍ തങ്ങളുടെ പരിമിതികളില്‍ ഒട്ടും പരാതികളില്ലാതെ നേരില്‍ കാണാത്തവരോട് തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം മനസ്സില്‍ തോന്നുന്നതു പോലെ വെട്ടിത്തുറന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും ഒത്തൊരുമിച്ചും സന്തോഷത്തോടെ പരസ്പരം കൈകോര്‍ത്ത് നിന്ന് ലോകത്തിനു മുന്നില്‍ ഒരു തളര്‍ച്ചയിലും തളര്‍ത്താത്ത തന്റേടത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഏകാന്തതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച മടുപ്പില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ അറിവുകള്‍ക്കുമേലെ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയില്‍ ആശ്വാസം കണ്ടെത്തുന്നു.
ഇന്ന് ഏതൊരു സാധാരണക്കാരന്റെയും തുറന്ന ഇടപെടലുകളിലൂടെ സംവാദങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും വിശാലതയില്‍ ഇന്റര്‍നെറ്റിന്റെ മാസ്മരികത ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഒരു ദിവസത്തെ പത്രവായന പോലെ സെക്കന്റുകള്‍ക്കുള്ളില്‍, കുതിച്ചുപായുന്ന കാലത്തിന്റെ, തിരിച്ചുപിടിക്കാനാവാത്ത നിമിഷങ്ങളില്‍ ചിതറിത്തെറിക്കുന്ന വ്യത്യസ്തമായ ചിന്തകള്‍ തേടി പുത്തനറിവുകളോടെ വന്നെത്തുന്ന കാഴ്ചകള്‍ പുതുമകളോടെ അറിയാനും പങ്കുവെയ്ക്കാനും ഓരോരോ സൈറ്റുകളിലേക്കും ബ്ലോഗുകളിലേക്കും മാറിമാറി കണ്ണും മനസ്സും ആവേശത്തോടെ പാഞ്ഞടുക്കുന്നു...
എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി ഒന്നും ചെയ്യാതെയിരുന്നവര്‍ പോലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കി വീടിന്റെ അകത്തളങ്ങളിലും മാറ്റത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചെടുത്ത് മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം വലിയ ആശയങ്ങളാക്കി ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് പങ്കുവെക്കുന്നു...
* * * *
അടുക്കളയിലെ പണിത്തിരക്കുകള്‍ക്കിടയില്‍ മരുമകളെ കാണാത്തതിനാല്‍ അന്വേഷിച്ചു ചെന്ന ആയിശുമ്മ കാണുന്നത് അവള്‍ കമ്പ്യൂട്ടറില്‍ തിരക്കിട്ട് ഞെക്കിക്കുത്തുന്ന കാഴ്ചയാണ്..... അവള്‍ അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....
ഉമ്മാ ഇതാ... ഇപ്പൊ വരാം. ഞാനിന്നലെ എഴുതിവെച്ചത് ബ്ലോഗില്‍ ഒന്നു പോസ്റ്റിടട്ടെ....!
മരുമകളുടെ 'ബൂലോഗ'ത്തേക്ക് ഒന്നെത്തി നോക്കി കൊണ്ട് അവര്‍ പറഞ്ഞു.'ജ്ജ് ആ ഫേസ്ബുക്ക് നോക്കുമ്പോ ഇന്നെയും വിളിക്കണേ.....'

കാലം മായ്ച്ച കാല്‍പ്പാടുകള്‍
http://mariyath.blogspot.in/

          SocialTwist Tell-a-Friend 

Wednesday, June 13, 2012

ജനനി = ജന്മനിഷേധി....?



അനിവ്വചനീയമാം മാതാവിനെ
എന്തു വിശേഷണങ്ങളാല്‍ നിര്‍വ്വചിക്കാനാവും
പുതുപര്യായങ്ങളാല്‍.....
കാലം കഥ മാറ്റി എഴുതി....

പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
ആരെയോ പഴി പറഞ്ഞു പഴുതടക്കുന്ന
അമ്മയെന്ന പര്യായത്തിന് എന്തു പേരിട്ടു വിളിക്കും.....?
പത്തുമാസം ചുമന്ന ഭാരം തള്ളിക്കളയാന്‍
പൊന്‍കുഞ്ഞിന്റെ പൊക്കിള്‍ കൊടി അറുത്തു മാറ്റാനും
ജീവന്‍തുടിപ്പുകളുയരുന്ന ചുടുനിശ്വാസം
എന്നെന്നേക്കുമായ് നിശ്ചലമാക്കാനും
മനമറയ്ക്കുന്നില്ല, കൈവിറക്കുന്നില്ല പെറ്റമ്മക്കും....

മടിത്തട്ടില്‍ കൈകാലിട്ടടിക്കുന്ന
പാല്‍പുഞ്ചിരിയുതിര്‍ക്കും പൈതലുകളില്ലാതെ
കിളിക്കൊഞ്ചലുകളിന്‍ താളമില്ലാതെ
താരാട്ടുപാട്ട് ഈണം മറക്കുന്നു....
തൊട്ടിലുകള്‍ ശൂന്യമായ് കാറ്റിലുഴലുന്നു....

അമ്മിഞ്ഞപ്പാലൂറിവരും വിങ്ങലുകളറിയാതെ
മനസ്സും മനസ്സാക്ഷിയും മരവിച്ച ചെയ്ത്തുകളാല്‍
പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
സ്വന്തം ഉദരത്തില്‍ പിറന്ന ജന്മം നിഷേധിച്ചവള്‍ ജനനിയോ.....?
രാക്ഷസിയാവുകയാണോ മാതൃത്വത്തിന്‍ പരിണാമങ്ങള്‍.....
അമ്മയെന്ന പര്യായത്തിനിയെന്തു പേരിട്ടു വിളിക്കണം...?















Tuesday, June 5, 2012

നാട്യങ്ങൾ...

..
പുറംലോകത്തെ
പുതുമകളില്‍
മറഞ്ഞിരിക്കുന്ന
ഭാവഭേദങ്ങളറിയാത്ത
വേഷപ്പകര്‍ച്ചകള്‍ കണ്ട്
എന്റെ കണ്ണ് മഞ്ഞളിച്ചിരിക്കുന്നു....
വീഥികള്‍.
തിരക്കിലമര്‍ന്ന
നെട്ടോട്ടത്തിലും
ഒരു മുഖത്തും തെളിയുന്നില്ല
ഒന്നും.......
തിരിഞ്ഞ് നോക്കിയിട്ടും
തിരഞ്ഞെടുത്തിട്ടും
തൃപ്തി വരുന്നില്ല
ഒന്നിലും......
കുത്തുവാക്കുകളുടെ
ശരമേറുകളില്‍
പരസ്പരം
എറിഞ്ഞുടക്കുന്ന
സ്ഫടികങ്ങളായ്
സ്വാഭിമാനം.....
സ്നേഹം തൊട്ടു തീണ്ടാത്ത
പൊയ്പ്രകടനങ്ങളില്‍
കണ്ണില്‍ കണ്ണില്‍
പകയൊളിപ്പിച്ച്
പല്ലിളിക്കുന്നു
പകല്‍ മാന്യ(കളും)ന്മാര്‍.....
ഇതെല്ലാം കണ്ട്
കണ്ണ് മഞ്ഞളിച്ചിരിക്കുകയല്ല....,
കാഴ്ച തന്നെ മങ്ങിപ്പോയിരിക്കുന്നു.....

Tuesday, May 22, 2012

മാര്‍ച്ച് 8.














നാളുകള്‍ക്ക് ശേഷം വീണ്ടും ഞാനിവിടെ എത്തുമ്പോള്‍
ഞാന്‍ നിങ്ങളില്‍ നിന്നോ നിങ്ങള്‍ എന്നില്‍ നിന്നോ ഒരുപാട് അകന്നുവോ.....?
ഒരു അകല്‍ച്ച മനഃപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അതൊരുപാട് ശൂന്യത സൃഷ്ടിക്കുന്നു....
കുറേ നാള്‍ അതു തുടരുകയാണെങ്കില്‍ ക്രമേണ മറന്നു പോവുകയും ചെയ്യും....
മറവി പലപ്പോഴും ഒരു അനുഗ്രഹമായത്തോന്നുമെങ്കിലും മറവിക്കിടയിലേക്ക് വന്നെത്തുന്ന
ഓര്‍മ്മകള്‍ സുന്ദരാനുഭവമാവുന്നു ചിലപ്പോഴൊക്കെ....

ഒരു തിരിച്ചു വരവില്‍ പറയാനൊരുപാടുണ്ട്.
ജീവിതം പലപ്പോഴും പലതുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്...
ഓരോ നിമിഷങ്ങളും നിമിത്തങ്ങളാല്‍ മാറിമറിയുന്നു...,
ഓരോ നിമിത്തങ്ങളും നിമിഷങ്ങളാല്‍ നിര്‍ണ്ണയിക്കുന്നു.
അപ്രതീക്ഷിതമായ ഓരോ അനുഭവങ്ങളും നിമിത്തങ്ങളായി ഓരോ വഴിത്തിരിവുണ്ടാക്കുന്നു....
ആ നിമിത്തങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വഴിത്തിരിവില്‍ ഒരു കാഴ്ചക്കാരിയായ് എല്ലാം നോക്കിക്കണ്ട് എന്റെ ജീവിതം ആസ്വദിക്കുകയാണ് ഞാനിപ്പോള്‍....

മാര്‍ച്ച് 8. വനിതാ ദിനം...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ വുമണ്‍ അച്ചീവര്‍ (woman achiever of the year. 2011-2012) ആയി എന്നെ തിരഞ്ഞെടുത്തു.
അതിപ്പോഴെന്റെ ജീവിതം തിരിച്ചു പിടിച്ച ദിനമായി ആഘോഷമാക്കാനാണ് എനിക്കിഷ്ടം.
ഒരു ജോലി..... ഏതൊരാളുടെയും ജീവിതാഭിലാഷം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ജോലി ശരിയാവുമ്പോള്‍ അത് എങ്ങനെ, അതെത്ര നാള്‍ എന്നൊന്നുമെനിക്കറിയില്ല.... ഒരു ദിവസമെങ്കില്‍ ഒരു ദിവസം.... അതു മാത്രമായിരുന്നു അപ്പോഴെന്റെ മനസ്സില്‍.
ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരാഴ്ച കഴിയാന്‍ പ്രയാസമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു... ഒരു ആഴ്ച കഴിഞ്ഞു കിട്ടിയാല്‍ പിന്നെ തുടര്‍ന്നു പോവാമെന്നും എനിക്കുറപ്പുണ്ടായിരുന്നു.
ആ ഒരു ദിവസവും ഒരാഴ്ചയും പിന്നിട്ട് ഇപ്പോള്‍ രണ്ടു മാസമാവുന്നു, താത്ക്കാലികമാണെങ്കിലും ലൈബ്രറി അസിസ്റന്റായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരംഗമായി ഞാനുമുണ്ട്....
അതിനിടയില്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും ഒരുപാടുണ്ട്.......
നാലുചുവരുകള്‍ക്കപ്പുറത്തു നിന്നും ഒരു പുതു ലോകം സൃഷ്ടിച്ച പുതിയ മാറ്റങ്ങള്‍ എന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്.
ഇന്‍ഷാ അല്ലാഹ്..., ഇടവേളകള്‍ക്ക് വിട പറഞ്ഞ് ചില ഓര്‍മ്മപ്പെടുത്തലുകളോടെ ഇനിയും തുടരാം......

Sunday, February 5, 2012

ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു അവസരം....
പകല്‍വീടിനു പുറത്ത് കാറ്റും വെളിച്ചവും പൂക്കളും പൂമ്പാറ്റകളുമായി നിറഞ്ഞ സന്തോഷങ്ങളോടെ ഒരു ദിവസത്തിന്റെ പകല്‍വെളിച്ചത്തിന്റെ വിശാലതയിലേക്ക്.....






























































































































































നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുള്ളിലെ തേക്കിന്റെ വിവിധ ഭാവങ്ങളിലൂടെയും പുറത്തെ ഉദ്യാനത്തിലൂടെയും എല്ലാവരും ഒന്നിച്ചുകൂടി ചുറ്റിക്കറങ്ങുമ്പോള്‍ മനസ്സില്‍ അലയടിച്ചുയര്‍ന്ന സന്തോഷങ്ങള്‍ക്കു അതിരുകളില്ലായിരുന്നു.....
പൂമ്പാറ്റകള്‍ക്കൊപ്പം പാറിപ്പറന്നും മുളങ്കാറ്റിനോട് പൊട്ടിച്ചിരിച്ചും കലപിലകൂട്ടിയ കിളികള്‍പോലെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് പാലിയേറ്റീവിന്റെ പ്രവര്‍ത്തകരുടെ കൈമെയ് മറന്ന സഹായത്തിലൂടെ സങ്കടങ്ങളൊന്നുമില്ലാതെ... ഒറ്റപ്പെടലുകളില്ലാതെ..... ഞങ്ങള്‍ ഞങ്ങളെ മറന്നു.

Tuesday, January 3, 2012

കാലം മായ്ച്ച കാല്‍പ്പാടുകള്‍- ഒരു വായനാനുഭവം.












































റീന ഗണേശ്
മലയാളം ഡിപ്പാര്‍ട്ട്മെന്റ്
എം. ഇ. എസ്. ആര്‍ട്സ് & സയന്‍സ് കോളേജ്
ചാത്തമംഗലം.







ലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി പേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിന് പോകുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു. എന്റെ ജീവിതത്തിന്റെ വഴിത്തിരിവായ മൂന്നുവര്‍ഷം ചെലവഴിച്ചതവിടെയായിരുന്നു. ആ ഒര്‍മ്മകളില്‍ അഭിവന്ദ്യരായ എന്റെ ഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരുടെ വിവരങ്ങളറിയാം. അവരെ ഒരു നോക്കു കാണാം. പലരും പിരിഞ്ഞുപോയിരുന്നു. പക്ഷെ എന്റെ ബെറില്‍ ടീച്ചര്‍ എന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. നിറഞ്ഞ മനസ്സോടെ യുള്ള ടീച്ചറിന്റെ ചിരി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

അവിടെ വെച്ചാണ് ഞാന്‍ മിനിടീച്ചറിനെ പരിചയപ്പെടുന്നത്. കോടഞ്ചേരി കോളേജിലെ ബേബിഷീബ ടീച്ചര്‍ വഴി..... ചിരപരിചിതയെന്ന പോലെയുള്ള ടീച്ചറിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ മലയാളം ടീച്ചറാണ് എന്ന് എനിക്ക് ഷീബടീച്ചര്‍ പരിചയപ്പെടുത്തി തന്നു. ഉച്ചയൂണിന് ടീച്ചര്‍ കൊണ്ടുവന്നിരുന്ന വീട്ടില്‍ നട്ടുവളര്‍ത്തിയ പയറിന്റെ ഉപ്പേരിയും ടീച്ചറുതന്നെ കൊണ്ടാട്ടമാക്കിയ മുളകും മോരുകറിയും സാമ്പാറും കടലയ്ക്കാകറിയും....എല്ലാം വളരെ സ്നേഹത്തോടെ തന്നിരുന്നു. എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു മിനിടീച്ചര്‍.
ഒരു ദിവസം. ഞങ്ങളുടെ ചീഫായ മഞ്ചേരി കോളേജിലെ ആസാദ് സാറിന് ടീച്ചര്‍ ഒരു പുസ്തകം കൊടുത്ത് നാളെത്തന്നെ തരണം, വേറെ കോപ്പിയില്ല എന്നു പറയുന്നതു കേട്ടു. സാര്‍ പിറ്റേന്ന് തന്നെ ആ പുസ്തകം വായിച്ച് തിരിച്ചു കൊടുക്കാന്‍ കൊണ്ടുവന്നു. പേപ്പര്‍ നോക്കി കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ഈ പുസ്തകം വായിക്കുന്നോ, നാളെ മിനിടീച്ചര്‍ക്ക് കൊടുത്താല്‍മതി.... ഞാന്‍ മെല്ലെ മറിച്ചുനോക്കി. എനിക്കും വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഞാനത് വാങ്ങി വീട്ടിലെത്തി വായിച്ചു തുടങ്ങി. ഇപ്പോഴും ഞാനാ നല്ല നിമിഷത്തെ നന്ദിയോടെ സ്മരിക്കുന്നു.

കാലം മായ്ച്ച കാല്‍പ്പാടുകള്‍ മാരിയത്ത് സി. എച്ചിന്റേതായിരുന്നു. അവളുടെ ജീവിതമാണത്. ഏകദേശം എന്റെ സമപ്രായക്കാരിയായതുകൊണ്ട് ഞാന്‍ ‘അവള്‍’ എന്നു തന്നെ സംബോധന ചെയ്യട്ടെ.... പലപ്പോഴും കണ്ണീരണിഞ്ഞ് വാക്കുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. അത്രയ്ക്കും ഹൃദയസ്പര്‍ശിയായിരുന്നു ഓരോ അനുഭവവും.
മാരിയത്തിന്റെ കുട്ടിക്കാലമാണ് തുടക്കത്തില്‍... തറയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്ന മാരി... അങ്ങനെ ഉറങ്ങിപ്പോയ മകളെ കട്ടിലില്‍ എടുത്തു കിടത്തുന്ന ഉപ്പ.... ഒരു പനി വന്ന് കാലുകളെ തളര്‍ത്തിക്കളയുമെന്ന് ഒരിക്കല്‍ പോലും അവള്‍ വിചാരിച്ചിരുന്നില്ല... മദ്രസയില്‍ പോകാനായി രാവിലെ ഉണര്‍ന്ന് നേരം വൈകിയെന്ന വെപ്രാളത്തില്‍ താഴേക്കിറങ്ങിയ അവള്‍ കാലുകള്‍ ചലിക്കാനാകാതെ കിടക്കവിരിയില്‍ പിടുത്തമിട്ട് തൂങ്ങിക്കിടന്നു.

ഇങ്ങനെ സംഭവിക്കുന്നതിന് മുമ്പ് കടല്‍ത്തിരത്തില്‍നിന്നും പുഴയുടെ ആഴങ്ങളിളില്‍ നിന്നും ദൈവം മാരിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിയിരുന്നു.... അത് ഇതിനുവേണ്ടിയായിരുന്നോ? കാലുകള്‍ രണ്ടും തളര്‍ന്ന് കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് വെള്ളത്തില്‍ കളിക്കാനും മീന്‍പിടിക്കാനും കഴിയാനാകാതെ പൂക്കളോടും കിളികളോടും കിന്നാരം പറയാനാകാതെ കൂട്ടുകാരോടൊന്നിച്ച് സ്കൂളില്‍ പോകാനാകാതെ.....

കഷായത്തിന്റെയും കുഴമ്പിന്റെയും മനംമടുപ്പിക്കുന്ന മണത്തിന്റെ നടുവില്‍, പലവിധ ചികിത്സകളിലൂടെ വരുന്ന പരീക്ഷണങ്ങള്‍ക്കിടയിലും മാരിയുടെ ഒരേയൊരു പ്രതീക്ഷ എനിക്ക് എങ്ങനെയെങ്കിലും പഴയതുപോലെ ഒന്നു നടക്കാലോ എന്നതായിരുന്നു.... പക്ഷെ അതെല്ലാം വെറുതെയായി... ഒന്നിനും മാരിയെ രക്ഷപ്പെടുത്താനായില്ല.

അവളുടെ കുട്ടിക്കാലം വായിക്കുമ്പോള്‍ അവളോടൊപ്പം തന്നെ മനസ്സ് സഞ്ചരിക്കുന്നു. അത്രയ്ക്കും മനോഹരമായ ആഖ്യാനരീതിയാണ്. വളപ്പൊട്ടുകളും കുന്നിക്കുരുവും മയില്‍പ്പീലിയും സൂക്ഷിക്കുന്ന നിഷ്കളങ്കമായി ഒരു പെണ്‍കുട്ടി... തുള്ളിച്ചാടി കളിക്കേണ്ട സമയത്ത് ഒറ്റപ്പെട്ടുപോയ് ബാല്യം.... പുറം ലോകം കാണാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന മനോവിഷമം.... ആശുപത്രിയില്‍ പോകാന്‍ ഉമ്മ എടുത്തു ബസ്സില്‍ കയറുമ്പോള്‍ ആരും സീറ്റൊഴിഞ്ഞ് കൊടുക്കാതിരിക്കുന്നതും വലിയ കുട്ടികളെ എടുത്ത് നില്‍ക്കുന്നതൊക്കെ ഇരിക്കാന്‍ സീറ്റ് കിട്ടാനുള്ള അടവാവും- എന്ന കമന്റൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ മുള്ളുതറച്ചു കയറുന്ന പ്രതീതി. ആ ഉമ്മയുടെ കണ്ണുകള്‍ നിറയുമ്പോള്‍ വായനക്കാരുടെ കണ്ണുകളും നിറയുന്നു.

സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങളായി മാരിയത്തിന്റെ കുടുബാംഗങ്ങള്‍ റെജിയും ഫിറോസും റീനയും ഉപ്പയും ഉമ്മയും അങ്ങനെയങ്ങനെ എത്രയോ നല്ല സ്നേഹമുള്ള ആളുകള്‍. കൂട്ടുകാരികളെ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും എത്ര മനോഹരമായാണ് മാരിയത്തിന്റെ കൈവിരലിലൂടെ നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നത്.

വേനലും വര്‍ഷവും മറയുന്നതറിയാതെ
ഏകാന്തതയിലെ നൊമ്പരങ്ങള്‍ക്കിടയില്‍
സന്തോഷത്തിന്‍ പൂത്തിരി കത്തിച്ച
വസന്തങ്ങളാണ് എന്റെ കൂട്ടുകാര്‍......
എന്ന മാരിയുടെ കവിതയില്‍ തന്നെ വിശാലമായ സൌഹൃദമാഗ്രഹിക്കുന്ന അവളുടെ മനസ്സ് നമുക്ക് വായിക്കാം.

കിടന്നിടത്ത് നിന്ന് അനങ്ങാന്‍പോലും സാധിക്കാതിരുന്ന മാരിയത്തിന് പിന്നീട് എഴുന്നേറ്റിരിക്കാനായതും ഇഴഞ്ഞ് നീങ്ങാമെന്നതും അവളുടെ ആശ്വാസമായിരുന്നു. പക്ഷെ അത് വായിക്കുന്ന നമ്മള്‍ക്ക് അവളുടെ ചിത്രം മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. സ്വയം മരിക്കണമെന്നാഗ്രഹിക്കുന്ന പല നിമിഷങ്ങളും പിന്നത്തേക്ക് മാറ്റിവെയ്ക്കാന്‍ തോന്നിയ മാരിയത്തിന്റെ മനസ്സിന് നന്ദി. കാരണം കാലം മായ്ച്ച കാല്പാടുകള്‍ വായിക്കുന്ന എല്ലാവരിലും അനുകമ്പയുണരുന്നു..... അന്യമായി പോകുന്ന മാനുഷികമൂല്യങ്ങള്‍ ഉണരുന്നു.

കുഞ്ഞമ്മടീച്ചറിന്റെയും മിനിടീച്ചറിന്റെയും ആശീര്‍വാദത്തോടെ മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് എസ്. എസ്. എല്‍. സി എഴുതാന്‍ തയ്യാറായ മാരിയത്ത്, ആത്മവിശ്വാസം നല്‍കാന്‍ ബഷീര്‍സാര്‍, സുരേന്ദ്രന്‍ സാര്‍..... അങ്ങനെ പലരും. ആകാംക്ഷയോടെയുള്ള കാത്തരിപ്പിനൊടുവില്‍ മാരിയത്ത് പത്താംക്ളാസ്സ് പാസ്സായി.

മാരിയത്ത് നീ പരീക്ഷ എഴുതിയ അതേ വര്‍ഷം അതേ സമയം തന്നെയാണ് ഞാനും പരീക്ഷയെഴുതിയത്. അന്ന് ഞാനറിഞ്ഞിരുന്നോ ഭാവിയില്‍ എനിക്കിതുപോലെ ഒരു കൂട്ടുകാരിയെ കിട്ടുമെന്ന്..... എല്ലാം ദൈവനിശ്ചയം....

ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരന്നപ്പോഴുണ്ടാകുന്ന മാരിയത്തിന്റെ അങ്കലാപ്പും കുട്ടികളുടെ ഏറ്റവും മുമ്പില്‍ കസേരയില്‍ ഇരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഒക്കെ ശരിക്കും അനുഭവവേദ്യമാക്കിത്തരുന്നതായിരുന്നു മാരിയത്തിന്റെ വാക്കുകള്‍.

ഒന്ന് അനങ്ങാന്‍ പോലുമാവാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ബാത്ത്റൂമില്‍ പോകാന്‍ പോലും കഴിയാതെ ഇരുന്ന അവസ്ഥ... വളരെ ദയനീയം. ദൈവമേ ഇത് നിന്റെ പരീക്ഷണമായിരുന്നോ? പേടിച്ച് മാരി ഓടിപ്പോവുമെന്ന് കരുതിയോ? ഇല്ല അവള്‍ പോയില്ല. അവള്‍ പ്രീഡിഗ്രിയും കഴിഞ്ഞു. കോളേജിലെ അനുഭവങ്ങളൊക്കെ മാരിയത്ത് എത്ര ആവേശത്തോടെയാണ് വിവരിക്കുന്നത്. അവളുടെ വീട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയും കൂട്ടുകാരുടെ സ്നേഹമൊക്കെ അവള്‍ക്ക് ലഭിച്ച ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു.

ജീവിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവരിലൂടെ സമൂഹത്തിന് ഒരുപാട് സന്ദേശങ്ങള്‍ എത്താനുണ്ട്. ഒരു നിമിഷത്തേക്കെങ്കിലും നന്മയുടെ ഒരംശം അവരിലുണര്‍ത്താന്‍ കഴിയുന്നു. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുത്താന്‍, നിസ്സഹായരിലേക്ക് ഒരു ചെറിയ സഹായഹസ്തമെത്തിക്കുവാന്‍, നാളെ ഞങ്ങള്‍ക്കും ഇങ്ങനെ വന്നാലോ എന്ന ചിന്തയുണര്‍ത്താന്‍ അങ്ങനെയങ്ങനെ...... പലതിനും മാരിയത്തിനെ പോലുള്ളവര്‍ പ്രതിസന്ധികളെ തരണം ചെയ്ത് നന്മയുടെ പ്രതിരൂപമായിരിക്കട്ടെ...

വിരസമായ ഏകാന്തതയെ വര്‍ണ്ണങ്ങളില്‍ ചാലിച്ച്, പ്രതീക്ഷയുടെ കൈത്തിരിനാളം കത്തിച്ച് മുന്നോട്ട് പോകുന്ന മാരിയത്ത് അശരണമായ ജനങ്ങള്‍ക്ക് ഒരു സാന്ത്വനമാണ്.

മാരിയത്തിന് നല്‍കിയ ഗുരു നിത്യ ചൈതന്യ യതിയുടെ അനുഗ്രഹാശിസ്സുകള്‍ വായനക്കാരിലേക്കും പകരുന്നതാണ്.
അഹമഹമെന്നറിയുന്നതൊക്കെ യാരായുകിലി-
ലകമേ പലതല്ലതേകമാകും.
നാം ഈ ഏകതയെ കാണുന്നത് ദൈവമെന്ന വെളിച്ചത്തില്‍ മാത്രമാണ്. ഇനിയും.... എന്ന് നാം ചിന്തിക്കുമ്പോഴേക്കും ഇനി എന്നത് ഇപ്പോഴായി തീരും. അതുകൊണ്ട് ഈ സന്തോഷം മുറിയാതെ പോകട്ടെ. മുറിഞ്ഞു പോവുമ്പോഴും പ്രത്യാശയുടെ വെളിച്ചം ഉണ്ടായിരിക്കും.

എന്റെ മാരീ, ഒരിക്കലും കണ്ടിട്ടില്ലങ്കിലും
നിന്നെ ഞാനറിയുന്നു. നിന്റെ വാക്കുകളിലൂടെ...
ഇനിയൊരിക്കലും നമ്മള്‍ കണ്ടിട്ടില്ലെങ്കിലും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
എന്റെ സ്നേഹം ഒരമൃതായി
നിന്നിലലിഞ്ഞെങ്കിലെന്ന് ഞാനാശിക്കുന്നു...
അതിലൂടെ നീ ചിരഞ്ജീവിയായിരിക്കട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ഈശ്വരന്‍
നിന്റെ കാല്പാടുകളെ പുനരുജ്ജീവിപ്പിക്കട്ടെ
എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു...
നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈശ്വരന്‍ കനിയട്ടെ....
പല വാക്കുകളും മുഴുവനാക്കാതെ ബിന്ദുക്കളിലൂടെ വരച്ചുവെച്ച,
നിന്റെ പറയാതെ പോയ വാക്കുകള്‍....
അതെന്നിലേയ്ക്ക് ഒരമൃതം പോലെ പ്രവഹിക്കുന്നു.
ഒരിക്കലും കാലത്തിനു മായ്ച്ച് കളയാനാവാതെ.....

