അഭിപ്രായ സ്വതന്ത്യം അടിച്ചമർത്തപ്പെട്ട പഴയ കാലത്തു നിന്ന് വികസനങ്ങളുടെയും പുരോഗമന കാഴ്ചപ്പാടുകളുടെയും പുതിയ കാലത്തെത്തി നിൽക്കുമ്പോഴും നമ്മൾ ചുറ്റിലും കാണുന്നത് പലതരം വിവേചനങ്ങളാണ്...
ഒരു പ്രസവ വാർത്ത കേട്ടാൽ അത് ആണ്കുട്ടിയാണോ, പെണ്കുട്ടിയാണോ എന്ന ആകാംക്ഷ മുറ്റിയ ചോദ്യങ്ങളിലേക്ക് ആണ്കുട്ടി എന്ന് കേൾക്കുമ്പോൾ തെളിഞ്ഞ ചിരിയുള്ള മുഖങ്ങളാണ് ഇപ്പോഴും നമുക്ക് ചുറ്റിലുമുള്ളത്....
രണ്ടും മൂന്നും പെണ്കുട്ടികളായി കഴിഞ്ഞാൽ ഇനി അടുത്തത് ആണ്കുട്ടി മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ഈ കാലത്തും, ആർക്കാണ് മുൻതൂക്കം കൊടുക്കുന്നത് എന്ന് ഒരു വ്യക്തമായ ഉത്തരം നല്കാനാവാതെ എങ്ങനെ നമ്മൾ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും... ?
സ്വന്തമായി നിലപാടുകളും നിലനിൽപ്പുമില്ലാത്ത സ്ത്രീയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പുരുഷമേധാവിത്വ ആശ്രയങ്ങളെ കേന്ദ്രീകരിച്ചാണ്...
അവളുടെ അഭിപ്രായങ്ങളുടെയും ഇഷ്ടങ്ങളുടെയും അതിർവരമ്പ് പുരുഷന്റെ അവസാന തീരുമാനങ്ങൾക്കനുസരിച്ചാണ്...
അറിവും കഴിവുമുള്ള ഒരു സ്ത്രീ തന്റേതായ ഇടം കണ്ടെത്തി സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോകുമ്പോൾ പോലും പലരേയും പലതും ബോധ്യപ്പെടുത്തി കഴിയേണ്ടതുണ്ട്... ഇല്ലെങ്കിൽ അവൾ എപ്പോഴും ചാരക്കണ്ണുകൾ കൊണ്ട് സെൻസർ ചെയ്യപ്പെട്ട് കൊണ്ടിരിക്കും..
സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമനുസരിച്ച് ജീവിക്കാനും, സ്വയം ബോധ്യങ്ങളെക്കാൾ സമൂഹത്തെയും ബോധ്യപ്പെടുത്തി ജീവിക്കേണ്ടത് സ്ത്രീകൾക്ക് മാത്രമുള്ള നിബന്ധനകളാണ്...
സൃഷ്ടിപ്പിന്റെ അടിസ്‌ഥാനത്തിൽ പോലും സ്ത്രീയെ മാത്രം രണ്ടാം സ്ഥാനത്തേക്ക് തരം താഴ്ത്തി, സമൂഹം അവളെ അലിഖിതനിയമങ്ങളിൽ കുരുക്കിയിട്ട് വിവിധ നിയന്ത്രണങ്ങളുടെ ചരടുവലിയിൽ ചലിക്കേണ്ടവളാണ്...
തുല്യതയുടെ പേരിൽ കാലങ്ങളായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന സംവരണങ്ങൾ എത്ര മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾക്ക് ഉന്നതമായ മാറ്റം ഉണ്ടാകാത്തിടത്തോളം കാലത്തിന് സ്ത്രീയിൽ ഒരു പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല...
അറിവിന്റെയും കഴിവിന്റെയും അടിസ്‌ഥാനത്തിൽ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുല്യതാ സങ്കൽപ്പങ്ങളിൽ, ലിംഗ വിവേചനങ്ങളില്ലാതെ സമത്വവും സ്വതന്ത്രവും പൂർണമായും നടപ്പിലാക്കണമെങ്കിൽ നാം ഇനിയും നമ്മുടെ മിഥ്യാ സ്വപ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേക്കേണ്ടതുണ്ട്... യാഥാർഥ്യങ്ങളിലൂടെ ഒരുപാട് ദൂരം മുന്നോട്ട് പോവേണ്ടതുണ്ട്...