***************************************

എന്റെ പുസ്തകം വായിച്ച അനുഭവം റീനമിസ്സ് അവരുടെ MESCAS 2010-2011 സദ്ഗമയ എന്ന കോളേജ് മാഗസിനില്‍ എഴുതിയ കുറിപ്പാണിത്. അതിനുശേഷം അവര്‍ കോളേജിലെ നാല്പ്പതോളം കുട്ടികളുമായി എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഏതാനും മണിക്കൂറുകള്‍ അവരോടൊപ്പം വളരെയധികം സന്തോഷത്തോടെ ചിലവഴിച്ചപ്പോള്‍ അതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്.... ആ സുന്ദരനിമിഷത്തിന്റെ മനോഹരദൃശ്യങ്ങള്‍...

Thursday, December 15, 2011

ഹബീബ് = അതിജീവനം.....















ഉച്ച ഭക്ഷണത്തിനുള്ള ബഹളമായിരുന്നു ക്ളാസ്സില്‍. എല്ലാവരും ചോറ്റു പാത്രമെടുത്ത് ഒറ്റയ്ക്കും കൂട്ടമായും ബെഞ്ചിലിരുന്ന് കഴിക്കാനുള്ള തിരക്കിലാണ്. ഹബീബിന്റെ ചോറ്റുപാത്രത്തിലുണ്ടായിരുന്നത് ബ്രഡായിരുന്നു. വിറക്കുന്ന കൈകളോടെ അവനതു കഴിക്കാനെടുത്തപ്പോള്‍ നിലത്തു വീണു.... ബ്രഡ് കഴിക്കാന്‍ കഴിയാത്ത വിധമായി. അവന്‍ ചുറ്റിലും നോക്കി....

അതു കണ്ട് ക്ളാസ്സിലെ ഒരു പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു... താഴെ വീണ ബ്രഡ് എടുത്ത് പുറത്തേക്ക് കളഞ്ഞു. എന്നിട്ട് അവന്റെ അടുത്ത് വന്ന് പറഞ്ഞു.

“ഇനി നാളെ മുതല്‍ നീ ബ്രഡ് കൊണ്ട് വരണ്ട, ചോറ് കൊണ്ട് വരണം.... നിനക്കു ഞാന്‍ വാരിത്തരാം....”
അതു പറഞ്ഞ് അവളുടെ ചോറ് പാത്രവുമായി അവള്‍ അവന്റെ അടുത്തു വന്നിരുന്നു.... മറ്റ് കുട്ടികളുടെയും കൂട്ടുകാരുടെയും കളിയാക്കലുകളെ അവഗണിച്ച് അവള്‍ അവന് ചോറ് ഉരുളകളാക്കി വായില്‍ വെച്ചു കൊടുത്തു. സമപ്രായക്കാരായ ഏതൊരു കുട്ടിയും ചെയ്യാന്‍ മടിക്കുന്ന അവളുടെ സ്നേഹത്തിനും കരുണയ്ക്കും മുമ്പില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. പിറ്റേന്ന് മുതല്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളിലേക്ക് ചോറ് കൊണ്ടു പോവാന്‍ തുടങ്ങി.

ജനിച്ച് ഏഴാം മാസത്തില്‍ വന്ന പനി അവനെ മസ്ക്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗത്തിന്റെ ഊരാക്കുടുക്കില്‍ ശരീരമാസകലം എന്നെന്നേക്കുമായി തളര്‍ത്തി..... ശരീരമാസകലം എന്നു പറയുമ്പോള്‍ അത് അത്രയും പൂര്‍ണ്ണമായിത്തന്നെ.... സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്ത് ചാത്തമുണ്ട എന്ന കൊച്ചുഗ്രാമത്തില്‍ ചോലോത്ത് വീട്ടില്‍ നാസറിന്റെയും ഉമ്മുസല്‍മയുടെയും നാലുമക്കളില്‍ മൂത്തമകന്‍. ചികിത്സകളും മരുന്നുകളും പരീക്ഷണങ്ങളായി തുടര്‍പരിപാടി. അതിനിടയില്‍ അവന് അനിയനും ഇരട്ടകളായ രണ്ട് സഹോദരിമാരും കൂടി കൂട്ടിനു വന്നപ്പോള്‍ അവന്റെ ലോകം മറ്റൊന്നായി.

ആരെയും ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിപ്പിക്കുന്ന മുഖം..... മുഖം നിറയെ ചിരി. സ്നേഹത്തിന്റെ പൂര്‍ണ്ണഭാവത്തില്‍ ആ നിഷ്കളങ്കമായ ചിരി വിശാലമാണ്... അവനോട് ആര്‍ക്കും എന്തും പറയാനാവുന്ന വിശാലത. ആദ്യം കാണുന്നവരില്‍ അവന്റെ സ്പഷ്ടമാവാത്ത അവ്യക്ത വാക്കുകളുടെ അലോസരം കുറച്ചു നേരത്തേക്ക് മാത്രമേയുള്ളു... അവന്‍ നമുക്കു മനസ്സിലാവുന്നതുവരെ ഒരു മുഷിപ്പുമില്ലാതെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസ്സിലാക്കിത്തരുമ്പോഴും ആ മുഖത്തെ പ്രസന്നത നമ്മെ അത്ഭുതപ്പെടുത്തുന്നു.... അതാണ് ഹബീബ് ചാത്തമുണ്ട. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഞങ്ങളുടെ പകല്‍വീട്ടിലെ നിറസാന്നിദ്ധ്യം.

ആ മുഖത്തെ പ്രസന്നതയാണ് ദൈവം അവന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. ആര്‍ക്കും വേണ്ടി എന്തും ചെയ്യാനുള്ള നല്ല മനസ്സിനു മുമ്പില്‍ വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം അവന്‍ ഒരു അത്ഭുതമാണ്. പരിചയപ്പെട്ട ആര്‍ക്കെങ്കിലും എന്ത് ആവശ്യമുണ്ടായാലും അതു സാധ്യമാക്കി കൊടുക്കാന്‍ സ്വീകരിക്കേണ്ട സാധ്യതകളും നിയമവഴികളും കണ്ടെത്തി അതിനൊരു പരിഹാരം ഉണ്ടാക്കുന്നതുവരെ അവനു സമാധാനമില്ല.

അതിനുദാഹരണമാണ്, എങ്ങിനെയോ പരിചയപ്പെട്ട കോട്ടയത്തുള്ള ഒരാള്‍ക്ക് വികലാംഗപെന്‍ഷന്‍ ശരിയാക്കി കൊടുത്ത സാഹസികത. കോട്ടയത്തുള്ള ആള്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അതറിഞ്ഞ് ഹബീബ് തിരുവനന്തപുരത്തുള്ള വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് വിളിച്ച് കാര്യമന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ അറിവില്‍നിന്നും അവന്‍ കോട്ടയത്തെ പഞ്ചായത്തിലേക്ക് വിളിച്ച് വേണ്ടവിധത്തില്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ താമസിച്ചില്ല..., കോട്ടയത്തുള്ള ആള്‍ക്ക് വൈകാതെ പെന്‍ഷന്‍ കിട്ടിത്തുടങ്ങി.

അങ്ങിനെ ഓരോരുത്തര്‍ക്കു വേണ്ടിയും ഓരോന്നിനു വേണ്ടി വരുന്ന കാര്യങ്ങള്‍ അവന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്... സ്വയം അവനെന്തു ചെയ്യാന്‍ കഴിയില്ല എന്നല്ല..., മറ്റുള്ളവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നാണവന്റെ അന്വേഷണവും പ്രവര്‍ത്തനവും. വീടില്ലാത്തവര്‍ക്ക് വീട്, ജോലിയില്ലാത്തവര്‍ക്ക് ജോലി, ജോലിയില്‍ ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം..... അതെല്ലാം ശരിയായി കിട്ടാന്‍ ആരെ വിളിക്കണം, എവിടെ അന്വേഷിക്കണം, എന്തു ചെയ്യണം... ഹബീബ് തരും..., അതിനൊക്കെയുള്ള മറുപടി.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നവരെ സഹായിക്കുന്നവര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ കിട്ടുമെന്ന് ഈ അവസ്ഥയില്‍ കഴിയുന്ന ആര്‍ക്കൊക്കെ അറിയാം.....? കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടും അത് ഇതുവരെ പാസ്സായി കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുകയാണ് ഹബീബ്......

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ പഠനത്തോടുള്ള ആവേശം കണ്ട് ഒമ്പത് വയസ്സുള്ളപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അടുത്തുള്ള എല്‍. പി. സ്കൂളില്‍ ചേര്‍ത്തു. അവന്റെ ഉമ്മാക്ക് അവന്‍ അപ്പോഴും കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.... അവനെ എടുത്തു കൊണ്ട് പോവാനും വരാനും ഭക്ഷണം കൊടുക്കാനും അവര്‍ ഓരോ നേരത്തും സ്കൂളില്‍ ഓടിയെത്തി. അവിടത്തെ പഠനം പൂര്‍ത്തിയായി അടുത്ത ഹയര്‍ സെക്കന്റെറി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു പ്രശ്നം... അവന് മറ്റുള്ള കുട്ടികളുടെ കൂടെയിരുന്നു എല്ലാ വിഷയങ്ങളും ഒരു ക്ളാസ്സിലിരുന്ന് പഠിപ്പിക്കാന്‍ കഴിയില്ല എന്ന് ഒരു അധ്യാപന്റെ തടസ്സവാദം... അതു കേട്ടപ്പോള്‍ ഹബീബിനു കുട്ടികളുടെ കൂടെയിരുന്നു തന്നെ പഠിക്കണമെന്ന വാശിയായി. ഹബീബിനെ അറിയുന്ന ഒരു അധ്യാപകന്റെ സഹായത്തോടെ അവിടെത്തന്നെ പഠിക്കാനുള്ള സൌകര്യമൊരുക്കി. മാത്രമല്ല, തുടര്‍ന്നു പഠിക്കാന്‍ അവിടത്തെ ഹെഡ്മാഷ് ജോര്‍ജ് സാറിന്റെ പൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു.

ആ സ്കൂളില്‍ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാനുള്ള അവകാശപോരാട്ടമായിരുന്നു അവന്റെ ആത്മധൈര്യത്തിന്റെ ആദ്യവിജയം. പത്താം ക്ളാസ്സുവരെ വാശിയോടെ നിര്‍ബന്ധത്തോടെ പഠിച്ചു. അവന്‍ പറഞ്ഞുകൊടുത്തത് എഴുതാന്‍ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷ എഴുതി എസ്. എസ്. എല്‍. സിക്ക് ഒന്നാം ക്ളാസ്സോടെ പാസ്സായി അവന്‍ ആ സ്കൂളിനോട് മധുരപ്രതികാരം വീട്ടി.

സ്കൂള്‍ അനുഭവങ്ങളെപറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പലതുമുണ്ട്.... സ്കൂളില്‍ ചേര്‍ത്തനാള്‍ മുതല്‍ അവനു എപ്പോഴും എന്തിനും ഏതിനും കൂട്ടായി അവന്റെ ഉപ്പാന്റെ ജ്യേഷ്ഠന്റെ മകന്‍ ആഷിഫുമുണ്ടായിരുന്നു ഹബീബിന്റെ ക്ളാസ്സില്‍. കുറച്ചു ദൂരെയുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ആഷിഫുള്ളതായിരുന്നു അവന്റെ ഉമ്മാന്റെ ആശ്വാസവും...... അതിനിടയിലും കൂട്ടുകാരുടെ നിസ്തുലമായ സഹായങ്ങള്‍.... അവരെല്ലാം മത്സരത്തോടെ അവനു വേണ്ടി ഓരോന്നു ചെയ്തു കൊടുത്തു. ഫസ്റ് ക്ളാസ്സോടെ പാസ്സായിട്ടും തുടര്‍ന്നു പഠിക്കാന്‍ പോവാന്‍ കഴിയാതെ പഠനം അവസാനിപ്പിക്കുമ്പോള്‍ അവനിന്ന് നിരാശയൊന്നുമില്ല. മറ്റൊരാളുടെ സഹായമില്ലാതെ തുടര്‍ന്നു പഠിയ്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട്, അങ്ങനെ നിരാശയോടെ തള്ളികളയാനുള്ളതല്ലല്ലോ ജീവിതം എന്ന് അവന്‍ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തും അതിനുശേഷവും ഒന്നും എഴുതാന്‍പോലും കഴിയാതിരുന്ന ഹബീബ്, അവന്റെ പേര് എഴുതി നോക്കിയത് ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ക്ളീനിക്കിന്റെ കീഴിലുള്ള പകല്‍വീട്ടിലെ ഡോ. അജയ്സാറിന്റെ ഫിസിയോതെറാപ്പിക്കു ശേഷമാണ്. നിവര്‍ത്താനാവാതെ കോറി ചുരുണ്ടിരിക്കുന്ന വിരലുകള്‍ക്കിടയില്‍ പേന തിരുകി വെച്ച് കടലാസില്‍ ആദ്യമായി അവന്‍ പേര് എഴുതി. ഹബീബ്. ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ എഴുതാന്‍ ശ്രമിക്കുന്നതുപോലെ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം പേര് കണ്ടപ്പോള്‍ അവന്റെ മുഖം എപ്പോഴത്തെതിലും കൂടുതല്‍ സന്തോഷത്താല്‍ വിടര്‍ന്നു. അതു കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ ഹബീബിന് സ്പൂണ്‍ കൊണ്ടെങ്കിലും സ്വയം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്..... ചുരുണ്ടിരിക്കുന്ന വിരലുകള്‍ മെല്ലെ നിവര്‍ത്തി ഷെയ്ക്ക്ഹാന്റ് തരാന്‍ കഴിയുന്നുണ്ട്.... കീശയില്‍ നിന്ന് മൊബൈല്‍ എടുത്ത് ചെവിയിലേക്ക് ചേര്‍ത്തുവെക്കാനാവുന്നുണ്ട്.... എങ്കിലും, വീല്‍ചെയറില്‍ നിന്നും തെന്നിനീങ്ങാതെ സ്വയമൊന്ന് നേരെ ചൊവ്വെ ഇരിക്കാന്‍ കൂടി കഴിഞ്ഞാല്‍ മതി.... അതാണിപ്പോ അവന്റെ വലിയൊരു ആഗ്രഹം.....!

ഹബീബിന് ഇന്ന് ചെറിയൊരു വരുമാനമാര്‍ഗ്ഗമുണ്ട്. ഉപ്പട സ്കൂളിനടുത്ത് ഒരു മിഠായിക്കട. സ്വയം വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ നാലു വര്‍ഷം മുമ്പ് അവന്റെ ഉപ്പ ഇട്ടു കൊടുത്തതാണ്. അതും സ്വന്തം കാശു മുടക്കി കടയിട്ടാല്‍ ഉത്തരവാദിത്തമുണ്ടാവില്ല എന്ന് തോന്നി ബാങ്കില്‍ നിന്നും ലോണെടുത്ത കാശു കൊണ്ടാണ് കടയിട്ടുകൊടുത്തത്. അതിലും ഹബീബ് മിടുക്കനായി. അവന്റെ അത്യാവശ്യചിലവുകളും ഇടക്കു വീട്ടിലേക്കാവശ്യമുള്ളതും കഴിഞ്ഞിട്ടും ലോണെടുത്ത കാശ് മുഴുവന്‍ അടച്ചു തീര്‍ത്തു. കച്ചവടം വിപുലപ്പെടുത്താന്‍ വീണ്ടും ആ കടയുടെ പേരില്‍ ലോണെടുത്തിരിക്കുകയാണ്. അത് അടച്ചു തീരുന്നതിനിടയില്‍ വീട് നന്നാക്കുന്നതിനായി വീടിന്റെ പേരിലും ലോണെടുത്തിരിക്കുകയാണ്. വീട് വെക്കാന്‍ പഞ്ചായത്തില്‍ നിന്നും അടയേക്കേണ്ടാത്ത കുറച്ച് കാശും കിട്ടിയിരുന്നെങ്കിലും അതു കൊണ്ട് പണി പൂര്‍ത്തിയാകാത്തത് കൊണ്ട് ബാങ്കില്‍ നിന്നും ലോണെടുത്തിട്ടും വീടു പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.... അതു കാരണം ഇപ്പോള്‍ അവന്‍ ചെറിയൊരു വിഷമത്തിലാണ്....

ഇപ്പോഴും കടയിലേക്കും വീട്ടിലേക്കും കൊണ്ടുപോവാനും വരാനും അവനു കൂട്ടിന് ആഷിഫുണ്ട്. ആഷിഫിന്റെ കൈത്താങ്ങിന്റെ ബലമാണ് ഹബീബിന്റെ മനോധൈര്യം. ആഷിഫിന്റെ ബൈക്കില്‍ ഹബീബിന് ഇരിക്കാനുള്ള സീറ്റ് പ്രത്യേകമായി സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ആഷിഫിനു മാത്രമേ ഹബീബിനെ ഏതു വിധത്തില്‍ ഇരുത്താനും കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയുകയുള്ളു. അവനതിനുള്ള പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.

“ആഷിഫ് എന്റെ കൂടെയുണ്ടാവും..... ആഷിഫിന്റെ മരണംവരെ..., അല്ലെങ്കില്‍ എന്റെ....”
ആ ദൃഢ വിശ്വാസം ഹബീബിന്റെ മുഖത്തെ നിഷ്കളങ്കഭാവം വീണ്ടും പ്രസന്നമായി വിടരുന്നു.

ഹബീബ്: 9497871173











Monday, October 1, 2012




ബ്ലോഗെഴുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നവര്‍ 
മാരിയത്ത്. സി.എച്ച്‌
ങ്ങിങ്ങ് ഉയര്‍ന്നുതുടങ്ങിയ പ്രധാനപ്പെട്ട ചില ബ്ലോഗെഴുത്തുകളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അറിഞ്ഞ് തുടങ്ങിയിട്ടും കുറേ നാള്‍ കാത്തിരിക്കേണ്ടി വന്നു ബ്ലോഗില്‍ എഴുത്തിന് എന്റെ ഹരിശ്രീ കുറിക്കാന്‍...
കമ്പ്യൂട്ടറും നെറ്റും സംഘടിപ്പിച്ച് ബ്ലോഗിന്റെ വിശാലതയിലേക്ക് അതിന്റെ സാധ്യതകളും ഭാഷയും മനസ്സിലാക്കി എഴുത്തില്‍ ഒരു തുടക്കക്കാരിയുടെ എല്ലാ അങ്കലാപ്പോടും കൂടി അനേകായിരം ബ്ലോഗെഴുത്തുകാരുടെ ഇടയിലേക്ക് അംഗമായിത്തീര്‍ന്നപ്പോള്‍ കുറേ നാളത്തെ ഒരാഗ്രഹം സാധിച്ചതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സന്തോഷമായിരുന്നു.
എന്തെഴുതണം, എങ്ങനെ എഴുതണം എന്നൊന്നും ഒരു രൂപമില്ലാതെ നേരത്തെ കുറിച്ചു വെച്ച ചിലതുകള്‍ കുറിച്ച് ആദ്യമായി ബ്ലോഗിലൊരു പോസ്റ്റിട്ടപ്പോള്‍ മുതല്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ കാത്തിരിക്കാന്‍ തുടങ്ങി. ഒരു കമന്റിനു വേണ്ടി...! അതാണ് ബ്ലോഗെഴുത്തിന്റെ തുടക്കം.
ഒരു കമന്റുകളും കിട്ടാത്ത എന്റെ പോസ്റ്റ് ദിവസങ്ങളോളം അനാഥമായി കിടന്നു... നമ്മള്‍ എഴുതി പോസ്റ്റിട്ടത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കേണ്ട സാധ്യതകള്‍ മനസ്സിലായത് പിന്നെയും കുറേ നാള്‍ കഴിഞ്ഞാണ്... നല്ല എഴുത്തിന് ജീവന്‍ നല്‍കുന്ന ഊര്‍ജമായിരുന്നു അതിനെ പ്രോത്സാഹിപ്പിക്കുന്ന കമന്റുകള്‍.
ബ്ലോഗില്‍ പോസ്റ്റിട്ട സൃഷ്ടികള്‍ക്ക് അധികം വൈകാതെ അഭിപ്രായങ്ങളോടെ സന്ദര്‍ശകരും പിന്തുടര്‍ച്ചക്കാരും വന്നു തുടങ്ങിയപ്പോള്‍ ചെറുതായി എന്തെങ്കിലുമൊക്കെ എഴുതാനാവുന്നുണ്ടെന്ന ധൈര്യം വന്നു. കമന്റുകളിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വന്നപ്പോള്‍ എന്തെങ്കിലും എഴുതണമെന്ന പ്രേരണയില്‍ ബ്ലോഗിലിടുന്ന പോസ്റ്റിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുള്ള എഴുത്തുകള്‍.
സാഹിത്യരംഗത്ത് അറിയപ്പെടുന്ന എഴുത്തുകാരെയും വായനക്കാരെയും അപേക്ഷിച്ച് സാധാരണക്കാരുടെ ഇടയിലേക്ക് എഴുത്തിന്റെയും വായനയുടെയും വലിയൊരു ലോകമൊരുക്കാന്‍ ബ്ലോഗിന് കഴിയുന്നുണ്ട്. പുറംലോകവുമായി കൂടുതല്‍ ബന്ധമില്ലാത്ത വീട്ടമ്മമാര്‍ക്കും അതിലുപരി വീട്ടിനുള്ളില്‍ തന്നെ പല സാഹചര്യങ്ങളാലും മറ്റു വിഷമങ്ങളാലും ഒതുങ്ങി കൂടിയവര്‍ക്കും ബ്ലോഗിലെ എഴുത്തും വായനയും വലിയൊരു ആശ്വാസമാണ്.
തെരഞ്ഞെടുത്ത ചില ബ്ലോഗിന്റെ വായന വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിന്തകള്‍, നര്‍മ്മം എന്നിവക്കു പുറമെ സാമൂഹികം, രാഷ്ട്രീയം, സമകാലികം തുടങ്ങിയ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗ് വായനയുടെയും കാഴ്ചയുടെയും പരിധിക്കപ്പുറം നില്‍ക്കുന്നു. സാധാരണക്കാരന്റെ ഉള്ളിലെ ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും ബ്ലോഗിന്റെ വിശാലത എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ആശയവിനിമയത്തിന് അവസരമൊരുക്കുന്നു....
സ്ത്രീ-പുരുഷ ഭേദമന്യേ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും വിശ്വസാഹിത്യത്തിന്റെ മേമ്പൊടിയില്ലാതെ, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ മേല്‍ക്കോയ്മകളില്ലാതെ, മനസ്സിലുള്ള ആശയങ്ങളും, അറിഞ്ഞതും അറിയാനുള്ളതും തങ്ങള്‍ക്ക് പറയാനുള്ളതുമെല്ലാം മറ്റുള്ളവരുമായി പങ്കിടാനുള്ള വേദിയാണ് ബ്ലോഗ്.
തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഇടക്ക് ചെറിയ ഒരിടവേള വന്നാലും വീണ്ടും എന്തെങ്കിലും എഴുതണം എന്നത് ജീവിതത്തിന്റെ ഒരു നിര്‍ബന്ധ ശീലമാക്കി ക്കഴിഞ്ഞു ബ്ലോഗെഴുത്ത്...
പല കാരണങ്ങളാലും മറ്റു പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധികരിക്കപ്പെടാതെ പോയ സൃഷ്ടികളുടെ അകാലമൃത്യുവില്‍ നിന്നുള്ള പുനര്‍സൃഷ്ടികളായിരിക്കും ഒരു സാധാ ബ്ലോഗ് പോസ്റ്റ്. എന്തും തുറന്നു പറയാനുള്ള ചങ്കുറപ്പോടെ വെട്ടിത്തുറന്നു കാണിക്കുന്ന ചില ബ്ലോഗ് പോസ്റ്റുകളും അവയിലെ നിത്യ സന്ദര്‍ശകരായ വായനക്കാരുടെയും പിന്തുടര്‍ച്ചക്കാരുടെയും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും കണ്ടാല്‍ മറ്റുള്ള വായനാപ്രസിദ്ധീകരണങ്ങളുടെ തലങ്ങള്‍ക്കപ്പുറത്തേക്ക് സ്വദേശങ്ങളിലും വിദേശങ്ങളിലും ഒരുപോലെ വായിക്കപ്പെടുന്ന വലിയ മാധ്യമമായി ബ്ലോഗെഴുത്തും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.
വായന ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് വിലപിക്കുന്ന അവസരത്തിലും 'ഈ' വായന ബ്ലോഗെഴുത്തിന്റെയും മറ്റും രൂപത്തില്‍ ഓരോ സെക്കന്റിലും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. അത് വളരെ എളുപ്പത്തില്‍ എത്രയോ പേര്‍ വായിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ ചില ബ്ലോഗെഴുത്തുകാരുടെ സൃഷ്ടികള്‍ ആത്മസാക്ഷാത്കാരമായി പുസ്തകരൂപം കൈവന്നിട്ടുള്ളത് വായനയുടെയും എഴുത്തിന്റെയും പൂതിയ കാഴ്ചപ്പാടുകളുടെ വലിയൊരു മുന്നേറ്റം തന്നെയാണ്.
ബ്ലോഗെഴുത്തും വായനയും അതര്‍ഹിക്കുന്ന മറ്റൊരു നല്ല സൗഹൃദത്തിലേക്ക് സ്‌നേഹബന്ധങ്ങളെ ഉയര്‍ത്തുന്നുണ്ട്. ഒന്നും ചെയ്യാനില്ലാതെ ജീവിതം മടുപ്പോടെ തള്ളിനീക്കുന്നവരുടെ ഇടയില്‍ അവനവന് മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്ന, അതും തങ്ങളിലെന്തെങ്കിലുമുണ്ടെന്ന് ഒന്നും അവകാശപ്പെടാനില്ലാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങളായ ചിലര്‍ നമുക്കിടയിലുണ്ട്. വീടിന്റെ അകത്തളങ്ങളിലിരുന്ന് പുറംലോകത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് കാര്യങ്ങള്‍ നിയന്ത്രിച്ച് വേണ്ടത് വേണ്ടുന്ന വിധത്തില്‍ കൊണ്ടുപോവാന്‍ അവര്‍ക്ക് കഴിയുന്നു. നന്മയുടെ, സാന്ത്വനത്തിന്റെ തലോടലായി സ്‌നേഹത്തിന്റെ തണലായി ഇത്തിരിയെങ്കിലും കാരുണ്യമേകാന്‍ ഇതുപോലുള്ള ബ്ലോഗുകളിലൂടെയും സൈറ്റുകളിലൂടെയും അവര്‍ക്ക് കഴിയുന്നുണ്ട്.... ഇതിലൂടെ കൂട്ടുകൂടുന്നവര്‍ ഒത്തൊരുമിക്കുന്ന സ്‌നേഹക്കൂട്ടായ്മകളും സംഘടനകളും സംഗമങ്ങളും അതിലൂടെ ഉണ്ടാകുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എത്രയോ പേര്‍ക്ക് സഹായങ്ങളായിട്ടുണ്ട്.
ഹാറൂണ്‍ സാഹിബിന്റെ 'ഒരു നുറുങ്ങ് http:// haroontp.blogspot.in/' എന്ന ബ്ലോഗ് വീടിന്റെ ടെറസില്‍ നിന്നും വീണ് അരക്കു താഴെ തളര്‍ന്നു കിടന്ന അവസ്ഥയില്‍ സമയം കളയാന്‍ വേണ്ടി ഉപയോഗിച്ചു തുടങ്ങിയതായിരുന്നു. ബ്ലോഗിലൂടെ കുറേ ആളുകളുമായി പരിചയപ്പെടാനും പരിചയപ്പെട്ടവരില്‍ ആരും അറിയാതെ ഒറ്റപ്പെട്ട് കഴിഞ്ഞുകൂടുന്ന ചിലരെ പുറം ലോകത്തിനു പരിചയപ്പെടുത്താനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനും അദ്ദേഹത്തിന് ബ്ലോഗിലൂടെ സാധിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് പറയുമ്പോള്‍ ഹാറൂണ്‍ സാഹിബിന് നൂറ് നാവാണ്... ''ഇതിലൂടെ അര്‍ഹരായ കുറേ ആളുകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതില്‍ വളരെയധികം ചാരിതാര്‍ഥ്യം തോന്നിയിട്ടുണ്ട്. ഈ അവസ്ഥയില്‍ വീടിനകത്തിരുന്നു കൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി ആശ്വാസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളതിലുള്ള മാനസിക സംതൃപ്തി വളരെ വലുതാണ്...''
അസ്ഥികളിലെ സഹിക്കാനാവാത്ത വേദനയില്‍ നടക്കാന്‍ പ്രയാസമനുഭവിക്കുന്ന കണ്ണൂരിലെ ശാന്ത ടീച്ചര്‍ ശാന്ത കാവുമ്പായി 'മോഹപ്പക്ഷി http://santhatv.blogspot.in/' എന്ന തന്റെ ബ്ലോഗെഴുത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ആവേശത്തോടെ വാചാലയായി... ''ഞാനൊരു എഴുത്തുകാരിയായത് ബ്ലോഗ് വഴിയാണ്... എന്റെ എഴുത്ത് പുറം ലോകത്ത് അറിയപ്പെട്ടതും അംഗീകരിച്ചതും ബ്ലോഗിലൂടെയാണ്... നമുക്ക് ഏറ്റവും സത്യസന്ധമായി എഴുതാനും പ്രസിദ്ധീകരിക്കാനും അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കാനും എളുപ്പത്തില്‍ സാധിക്കും... പത്രത്തേക്കാള്‍ നെറ്റ് കണക്ഷന്‍ വഴി ലോകത്തെവിടെയുമുള്ളവരുമായി ഏത് സമയത്തും കാര്യങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നുണ്ട്.'' ബ്ലോഗെഴുത്തിന്റെ ആത്മവിശ്വാസത്തോടെ ശാന്ത ടീച്ചറുടെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മോഹപ്പക്ഷി (കവിതാ സമാഹാരം- കൈരളി ബുക്‌സ്), കാവുമ്പായിയിലെ അങ്ങേമ്മ (ലിഖിതം ബുക്‌സ് കണ്ണൂര്‍).
പ്രീത കുടവൂര്‍ 'പ്രവാഹിനി. http://pravaahiny.blogspot.in/' തളരാത്ത മനസ്സുമായി കാലത്തിനൊപ്പം പ്രവഹിക്കുന്നവള്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നട്ടെല്ലില്‍ ഒരു മുഴ വന്ന് ഓപ്പറേഷന്‍ കഴിഞ്ഞതാണ്. 2000 ഡിസംബര്‍ ആയപ്പോഴാണ് പൂര്‍ണമായി നടക്കാന്‍ കഴിയാതെയാവുന്നത്. സ്‌കോയിലോസിസ് (നട്ടെല്ലിന് ഉണ്ടാകുന്ന ഒരുതരം വളവ്), പാരാപ്ലീജിയ എന്നീ രണ്ടു രോഗങ്ങളാണ് പ്രീതയെ തളര്‍ത്തിയത്. ഇപ്പോള്‍ ചികിത്സയുടെയും പ്രാര്‍ഥനകളുടെയും ഫലമായി ഒറ്റക്ക് എഴുന്നേറ്റിരിക്കാനും വീല്‍ചെയറിലേക്ക് നീങ്ങിയിരിക്കാനും കഴിയുന്നുണ്ട്.
''മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിയിടാന്‍ സൗകര്യമുള്ളത് ബ്ലോഗിലൂടെയാണ്. മറ്റുള്ളതിലൊക്കെ എഴുതാനും പറയാനും ഒരു പരിധിയുണ്ട്. എഴുതിയത് മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ കമന്റുകളിടുന്നുണ്ടോ എന്നുള്ളതിലല്ല... നമ്മുടെ മനസ്സില്‍ തോന്നുന്നതെന്തും ബ്ലോഗില്‍ എഴുതിയിടുന്നതിലുള്ള സന്തോഷം തന്നെയാണ് ഏറ്റവും വലിയ കാര്യം. അതിനു പുറമെ വീട്ടിലിരുന്ന് ചെയ്യുന്ന മുത്തുമാല, കമ്മല്‍ തുടങ്ങിയ ക്രാഫ്റ്റ് വര്‍ക്കുകളും ഗ്ലാസ് പെയിന്റിങ്ങുകളും ചിത്രങ്ങളും ബ്ലോഗിലൂടെ പുറംലോകത്തെ കാണിക്കാനും വില്‍പന നടത്താനും സാധിക്കുന്നുണ്ട്. ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും ഒത്തിരി സുഹൃത്തുക്കളെ കിട്ടി. ഫേസ്ബുക്കിലെ കൂട്ടുകാര്‍ ഒരു കൂട്ടായ്മയില്‍ വെച്ച് തന്നതാണ് എന്റെ കമ്പ്യൂട്ടര്‍. എന്റെ അടുത്തുള്ള മിക്കസാധനങ്ങളും- പ്രിന്റര്‍, സ്‌കാനര്‍, സ്പീക്കര്‍, യുപിഎസ്... ഇതെല്ലാം ഇതുപോലെ കിട്ടിയ സംഭാവനകളാണ്.'' സന്തോഷവാക്കുകളില്‍ എല്ലാവരോടുമുള്ള നന്ദി പ്രീതയുടെ സ്വരത്തില്‍ നിറഞ്ഞു.
യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറിലേക്ക് അമര്‍ന്നുപോയവന്‍. എങ്കിലും അവന്‍ ചിരിക്കുന്നു. ചിന്തിക്കുന്നു. ഉത്സാഹഭരിതനാകുന്നു. പക്ഷെ, അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും തീക്ഷ്ണാനുഭവങ്ങള്‍ പലപ്പോഴും കടുകുമണിക്കുള്ളിലേക്ക് ഉള്‍വലിയാന്‍ പ്രേരണയായിട്ടുണ്ട്. അപ്പോഴൊക്കെയും ''നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കൂ'' എന്ന പ്രവാചകവചനം മുറുകെ പിടിച്ച് മുന്നോട്ടുള്ള സഞ്ചാരപഥത്തിന് വെളിച്ചം പകര്‍ന്നു. ഏകാന്തതക്ക് കുറുകെ അഭിപ്രായങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും നിര്‍ലോഭമായ സ്‌നേഹത്തിലേക്കും കാഴ്ചയെ തുറന്നുകാണിച്ചുകൊണ്ട്, അറിവുകള്‍ക്കു മേലെ പിന്നെയും അറിവുകളാണെന്ന തിരിച്ചറിവുമായി സാദിഖ്. എസ്. എം. കായംകുളം 'ഉള്‍ക്കാഴ്ച. http://smsadiqsm.blogspot.in/.'എന്ന ബ്ലോഗെഴുത്തുമായി നമുക്കിടയിലുണ്ട്.
മലപ്പുറം ജില്ലയില്‍ ഇരുമ്പുഴിയുള്ള മുനീര്‍ 'ഓര്‍മ്മകളുടെ നീലാകാശം. http://muneerinny.blogspot.in/' എന്ന തന്റെ ബ്ലോഗിനെ ഉപയോഗപ്പെടുത്തുന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പോലും നേരില്‍ തുറന്നുപറയാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം പറയാനുള്ള നല്ലൊരു ഉപാധിയായിട്ടാണ്. അപകടത്തില്‍ പെട്ട് അരക്കുതാഴെ തളര്‍ന്നുപോയ സംഭവത്തിന്റെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകള്‍ പേറുന്നവനാണ് മുനീര്‍. 1993-ജനുവരി 28 ജനനവും മരണവുമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവന്ന അവന്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിച്ച് ഹൃദയത്തില്‍ കാരുണ്യവും സ്‌നേഹവും നിറച്ച് ശലഭങ്ങളെ പോലെ, ദേശാടനക്കിളികളെ പോലെ സ്ഥലകാലങ്ങളും വസന്തവും തേടി നന്മയുടെ പ്രതിരൂപമായി സധൈര്യം ജീവിച്ചു കാണിക്കുന്നു.
മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും കഴിയാതെ കൈകള്‍ക്ക് ബലക്കുറവോടെ ശബ്ദത്തിന് വിറയലോടെ ചങ്കിലും നെഞ്ചിലും കനലിട്ടുമൂടി വരാനിരിക്കുന്ന ഒരു മാറ്റത്തിന് കാതോര്‍ത്ത് കാത്തിരിക്കുന്ന ഒരാളുണ്ടിവിടെ. ഒരു വാഹനാപകടത്തില്‍ കഴുത്തിന് താഴെ തളര്‍ന്ന് കിടപ്പിലായ റയീസ.് 'കാക്കപ്പൊന്ന് http:// kaakkaponn.blogspot.in/'. ഒന്നര വയസ്സില്‍ അസ്ഥികളിലെ മജ്ജയില്ലാത്തതിനാല്‍ കഴുത്തിനു താഴെ ചലനശേഷി ഇല്ലാതായിട്ടും ജീവനേകും അക്ഷരങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ശബ്‌നപൊന്നാട് 'എന്നേക്കുമുള്ള ഒരോര്‍മ - http:// shabnaponnad.blogspot.in/', ജനനം മുതല്‍ വളഞ്ഞുചുരുങ്ങിയ എല്ലുകളില്‍ പ്രതീക്ഷകള്‍ തകര്‍ത്ത ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമം വിജയിപ്പിച്ച് ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതി ചിത്ര രചനയിലും ഫാഷന്‍ ഡിസൈനിങ്ങിലും പരീക്ഷണങ്ങള്‍ നടത്തി തന്റേതായ ശൈലിയില്‍ ബ്ലോഗിലും ഫേസ് ബുക്കിലും സുഹൃത്തുക്കള്‍ക്കിടയില്‍ വലിയൊരു സ്ഥാനമുറപ്പിച്ച ആത്മവിശ്വസത്തിന്റെ മറ്റൊരു ആള്‍രൂപം റഫീന. പി. പി. 'പുല്‍ച്ചാടി- http://pulchaady.blogspot.in/' തുടങ്ങിയ ഒത്തിരി പേര്‍ തങ്ങളുടെ പരിമിതികളില്‍ ഒട്ടും പരാതികളില്ലാതെ നേരില്‍ കാണാത്തവരോട് തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം മനസ്സില്‍ തോന്നുന്നതു പോലെ വെട്ടിത്തുറന്ന് പറഞ്ഞും പ്രവര്‍ത്തിച്ചും ഒത്തൊരുമിച്ചും സന്തോഷത്തോടെ പരസ്പരം കൈകോര്‍ത്ത് നിന്ന് ലോകത്തിനു മുന്നില്‍ ഒരു തളര്‍ച്ചയിലും തളര്‍ത്താത്ത തന്റേടത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ഏകാന്തതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച മടുപ്പില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ അറിവുകള്‍ക്കുമേലെ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതയില്‍ ആശ്വാസം കണ്ടെത്തുന്നു.
ഇന്ന് ഏതൊരു സാധാരണക്കാരന്റെയും തുറന്ന ഇടപെടലുകളിലൂടെ സംവാദങ്ങളുടെയും അഭിപ്രായപ്രകടനങ്ങളുടെയും വിശാലതയില്‍ ഇന്റര്‍നെറ്റിന്റെ മാസ്മരികത ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഒരു ദിവസത്തെ പത്രവായന പോലെ സെക്കന്റുകള്‍ക്കുള്ളില്‍, കുതിച്ചുപായുന്ന കാലത്തിന്റെ, തിരിച്ചുപിടിക്കാനാവാത്ത നിമിഷങ്ങളില്‍ ചിതറിത്തെറിക്കുന്ന വ്യത്യസ്തമായ ചിന്തകള്‍ തേടി പുത്തനറിവുകളോടെ വന്നെത്തുന്ന കാഴ്ചകള്‍ പുതുമകളോടെ അറിയാനും പങ്കുവെയ്ക്കാനും ഓരോരോ സൈറ്റുകളിലേക്കും ബ്ലോഗുകളിലേക്കും മാറിമാറി കണ്ണും മനസ്സും ആവേശത്തോടെ പാഞ്ഞടുക്കുന്നു...
എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി ഒന്നും ചെയ്യാതെയിരുന്നവര്‍ പോലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കി വീടിന്റെ അകത്തളങ്ങളിലും മാറ്റത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചെടുത്ത് മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം വലിയ ആശയങ്ങളാക്കി ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് പങ്കുവെക്കുന്നു...
* * * *
അടുക്കളയിലെ പണിത്തിരക്കുകള്‍ക്കിടയില്‍ മരുമകളെ കാണാത്തതിനാല്‍ അന്വേഷിച്ചു ചെന്ന ആയിശുമ്മ കാണുന്നത് അവള്‍ കമ്പ്യൂട്ടറില്‍ തിരക്കിട്ട് ഞെക്കിക്കുത്തുന്ന കാഴ്ചയാണ്..... അവള്‍ അവരെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....
ഉമ്മാ ഇതാ... ഇപ്പൊ വരാം. ഞാനിന്നലെ എഴുതിവെച്ചത് ബ്ലോഗില്‍ ഒന്നു പോസ്റ്റിടട്ടെ....!
മരുമകളുടെ 'ബൂലോഗ'ത്തേക്ക് ഒന്നെത്തി നോക്കി കൊണ്ട് അവര്‍ പറഞ്ഞു.'ജ്ജ് ആ ഫേസ്ബുക്ക് നോക്കുമ്പോ ഇന്നെയും വിളിക്കണേ.....'

കാലം മായ്ച്ച കാല്‍പ്പാടുകള്‍
http://mariyath.blogspot.in/

          SocialTwist Tell-a-Friend 

Wednesday, June 13, 2012

ജനനി = ജന്മനിഷേധി....?



അനിവ്വചനീയമാം മാതാവിനെ
എന്തു വിശേഷണങ്ങളാല്‍ നിര്‍വ്വചിക്കാനാവും
പുതുപര്യായങ്ങളാല്‍.....
കാലം കഥ മാറ്റി എഴുതി....

പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
ആരെയോ പഴി പറഞ്ഞു പഴുതടക്കുന്ന
അമ്മയെന്ന പര്യായത്തിന് എന്തു പേരിട്ടു വിളിക്കും.....?
പത്തുമാസം ചുമന്ന ഭാരം തള്ളിക്കളയാന്‍
പൊന്‍കുഞ്ഞിന്റെ പൊക്കിള്‍ കൊടി അറുത്തു മാറ്റാനും
ജീവന്‍തുടിപ്പുകളുയരുന്ന ചുടുനിശ്വാസം
എന്നെന്നേക്കുമായ് നിശ്ചലമാക്കാനും
മനമറയ്ക്കുന്നില്ല, കൈവിറക്കുന്നില്ല പെറ്റമ്മക്കും....

മടിത്തട്ടില്‍ കൈകാലിട്ടടിക്കുന്ന
പാല്‍പുഞ്ചിരിയുതിര്‍ക്കും പൈതലുകളില്ലാതെ
കിളിക്കൊഞ്ചലുകളിന്‍ താളമില്ലാതെ
താരാട്ടുപാട്ട് ഈണം മറക്കുന്നു....
തൊട്ടിലുകള്‍ ശൂന്യമായ് കാറ്റിലുഴലുന്നു....

അമ്മിഞ്ഞപ്പാലൂറിവരും വിങ്ങലുകളറിയാതെ
മനസ്സും മനസ്സാക്ഷിയും മരവിച്ച ചെയ്ത്തുകളാല്‍
പാപങ്ങളെല്ലാം കഴുകി വെളുപ്പിക്കാന്‍
ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണങ്ങളാല്‍
സ്വന്തം ഉദരത്തില്‍ പിറന്ന ജന്മം നിഷേധിച്ചവള്‍ ജനനിയോ.....?
രാക്ഷസിയാവുകയാണോ മാതൃത്വത്തിന്‍ പരിണാമങ്ങള്‍.....
അമ്മയെന്ന പര്യായത്തിനിയെന്തു പേരിട്ടു വിളിക്കണം...?















Tuesday, June 5, 2012

നാട്യങ്ങൾ...

..
പുറംലോകത്തെ
പുതുമകളില്‍
മറഞ്ഞിരിക്കുന്ന
ഭാവഭേദങ്ങളറിയാത്ത
വേഷപ്പകര്‍ച്ചകള്‍ കണ്ട്
എന്റെ കണ്ണ് മഞ്ഞളിച്ചിരിക്കുന്നു....
വീഥികള്‍.
തിരക്കിലമര്‍ന്ന
നെട്ടോട്ടത്തിലും
ഒരു മുഖത്തും തെളിയുന്നില്ല
ഒന്നും.......
തിരിഞ്ഞ് നോക്കിയിട്ടും
തിരഞ്ഞെടുത്തിട്ടും
തൃപ്തി വരുന്നില്ല
ഒന്നിലും......
കുത്തുവാക്കുകളുടെ
ശരമേറുകളില്‍
പരസ്പരം
എറിഞ്ഞുടക്കുന്ന
സ്ഫടികങ്ങളായ്
സ്വാഭിമാനം.....
സ്നേഹം തൊട്ടു തീണ്ടാത്ത
പൊയ്പ്രകടനങ്ങളില്‍
കണ്ണില്‍ കണ്ണില്‍
പകയൊളിപ്പിച്ച്
പല്ലിളിക്കുന്നു
പകല്‍ മാന്യ(കളും)ന്മാര്‍.....
ഇതെല്ലാം കണ്ട്
കണ്ണ് മഞ്ഞളിച്ചിരിക്കുകയല്ല....,
കാഴ്ച തന്നെ മങ്ങിപ്പോയിരിക്കുന്നു.....

Tuesday, May 22, 2012

മാര്‍ച്ച് 8.














നാളുകള്‍ക്ക് ശേഷം വീണ്ടും ഞാനിവിടെ എത്തുമ്പോള്‍
ഞാന്‍ നിങ്ങളില്‍ നിന്നോ നിങ്ങള്‍ എന്നില്‍ നിന്നോ ഒരുപാട് അകന്നുവോ.....?
ഒരു അകല്‍ച്ച മനഃപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അതൊരുപാട് ശൂന്യത സൃഷ്ടിക്കുന്നു....
കുറേ നാള്‍ അതു തുടരുകയാണെങ്കില്‍ ക്രമേണ മറന്നു പോവുകയും ചെയ്യും....
മറവി പലപ്പോഴും ഒരു അനുഗ്രഹമായത്തോന്നുമെങ്കിലും മറവിക്കിടയിലേക്ക് വന്നെത്തുന്ന
ഓര്‍മ്മകള്‍ സുന്ദരാനുഭവമാവുന്നു ചിലപ്പോഴൊക്കെ....

ഒരു തിരിച്ചു വരവില്‍ പറയാനൊരുപാടുണ്ട്.
ജീവിതം പലപ്പോഴും പലതുകൊണ്ടും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്...
ഓരോ നിമിഷങ്ങളും നിമിത്തങ്ങളാല്‍ മാറിമറിയുന്നു...,
ഓരോ നിമിത്തങ്ങളും നിമിഷങ്ങളാല്‍ നിര്‍ണ്ണയിക്കുന്നു.
അപ്രതീക്ഷിതമായ ഓരോ അനുഭവങ്ങളും നിമിത്തങ്ങളായി ഓരോ വഴിത്തിരിവുണ്ടാക്കുന്നു....
ആ നിമിത്തങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ വഴിത്തിരിവില്‍ ഒരു കാഴ്ചക്കാരിയായ് എല്ലാം നോക്കിക്കണ്ട് എന്റെ ജീവിതം ആസ്വദിക്കുകയാണ് ഞാനിപ്പോള്‍....

മാര്‍ച്ച് 8. വനിതാ ദിനം...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ വുമണ്‍ അച്ചീവര്‍ (woman achiever of the year. 2011-2012) ആയി എന്നെ തിരഞ്ഞെടുത്തു.
അതിപ്പോഴെന്റെ ജീവിതം തിരിച്ചു പിടിച്ച ദിനമായി ആഘോഷമാക്കാനാണ് എനിക്കിഷ്ടം.
ഒരു ജോലി..... ഏതൊരാളുടെയും ജീവിതാഭിലാഷം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു ജോലി ശരിയാവുമ്പോള്‍ അത് എങ്ങനെ, അതെത്ര നാള്‍ എന്നൊന്നുമെനിക്കറിയില്ല.... ഒരു ദിവസമെങ്കില്‍ ഒരു ദിവസം.... അതു മാത്രമായിരുന്നു അപ്പോഴെന്റെ മനസ്സില്‍.
ഒരു ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരാഴ്ച കഴിയാന്‍ പ്രയാസമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു... ഒരു ആഴ്ച കഴിഞ്ഞു കിട്ടിയാല്‍ പിന്നെ തുടര്‍ന്നു പോവാമെന്നും എനിക്കുറപ്പുണ്ടായിരുന്നു.
ആ ഒരു ദിവസവും ഒരാഴ്ചയും പിന്നിട്ട് ഇപ്പോള്‍ രണ്ടു മാസമാവുന്നു, താത്ക്കാലികമാണെങ്കിലും ലൈബ്രറി അസിസ്റന്റായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒരംഗമായി ഞാനുമുണ്ട്....
അതിനിടയില്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും ഒരുപാടുണ്ട്.......
നാലുചുവരുകള്‍ക്കപ്പുറത്തു നിന്നും ഒരു പുതു ലോകം സൃഷ്ടിച്ച പുതിയ മാറ്റങ്ങള്‍ എന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്.
ഇന്‍ഷാ അല്ലാഹ്..., ഇടവേളകള്‍ക്ക് വിട പറഞ്ഞ് ചില ഓര്‍മ്മപ്പെടുത്തലുകളോടെ ഇനിയും തുടരാം......

Sunday, February 5, 2012

ഞങ്ങളുടെ കുറേ നാളത്തെ ആഗ്രഹങ്ങള്‍ക്കൊത്ത് ഒരു അവസരം....
പകല്‍വീടിനു പുറത്ത് കാറ്റും വെളിച്ചവും പൂക്കളും പൂമ്പാറ്റകളുമായി നിറഞ്ഞ സന്തോഷങ്ങളോടെ ഒരു ദിവസത്തിന്റെ പകല്‍വെളിച്ചത്തിന്റെ വിശാലതയിലേക്ക്.....






























































































































































നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുള്ളിലെ തേക്കിന്റെ വിവിധ ഭാവങ്ങളിലൂടെയും പുറത്തെ ഉദ്യാനത്തിലൂടെയും എല്ലാവരും ഒന്നിച്ചുകൂടി ചുറ്റിക്കറങ്ങുമ്പോള്‍ മനസ്സില്‍ അലയടിച്ചുയര്‍ന്ന സന്തോഷങ്ങള്‍ക്കു അതിരുകളില്ലായിരുന്നു.....
പൂമ്പാറ്റകള്‍ക്കൊപ്പം പാറിപ്പറന്നും മുളങ്കാറ്റിനോട് പൊട്ടിച്ചിരിച്ചും കലപിലകൂട്ടിയ കിളികള്‍പോലെ മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ട് പാലിയേറ്റീവിന്റെ പ്രവര്‍ത്തകരുടെ കൈമെയ് മറന്ന സഹായത്തിലൂടെ സങ്കടങ്ങളൊന്നുമില്ലാതെ... ഒറ്റപ്പെടലുകളില്ലാതെ..... ഞങ്ങള്‍ ഞങ്ങളെ മറന്നു.

Tuesday, January 3, 2012

കാലം മായ്ച്ച കാല്‍പ്പാടുകള്‍- ഒരു വായനാനുഭവം.












































റീന ഗണേശ്
മലയാളം ഡിപ്പാര്‍ട്ട്മെന്റ്
എം. ഇ. എസ്. ആര്‍ട്സ് & സയന്‍സ് കോളേജ്
ചാത്തമംഗലം.







ലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും യൂണിവേഴ്സിറ്റി പേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിന് പോകുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു. എന്റെ ജീവിതത്തിന്റെ വഴിത്തിരിവായ മൂന്നുവര്‍ഷം ചെലവഴിച്ചതവിടെയായിരുന്നു. ആ ഒര്‍മ്മകളില്‍ അഭിവന്ദ്യരായ എന്റെ ഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരുടെ വിവരങ്ങളറിയാം. അവരെ ഒരു നോക്കു കാണാം. പലരും പിരിഞ്ഞുപോയിരുന്നു. പക്ഷെ എന്റെ ബെറില്‍ ടീച്ചര്‍ എന്നെ കണ്ടമാത്രയില്‍ തിരിച്ചറിഞ്ഞു. നിറഞ്ഞ മനസ്സോടെ യുള്ള ടീച്ചറിന്റെ ചിരി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

അവിടെ വെച്ചാണ് ഞാന്‍ മിനിടീച്ചറിനെ പരിചയപ്പെടുന്നത്. കോടഞ്ചേരി കോളേജിലെ ബേബിഷീബ ടീച്ചര്‍ വഴി..... ചിരപരിചിതയെന്ന പോലെയുള്ള ടീച്ചറിന്റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ മലയാളം ടീച്ചറാണ് എന്ന് എനിക്ക് ഷീബടീച്ചര്‍ പരിചയപ്പെടുത്തി തന്നു. ഉച്ചയൂണിന് ടീച്ചര്‍ കൊണ്ടുവന്നിരുന്ന വീട്ടില്‍ നട്ടുവളര്‍ത്തിയ പയറിന്റെ ഉപ്പേരിയും ടീച്ചറുതന്നെ കൊണ്ടാട്ടമാക്കിയ മുളകും മോരുകറിയും സാമ്പാറും കടലയ്ക്കാകറിയും....എല്ലാം വളരെ സ്നേഹത്തോടെ തന്നിരുന്നു. എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തിയ ഒരു കഥാപാത്രമായിരുന്നു മിനിടീച്ചര്‍.
ഒരു ദിവസം. ഞങ്ങളുടെ ചീഫായ മഞ്ചേരി കോളേജിലെ ആസാദ് സാറിന് ടീച്ചര്‍ ഒരു പുസ്തകം കൊടുത്ത് നാളെത്തന്നെ തരണം, വേറെ കോപ്പിയില്ല എന്നു പറയുന്നതു കേട്ടു. സാര്‍ പിറ്റേന്ന് തന്നെ ആ പുസ്തകം വായിച്ച് തിരിച്ചു കൊടുക്കാന്‍ കൊണ്ടുവന്നു. പേപ്പര്‍ നോക്കി കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു, ഈ പുസ്തകം വായിക്കുന്നോ, നാളെ മിനിടീച്ചര്‍ക്ക് കൊടുത്താല്‍മതി.... ഞാന്‍ മെല്ലെ മറിച്ചുനോക്കി. എനിക്കും വായിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഞാനത് വാങ്ങി വീട്ടിലെത്തി വായിച്ചു തുടങ്ങി. ഇപ്പോഴും ഞാനാ നല്ല നിമിഷത്തെ നന്ദിയോടെ സ്മരിക്കുന്നു.

കാലം മായ്ച്ച കാല്‍പ്പാടുകള്‍ മാരിയത്ത് സി. എച്ചിന്റേതായിരുന്നു. അവളുടെ ജീവിതമാണത്. ഏകദേശം എന്റെ സമപ്രായക്കാരിയായതുകൊണ്ട് ഞാന്‍ ‘അവള്‍’ എന്നു തന്നെ സംബോധന ചെയ്യട്ടെ.... പലപ്പോഴും കണ്ണീരണിഞ്ഞ് വാക്കുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. അത്രയ്ക്കും ഹൃദയസ്പര്‍ശിയായിരുന്നു ഓരോ അനുഭവവും.
മാരിയത്തിന്റെ കുട്ടിക്കാലമാണ് തുടക്കത്തില്‍... തറയില്‍ കിടന്നുറങ്ങാന്‍ ഇഷ്ടപ്പെടുന്ന മാരി... അങ്ങനെ ഉറങ്ങിപ്പോയ മകളെ കട്ടിലില്‍ എടുത്തു കിടത്തുന്ന ഉപ്പ.... ഒരു പനി വന്ന് കാലുകളെ തളര്‍ത്തിക്കളയുമെന്ന് ഒരിക്കല്‍ പോലും അവള്‍ വിചാരിച്ചിരുന്നില്ല... മദ്രസയില്‍ പോകാനായി രാവിലെ ഉണര്‍ന്ന് നേരം വൈകിയെന്ന വെപ്രാളത്തില്‍ താഴേക്കിറങ്ങിയ അവള്‍ കാലുകള്‍ ചലിക്കാനാകാതെ കിടക്കവിരിയില്‍ പിടുത്തമിട്ട് തൂങ്ങിക്കിടന്നു.

ഇങ്ങനെ സംഭവിക്കുന്നതിന് മുമ്പ് കടല്‍ത്തിരത്തില്‍നിന്നും പുഴയുടെ ആഴങ്ങളിളില്‍ നിന്നും ദൈവം മാരിയെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് മടക്കിയിരുന്നു.... അത് ഇതിനുവേണ്ടിയായിരുന്നോ? കാലുകള്‍ രണ്ടും തളര്‍ന്ന് കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട് വെള്ളത്തില്‍ കളിക്കാനും മീന്‍പിടിക്കാനും കഴിയാനാകാതെ പൂക്കളോടും കിളികളോടും കിന്നാരം പറയാനാകാതെ കൂട്ടുകാരോടൊന്നിച്ച് സ്കൂളില്‍ പോകാനാകാതെ.....

കഷായത്തിന്റെയും കുഴമ്പിന്റെയും മനംമടുപ്പിക്കുന്ന മണത്തിന്റെ നടുവില്‍, പലവിധ ചികിത്സകളിലൂടെ വരുന്ന പരീക്ഷണങ്ങള്‍ക്കിടയിലും മാരിയുടെ ഒരേയൊരു പ്രതീക്ഷ എനിക്ക് എങ്ങനെയെങ്കിലും പഴയതുപോലെ ഒന്നു നടക്കാലോ എന്നതായിരുന്നു.... പക്ഷെ അതെല്ലാം വെറുതെയായി... ഒന്നിനും മാരിയെ രക്ഷപ്പെടുത്താനായില്ല.

അവളുടെ കുട്ടിക്കാലം വായിക്കുമ്പോള്‍ അവളോടൊപ്പം തന്നെ മനസ്സ് സഞ്ചരിക്കുന്നു. അത്രയ്ക്കും മനോഹരമായ ആഖ്യാനരീതിയാണ്. വളപ്പൊട്ടുകളും കുന്നിക്കുരുവും മയില്‍പ്പീലിയും സൂക്ഷിക്കുന്ന നിഷ്കളങ്കമായി ഒരു പെണ്‍കുട്ടി... തുള്ളിച്ചാടി കളിക്കേണ്ട സമയത്ത് ഒറ്റപ്പെട്ടുപോയ് ബാല്യം.... പുറം ലോകം കാണാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന മനോവിഷമം.... ആശുപത്രിയില്‍ പോകാന്‍ ഉമ്മ എടുത്തു ബസ്സില്‍ കയറുമ്പോള്‍ ആരും സീറ്റൊഴിഞ്ഞ് കൊടുക്കാതിരിക്കുന്നതും വലിയ കുട്ടികളെ എടുത്ത് നില്‍ക്കുന്നതൊക്കെ ഇരിക്കാന്‍ സീറ്റ് കിട്ടാനുള്ള അടവാവും- എന്ന കമന്റൊക്കെ വായിക്കുമ്പോള്‍ മനസ്സില്‍ മുള്ളുതറച്ചു കയറുന്ന പ്രതീതി. ആ ഉമ്മയുടെ കണ്ണുകള്‍ നിറയുമ്പോള്‍ വായനക്കാരുടെ കണ്ണുകളും നിറയുന്നു.

സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശങ്ങളായി മാരിയത്തിന്റെ കുടുബാംഗങ്ങള്‍ റെജിയും ഫിറോസും റീനയും ഉപ്പയും ഉമ്മയും അങ്ങനെയങ്ങനെ എത്രയോ നല്ല സ്നേഹമുള്ള ആളുകള്‍. കൂട്ടുകാരികളെ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയും എത്ര മനോഹരമായാണ് മാരിയത്തിന്റെ കൈവിരലിലൂടെ നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്നത്.

വേനലും വര്‍ഷവും മറയുന്നതറിയാതെ
ഏകാന്തതയിലെ നൊമ്പരങ്ങള്‍ക്കിടയില്‍
സന്തോഷത്തിന്‍ പൂത്തിരി കത്തിച്ച
വസന്തങ്ങളാണ് എന്റെ കൂട്ടുകാര്‍......
എന്ന മാരിയുടെ കവിതയില്‍ തന്നെ വിശാലമായ സൌഹൃദമാഗ്രഹിക്കുന്ന അവളുടെ മനസ്സ് നമുക്ക് വായിക്കാം.

കിടന്നിടത്ത് നിന്ന് അനങ്ങാന്‍പോലും സാധിക്കാതിരുന്ന മാരിയത്തിന് പിന്നീട് എഴുന്നേറ്റിരിക്കാനായതും ഇഴഞ്ഞ് നീങ്ങാമെന്നതും അവളുടെ ആശ്വാസമായിരുന്നു. പക്ഷെ അത് വായിക്കുന്ന നമ്മള്‍ക്ക് അവളുടെ ചിത്രം മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു. സ്വയം മരിക്കണമെന്നാഗ്രഹിക്കുന്ന പല നിമിഷങ്ങളും പിന്നത്തേക്ക് മാറ്റിവെയ്ക്കാന്‍ തോന്നിയ മാരിയത്തിന്റെ മനസ്സിന് നന്ദി. കാരണം കാലം മായ്ച്ച കാല്പാടുകള്‍ വായിക്കുന്ന എല്ലാവരിലും അനുകമ്പയുണരുന്നു..... അന്യമായി പോകുന്ന മാനുഷികമൂല്യങ്ങള്‍ ഉണരുന്നു.

കുഞ്ഞമ്മടീച്ചറിന്റെയും മിനിടീച്ചറിന്റെയും ആശീര്‍വാദത്തോടെ മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് എസ്. എസ്. എല്‍. സി എഴുതാന്‍ തയ്യാറായ മാരിയത്ത്, ആത്മവിശ്വാസം നല്‍കാന്‍ ബഷീര്‍സാര്‍, സുരേന്ദ്രന്‍ സാര്‍..... അങ്ങനെ പലരും. ആകാംക്ഷയോടെയുള്ള കാത്തരിപ്പിനൊടുവില്‍ മാരിയത്ത് പത്താംക്ളാസ്സ് പാസ്സായി.

മാരിയത്ത് നീ പരീക്ഷ എഴുതിയ അതേ വര്‍ഷം അതേ സമയം തന്നെയാണ് ഞാനും പരീക്ഷയെഴുതിയത്. അന്ന് ഞാനറിഞ്ഞിരുന്നോ ഭാവിയില്‍ എനിക്കിതുപോലെ ഒരു കൂട്ടുകാരിയെ കിട്ടുമെന്ന്..... എല്ലാം ദൈവനിശ്ചയം....

ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ പ്രീഡിഗ്രിക്ക് ചേരന്നപ്പോഴുണ്ടാകുന്ന മാരിയത്തിന്റെ അങ്കലാപ്പും കുട്ടികളുടെ ഏറ്റവും മുമ്പില്‍ കസേരയില്‍ ഇരിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഒക്കെ ശരിക്കും അനുഭവവേദ്യമാക്കിത്തരുന്നതായിരുന്നു മാരിയത്തിന്റെ വാക്കുകള്‍.

ഒന്ന് അനങ്ങാന്‍ പോലുമാവാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ബാത്ത്റൂമില്‍ പോകാന്‍ പോലും കഴിയാതെ ഇരുന്ന അവസ്ഥ... വളരെ ദയനീയം. ദൈവമേ ഇത് നിന്റെ പരീക്ഷണമായിരുന്നോ? പേടിച്ച് മാരി ഓടിപ്പോവുമെന്ന് കരുതിയോ? ഇല്ല അവള്‍ പോയില്ല. അവള്‍ പ്രീഡിഗ്രിയും കഴിഞ്ഞു. കോളേജിലെ അനുഭവങ്ങളൊക്കെ മാരിയത്ത് എത്ര ആവേശത്തോടെയാണ് വിവരിക്കുന്നത്. അവളുടെ വീട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയും കൂട്ടുകാരുടെ സ്നേഹമൊക്കെ അവള്‍ക്ക് ലഭിച്ച ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു.

ജീവിതത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവരിലൂടെ സമൂഹത്തിന് ഒരുപാട് സന്ദേശങ്ങള്‍ എത്താനുണ്ട്. ഒരു നിമിഷത്തേക്കെങ്കിലും നന്മയുടെ ഒരംശം അവരിലുണര്‍ത്താന്‍ കഴിയുന്നു. മനുഷ്യന്റെ അഹങ്കാരത്തിന് അറുതിവരുത്താന്‍, നിസ്സഹായരിലേക്ക് ഒരു ചെറിയ സഹായഹസ്തമെത്തിക്കുവാന്‍, നാളെ ഞങ്ങള്‍ക്കും ഇങ്ങനെ വന്നാലോ എന്ന ചിന്തയുണര്‍ത്താന്‍ അങ്ങനെയങ്ങനെ...... പലതിനും മാരിയത്തിനെ പോലുള്ളവര്‍ പ്രതിസന്ധികളെ തരണം ചെയ്ത് നന്മയുടെ പ്രതിരൂപമായിരിക്കട്ടെ...

വിരസമായ ഏകാന്തതയെ വര്‍ണ്ണങ്ങളില്‍ ചാലിച്ച്, പ്രതീക്ഷയുടെ കൈത്തിരിനാളം കത്തിച്ച് മുന്നോട്ട് പോകുന്ന മാരിയത്ത് അശരണമായ ജനങ്ങള്‍ക്ക് ഒരു സാന്ത്വനമാണ്.

മാരിയത്തിന് നല്‍കിയ ഗുരു നിത്യ ചൈതന്യ യതിയുടെ അനുഗ്രഹാശിസ്സുകള്‍ വായനക്കാരിലേക്കും പകരുന്നതാണ്.
അഹമഹമെന്നറിയുന്നതൊക്കെ യാരായുകിലി-
ലകമേ പലതല്ലതേകമാകും.
നാം ഈ ഏകതയെ കാണുന്നത് ദൈവമെന്ന വെളിച്ചത്തില്‍ മാത്രമാണ്. ഇനിയും.... എന്ന് നാം ചിന്തിക്കുമ്പോഴേക്കും ഇനി എന്നത് ഇപ്പോഴായി തീരും. അതുകൊണ്ട് ഈ സന്തോഷം മുറിയാതെ പോകട്ടെ. മുറിഞ്ഞു പോവുമ്പോഴും പ്രത്യാശയുടെ വെളിച്ചം ഉണ്ടായിരിക്കും.

എന്റെ മാരീ, ഒരിക്കലും കണ്ടിട്ടില്ലങ്കിലും
നിന്നെ ഞാനറിയുന്നു. നിന്റെ വാക്കുകളിലൂടെ...
ഇനിയൊരിക്കലും നമ്മള്‍ കണ്ടിട്ടില്ലെങ്കിലും
നിന്നെ ഞാന്‍ സ്നേഹിക്കുന്നു....
എന്റെ സ്നേഹം ഒരമൃതായി
നിന്നിലലിഞ്ഞെങ്കിലെന്ന് ഞാനാശിക്കുന്നു...
അതിലൂടെ നീ ചിരഞ്ജീവിയായിരിക്കട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....
അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ഈശ്വരന്‍
നിന്റെ കാല്പാടുകളെ പുനരുജ്ജീവിപ്പിക്കട്ടെ
എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു...
നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈശ്വരന്‍ കനിയട്ടെ....
പല വാക്കുകളും മുഴുവനാക്കാതെ ബിന്ദുക്കളിലൂടെ വരച്ചുവെച്ച,
നിന്റെ പറയാതെ പോയ വാക്കുകള്‍....
അതെന്നിലേയ്ക്ക് ഒരമൃതം പോലെ പ്രവഹിക്കുന്നു.
ഒരിക്കലും കാലത്തിനു മായ്ച്ച് കളയാനാവാതെ.....

***************************************

എന്റെ പുസ്തകം വായിച്ച അനുഭവം റീനമിസ്സ് അവരുടെ MESCAS 2010-2011 സദ്ഗമയ എന്ന കോളേജ് മാഗസിനില്‍ എഴുതിയ കുറിപ്പാണിത്. അതിനുശേഷം അവര്‍ കോളേജിലെ നാല്പ്പതോളം കുട്ടികളുമായി എന്നെ കാണാന്‍ വീട്ടില്‍ വന്നു. ഏതാനും മണിക്കൂറുകള്‍ അവരോടൊപ്പം വളരെയധികം സന്തോഷത്തോടെ ചിലവഴിച്ചപ്പോള്‍ അതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്.... ആ സുന്ദരനിമിഷത്തിന്റെ മനോഹരദൃശ്യങ്ങള്‍...

Thursday, December 15, 2011

ഹബീബ് = അതിജീവനം.....















ഉച്ച ഭക്ഷണത്തിനുള്ള ബഹളമായിരുന്നു ക്ളാസ്സില്‍. എല്ലാവരും ചോറ്റു പാത്രമെടുത്ത് ഒറ്റയ്ക്കും കൂട്ടമായും ബെഞ്ചിലിരുന്ന് കഴിക്കാനുള്ള തിരക്കിലാണ്. ഹബീബിന്റെ ചോറ്റുപാത്രത്തിലുണ്ടായിരുന്നത് ബ്രഡായിരുന്നു. വിറക്കുന്ന കൈകളോടെ അവനതു കഴിക്കാനെടുത്തപ്പോള്‍ നിലത്തു വീണു.... ബ്രഡ് കഴിക്കാന്‍ കഴിയാത്ത വിധമായി. അവന്‍ ചുറ്റിലും നോക്കി....

അതു കണ്ട് ക്ളാസ്സിലെ ഒരു പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു... താഴെ വീണ ബ്രഡ് എടുത്ത് പുറത്തേക്ക് കളഞ്ഞു. എന്നിട്ട് അവന്റെ അടുത്ത് വന്ന് പറഞ്ഞു.

“ഇനി നാളെ മുതല്‍ നീ ബ്രഡ് കൊണ്ട് വരണ്ട, ചോറ് കൊണ്ട് വരണം.... നിനക്കു ഞാന്‍ വാരിത്തരാം....”
അതു പറഞ്ഞ് അവളുടെ ചോറ് പാത്രവുമായി അവള്‍ അവന്റെ അടുത്തു വന്നിരുന്നു.... മറ്റ് കുട്ടികളുടെയും കൂട്ടുകാരുടെയും കളിയാക്കലുകളെ അവഗണിച്ച് അവള്‍ അവന് ചോറ് ഉരുളകളാക്കി വായില്‍ വെച്ചു കൊടുത്തു. സമപ്രായക്കാരായ ഏതൊരു കുട്ടിയും ചെയ്യാന്‍ മടിക്കുന്ന അവളുടെ സ്നേഹത്തിനും കരുണയ്ക്കും മുമ്പില്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. പിറ്റേന്ന് മുതല്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സ്കൂളിലേക്ക് ചോറ് കൊണ്ടു പോവാന്‍ തുടങ്ങി.

ജനിച്ച് ഏഴാം മാസത്തില്‍ വന്ന പനി അവനെ മസ്ക്കുലാര്‍ ഡിസ്ട്രോഫി എന്ന രോഗത്തിന്റെ ഊരാക്കുടുക്കില്‍ ശരീരമാസകലം എന്നെന്നേക്കുമായി തളര്‍ത്തി..... ശരീരമാസകലം എന്നു പറയുമ്പോള്‍ അത് അത്രയും പൂര്‍ണ്ണമായിത്തന്നെ.... സംസാരിക്കുമ്പോള്‍ പോലും വാക്കുകള്‍ക്ക് തടസ്സമുണ്ടാവുന്ന അവസ്ഥ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്ത് ചാത്തമുണ്ട എന്ന കൊച്ചുഗ്രാമത്തില്‍ ചോലോത്ത് വീട്ടില്‍ നാസറിന്റെയും ഉമ്മുസല്‍മയുടെയും നാലുമക്കളില്‍ മൂത്തമകന്‍. ചികിത്സകളും മരുന്നുകളും പരീക്ഷണങ്ങളായി തുടര്‍പരിപാടി. അതിനിടയില്‍ അവന് അനിയനും ഇരട്ടകളായ രണ്ട് സഹോദരിമാരും കൂടി കൂട്ടിനു വന്നപ്പോള്‍ അവന്റെ ലോകം മറ്റൊന്നായി.

ആരെയും ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിപ്പിക്കുന്ന മുഖം..... മുഖം നിറയെ ചിരി. സ്നേഹത്തിന്റെ പൂര്‍ണ്ണഭാവത്തില്‍ ആ നിഷ്കളങ്കമായ ചിരി വിശാലമാണ്... അവനോട് ആര്‍ക്കും എന്തും പറയാനാവുന്ന വിശാലത. ആദ്യം കാണുന്നവരില്‍ അവന്റെ സ്പഷ്ടമാവാത്ത അവ്യക്ത വാക്കുകളുടെ അലോസരം കുറച്ചു നേരത്തേക്ക് മാത്രമേയുള്ളു... അവന്‍ നമുക്കു മനസ്സിലാവുന്നതുവരെ ഒരു മുഷിപ്പുമില്ലാതെ കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു മനസ്സിലാക്കിത്തരുമ്പോഴും ആ മുഖത്തെ പ്രസന്നത നമ്മെ അത്ഭുതപ്പെടുത്തുന്നു.... അതാണ് ഹബീബ് ചാത്തമുണ്ട. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഞങ്ങളുടെ പകല്‍വീട്ടിലെ നിറസാന്നിദ്ധ്യം.

ആ മുഖത്തെ പ്രസന്നതയാണ് ദൈവം അവന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം. ആര്‍ക്കും വേണ്ടി എന്തും ചെയ്യാനുള്ള നല്ല മനസ്സിനു മുമ്പില്‍ വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം അവന്‍ ഒരു അത്ഭുതമാണ്. പരിചയപ്പെട്ട ആര്‍ക്കെങ്കിലും എന്ത് ആവശ്യമുണ്ടായാലും അതു സാധ്യമാക്കി കൊടുക്കാന്‍ സ്വീകരിക്കേണ്ട സാധ്യതകളും നിയമവഴികളും കണ്ടെത്തി അതിനൊരു പരിഹാരം ഉണ്ടാക്കുന്നതുവരെ അവനു സമാധാനമില്ല.

അതിനുദാഹരണമാണ്, എങ്ങിനെയോ പരിചയപ്പെട്ട കോട്ടയത്തുള്ള ഒരാള്‍ക്ക് വികലാംഗപെന്‍ഷന്‍ ശരിയാക്കി കൊടുത്ത സാഹസികത. കോട്ടയത്തുള്ള ആള്‍ പല പ്രാവശ്യം ശ്രമിച്ചിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായിരുന്നില്ല. അതറിഞ്ഞ് ഹബീബ് തിരുവനന്തപുരത്തുള്ള വെല്‍ഫെയര്‍ സൊസൈറ്റിയിലേക്ക് വിളിച്ച് കാര്യമന്വേഷിച്ചു. അവിടെ നിന്ന് കിട്ടിയ അറിവില്‍നിന്നും അവന്‍ കോട്ടയത്തെ പഞ്ചായത്തിലേക്ക് വിളിച്ച് വേണ്ടവിധത്തില്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ താമസിച്ചില്ല..., കോട്ടയത്തുള്ള ആള്‍ക്ക് വൈകാതെ പെന്‍ഷന്‍ കിട്ടിത്തുടങ്ങി.

അങ്ങിനെ ഓരോരുത്തര്‍ക്കു വേണ്ടിയും ഓരോന്നിനു വേണ്ടി വരുന്ന കാര്യങ്ങള്‍ അവന്‍ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്... സ്വയം അവനെന്തു ചെയ്യാന്‍ കഴിയില്ല എന്നല്ല..., മറ്റുള്ളവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നാണവന്റെ അന്വേഷണവും പ്രവര്‍ത്തനവും. വീടില്ലാത്തവര്‍ക്ക് വീട്, ജോലിയില്ലാത്തവര്‍ക്ക് ജോലി, ജോലിയില്‍ ശമ്പളമില്ലാത്തവര്‍ക്ക് ശമ്പളം..... അതെല്ലാം ശരിയായി കിട്ടാന്‍ ആരെ വിളിക്കണം, എവിടെ അന്വേഷിക്കണം, എന്തു ചെയ്യണം... ഹബീബ് തരും..., അതിനൊക്കെയുള്ള മറുപടി.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നവരെ സഹായിക്കുന്നവര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ കിട്ടുമെന്ന് ഈ അവസ്ഥയില്‍ കഴിയുന്ന ആര്‍ക്കൊക്കെ അറിയാം.....? കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചിട്ടും അത് ഇതുവരെ പാസ്സായി കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുകയാണ് ഹബീബ്......

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ പഠനത്തോടുള്ള ആവേശം കണ്ട് ഒമ്പത് വയസ്സുള്ളപ്പോള്‍ അവന്റെ മാതാപിതാക്കള്‍ അടുത്തുള്ള എല്‍. പി. സ്കൂളില്‍ ചേര്‍ത്തു. അവന്റെ ഉമ്മാക്ക് അവന്‍ അപ്പോഴും കൊച്ചു കുഞ്ഞിനെപ്പോലെയായിരുന്നു.... അവനെ എടുത്തു കൊണ്ട് പോവാനും വരാനും ഭക്ഷണം കൊടുക്കാനും അവര്‍ ഓരോ നേരത്തും സ്കൂളില്‍ ഓടിയെത്തി. അവിടത്തെ പഠനം പൂര്‍ത്തിയായി അടുത്ത ഹയര്‍ സെക്കന്റെറി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു പ്രശ്നം... അവന് മറ്റുള്ള കുട്ടികളുടെ കൂടെയിരുന്നു എല്ലാ വിഷയങ്ങളും ഒരു ക്ളാസ്സിലിരുന്ന് പഠിപ്പിക്കാന്‍ കഴിയില്ല എന്ന് ഒരു അധ്യാപന്റെ തടസ്സവാദം... അതു കേട്ടപ്പോള്‍ ഹബീബിനു കുട്ടികളുടെ കൂടെയിരുന്നു തന്നെ പഠിക്കണമെന്ന വാശിയായി. ഹബീബിനെ അറിയുന്ന ഒരു അധ്യാപകന്റെ സഹായത്തോടെ അവിടെത്തന്നെ പഠിക്കാനുള്ള സൌകര്യമൊരുക്കി. മാത്രമല്ല, തുടര്‍ന്നു പഠിക്കാന്‍ അവിടത്തെ ഹെഡ്മാഷ് ജോര്‍ജ് സാറിന്റെ പൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു.

ആ സ്കൂളില്‍ കുട്ടികളുടെ കൂടെയിരുന്ന് പഠിക്കാനുള്ള അവകാശപോരാട്ടമായിരുന്നു അവന്റെ ആത്മധൈര്യത്തിന്റെ ആദ്യവിജയം. പത്താം ക്ളാസ്സുവരെ വാശിയോടെ നിര്‍ബന്ധത്തോടെ പഠിച്ചു. അവന്‍ പറഞ്ഞുകൊടുത്തത് എഴുതാന്‍ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷ എഴുതി എസ്. എസ്. എല്‍. സിക്ക് ഒന്നാം ക്ളാസ്സോടെ പാസ്സായി അവന്‍ ആ സ്കൂളിനോട് മധുരപ്രതികാരം വീട്ടി.

സ്കൂള്‍ അനുഭവങ്ങളെപറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാനാവാത്ത പലതുമുണ്ട്.... സ്കൂളില്‍ ചേര്‍ത്തനാള്‍ മുതല്‍ അവനു എപ്പോഴും എന്തിനും ഏതിനും കൂട്ടായി അവന്റെ ഉപ്പാന്റെ ജ്യേഷ്ഠന്റെ മകന്‍ ആഷിഫുമുണ്ടായിരുന്നു ഹബീബിന്റെ ക്ളാസ്സില്‍. കുറച്ചു ദൂരെയുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ആഷിഫുള്ളതായിരുന്നു അവന്റെ ഉമ്മാന്റെ ആശ്വാസവും...... അതിനിടയിലും കൂട്ടുകാരുടെ നിസ്തുലമായ സഹായങ്ങള്‍.... അവരെല്ലാം മത്സരത്തോടെ അവനു വേണ്ടി ഓരോന്നു ചെയ്തു കൊടുത്തു. ഫസ്റ് ക്ളാസ്സോടെ പാസ്സായിട്ടും തുടര്‍ന്നു പഠിക്കാന്‍ പോവാന്‍ കഴിയാതെ പഠനം അവസാനിപ്പിക്കുമ്പോള്‍ അവനിന്ന് നിരാശയൊന്നുമില്ല. മറ്റൊരാളുടെ സഹായമില്ലാതെ തുടര്‍ന്നു പഠിയ്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട്, അങ്ങനെ നിരാശയോടെ തള്ളികളയാനുള്ളതല്ലല്ലോ ജീവിതം എന്ന് അവന്‍ അനുഭവങ്ങളിലൂടെ തെളിയിക്കുന്നു.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തും അതിനുശേഷവും ഒന്നും എഴുതാന്‍പോലും കഴിയാതിരുന്ന ഹബീബ്, അവന്റെ പേര് എഴുതി നോക്കിയത് ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ക്ളീനിക്കിന്റെ കീഴിലുള്ള പകല്‍വീട്ടിലെ ഡോ. അജയ്സാറിന്റെ ഫിസിയോതെറാപ്പിക്കു ശേഷമാണ്. നിവര്‍ത്താനാവാതെ കോറി ചുരുണ്ടിരിക്കുന്ന വിരലുകള്‍ക്കിടയില്‍ പേന തിരുകി വെച്ച് കടലാസില്‍ ആദ്യമായി അവന്‍ പേര് എഴുതി. ഹബീബ്. ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ എഴുതാന്‍ ശ്രമിക്കുന്നതുപോലെ കഷ്ടപ്പെട്ട് എഴുതിയ സ്വന്തം പേര് കണ്ടപ്പോള്‍ അവന്റെ മുഖം എപ്പോഴത്തെതിലും കൂടുതല്‍ സന്തോഷത്താല്‍ വിടര്‍ന്നു. അതു കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ ഹബീബിന് സ്പൂണ്‍ കൊണ്ടെങ്കിലും സ്വയം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്..... ചുരുണ്ടിരിക്കുന്ന വിരലുകള്‍ മെല്ലെ നിവര്‍ത്തി ഷെയ്ക്ക്ഹാന്റ് തരാന്‍ കഴിയുന്നുണ്ട്.... കീശയില്‍ നിന്ന് മൊബൈല്‍ എടുത്ത് ചെവിയിലേക്ക് ചേര്‍ത്തുവെക്കാനാവുന്നുണ്ട്.... എങ്കിലും, വീല്‍ചെയറില്‍ നിന്നും തെന്നിനീങ്ങാതെ സ്വയമൊന്ന് നേരെ ചൊവ്വെ ഇരിക്കാന്‍ കൂടി കഴിഞ്ഞാല്‍ മതി.... അതാണിപ്പോ അവന്റെ വലിയൊരു ആഗ്രഹം.....!

ഹബീബിന് ഇന്ന് ചെറിയൊരു വരുമാനമാര്‍ഗ്ഗമുണ്ട്. ഉപ്പട സ്കൂളിനടുത്ത് ഒരു മിഠായിക്കട. സ്വയം വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ നാലു വര്‍ഷം മുമ്പ് അവന്റെ ഉപ്പ ഇട്ടു കൊടുത്തതാണ്. അതും സ്വന്തം കാശു മുടക്കി കടയിട്ടാല്‍ ഉത്തരവാദിത്തമുണ്ടാവില്ല എന്ന് തോന്നി ബാങ്കില്‍ നിന്നും ലോണെടുത്ത കാശു കൊണ്ടാണ് കടയിട്ടുകൊടുത്തത്. അതിലും ഹബീബ് മിടുക്കനായി. അവന്റെ അത്യാവശ്യചിലവുകളും ഇടക്കു വീട്ടിലേക്കാവശ്യമുള്ളതും കഴിഞ്ഞിട്ടും ലോണെടുത്ത കാശ് മുഴുവന്‍ അടച്ചു തീര്‍ത്തു. കച്ചവടം വിപുലപ്പെടുത്താന്‍ വീണ്ടും ആ കടയുടെ പേരില്‍ ലോണെടുത്തിരിക്കുകയാണ്. അത് അടച്ചു തീരുന്നതിനിടയില്‍ വീട് നന്നാക്കുന്നതിനായി വീടിന്റെ പേരിലും ലോണെടുത്തിരിക്കുകയാണ്. വീട് വെക്കാന്‍ പഞ്ചായത്തില്‍ നിന്നും അടയേക്കേണ്ടാത്ത കുറച്ച് കാശും കിട്ടിയിരുന്നെങ്കിലും അതു കൊണ്ട് പണി പൂര്‍ത്തിയാകാത്തത് കൊണ്ട് ബാങ്കില്‍ നിന്നും ലോണെടുത്തിട്ടും വീടു പണി ഇപ്പോഴും തീര്‍ന്നിട്ടില്ല.... അതു കാരണം ഇപ്പോള്‍ അവന്‍ ചെറിയൊരു വിഷമത്തിലാണ്....

ഇപ്പോഴും കടയിലേക്കും വീട്ടിലേക്കും കൊണ്ടുപോവാനും വരാനും അവനു കൂട്ടിന് ആഷിഫുണ്ട്. ആഷിഫിന്റെ കൈത്താങ്ങിന്റെ ബലമാണ് ഹബീബിന്റെ മനോധൈര്യം. ആഷിഫിന്റെ ബൈക്കില്‍ ഹബീബിന് ഇരിക്കാനുള്ള സീറ്റ് പ്രത്യേകമായി സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്. ആഷിഫിനു മാത്രമേ ഹബീബിനെ ഏതു വിധത്തില്‍ ഇരുത്താനും കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും കഴിയുകയുള്ളു. അവനതിനുള്ള പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്.

“ആഷിഫ് എന്റെ കൂടെയുണ്ടാവും..... ആഷിഫിന്റെ മരണംവരെ..., അല്ലെങ്കില്‍ എന്റെ....”
ആ ദൃഢ വിശ്വാസം ഹബീബിന്റെ മുഖത്തെ നിഷ്കളങ്കഭാവം വീണ്ടും പ്രസന്നമായി വിടരുന്നു.

ഹബീബ്: 9497871173