Welcome............... Welcome...............Welcome...Welcome...........Welcome...........Welcome...........Welcome...........

Sunday, December 11, 2022

ഒരു സ്വപ്നത്തിന്റെ ബാക്കി....

നോവലെറ്റ്
1


സുഖകരമായ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. കണ്ടത് സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നു. സ്വപ്നം എന്താണെന്ന് വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ, സ്വപ്നത്തില്‍ നിറഞ്ഞ് നിന്നത് എവിടെയോ കണ്ട് മറന്ന ഒരു മുഖം.....! ആ കിലുങ്ങുന്ന പൊട്ടിച്ചിരി ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതു പോലെ.....
കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സ്വപ്നത്തിന്റെ ചൂടില്‍ ലയിച്ചു തിരിഞ്ഞു കിടന്നു. തന്റെ മേല്‍ ചുറ്റിയ സുജിയുടെ കൈ മെല്ലെ എടുത്തു മാറ്റി. നിഷ്കളങ്കമായ ഭാവത്തോടെ അവള്‍ കിടന്നുറങ്ങുന്നത് റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു നിമിഷം ശ്രദ്ധിച്ചു. എന്തിനെന്നറിയാത്ത ഒരു ശൂന്യത അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഉറക്കം വിട്ടകന്ന കണ്ണുകള്‍ തുറന്നു കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട മുഖം കണ്‍മുമ്പില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആരാണവള്‍.....?
അങ്ങിനെയൊരു  മുഖം ഓര്‍മയില്‍ തപ്പികിടക്കെ ഉറങ്ങിയതെപ്പോഴാണെന്നറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പതിവിലും ഒരുപാട് വൈകിയിരുന്നു. ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച് അലസതയോടെ കിടന്നു.
കുളികഴിഞ്ഞ് ഈറന്‍ മുടി തുണികൊണ്ട് ചുറ്റിക്കെട്ടി, കൈയില്‍ ഒരു കപ്പ് ചായയുമായി സുജി അകത്തേക്ക് വന്നു.
“ഇതെന്താ, നേരം ഒരുപാട് വൈകിയല്ലോ..., എഴുന്നേല്‍ക്കുന്നില്ലേ.....?”
അതുകേട്ട് മെല്ലെ എഴുന്നേറ്റിരുന്നു. സുജി അയാളെ ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്നു.
“എന്തുപറ്റി....., മുഖം വല്ലാതിരിക്കുന്നതെന്തേ....?”
“ഒന്നുമില്ല...”
വാഷ്ബെയ്സിനടുത്തു വന്ന് മുഖം കഴുകി. മുഖം തുടക്കാനായി ബെയ്സിനടുത്ത കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു. സ്വപ്നത്തില്‍ കണ്ട മുഖം കണ്ണാടിയില്‍....! പെട്ടെന്ന് വിശ്വസിക്കാനാവാതെ കണ്ണടച്ച് തുറന്നു. തുറിച്ച കണ്ണുകളോടെ കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്ന തന്നെത്തന്നെയാണ് കണ്ടത്. വല്ലാത്ത വിമ്മിട്ടത്തോടെ കുറേനേരം അവിടെ നിന്നു. സുജി മേശപ്പുറത്ത് വെച്ച ചായക്കപ്പുമെടുത്ത് പുറത്തേക്ക് നടന്നു.
സിറ്റൌട്ടില്‍ വന്നിരുന്നപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ കണ്ട മുഖം അലട്ടാന്‍ തുടങ്ങി. ചായ മൊത്തിക്കുടിച്ചുകൊണ്ട് തറയില്‍ കിടന്നിരുന്ന പത്രം എടുത്ത് നിവര്‍ത്തി.  പതിവിലും വിപരീതമായി അലസതയോടെയാണ് ഓരോ പേജും മറിച്ചത്. പത്ര വാർത്തകളിൽ ശ്രദ്ധ പതിയുന്നില്ല... പെട്ടെന്ന് ഉൾപേജിലെ ഒരു ചിത്രത്തിൽ അറിയാതെ കണ്ണുകളുടക്കി... ചരമ പേജിലെ സാമാന്യം നല്ല വലിപ്പമുള്ള ഒരു ഫോട്ടോയില്‍ ചിരിക്കുന്ന മുഖം.... ആ ഫോട്ടോയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.... വളരെ പരിചിതമായ മുഖം... ആ ചിരി.... അതെ, ഇതു തന്റെ സ്വപ്നത്തില്‍ കണ്ട മുഖം....! വീണ്ടും വീണ്ടും നോക്കി... 
ഇവളാരാണ്....? എങ്ങിനെ എന്റെ സ്വപ്നത്തില്‍ വന്നു.....? ഒരു ഉത്തരം തേടി ഫോട്ടോയിലെ വരികളിലേക്ക് കണ്ണും മനസ്സും തിരിഞ്ഞു. ഒന്നാം ചരമ വാര്‍ഷീകം. പേര് ശാരിക. തനിക്ക് കാണാന്‍ വേണ്ടിയെന്ന പോലെ  സ്വപ്നത്തിന്റെ ബാക്കിയായി പത്രത്തില്‍  പ്രത്യക്ഷപ്പെട്ടതാണോ...? ഉത്തരം കിട്ടാത്ത തന്റെ സംശയത്തിന് മറുപടിയായി അവള്‍ ഒരു കുസൃതിയോടെ ചിരിക്കുകയാണെന്ന് തോന്നി..., ‘ഒന്നാം ചരമ വാര്‍ഷീകം’ എന്ന് വീണ്ടും വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍ പിടഞ്ഞു....
ഈ മാസം ഈ ദിവസം ഇന്ന് തന്റെ ഒന്നാം വിവാഹവാര്‍ഷീകമാണ്. മനസ്സില്‍ വല്ലാത്തൊരു അസ്വാസ്ഥ്യം നിറഞ്ഞു.  “ഇങ്ങിനെ ഇരുന്നാല്‍ മതിയോ...? കോളേജില്‍ പോവുന്നില്ലേ....?” അടുക്കളയില്‍ നിന്നും സുജി വിളിച്ചു ചോദിച്ചപ്പോഴാണ് സമയം ഏറെ ആയിട്ടുണ്ടെന്ന് മനസ്സിലായത്. യാന്ത്രീകമായി പിന്നെ എല്ലാം ചെയ്തു തീര്‍ക്കുകയായിരുന്നു.
കുളിച്ചു വന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി. എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും കഴിക്കാതെ എഴുന്നേറ്റതിലുളള പരിഭവങ്ങളുമായി സുജി മേശപ്പുറത്തു നിന്ന് പാത്രങ്ങളെടുത്തു വെച്ചു. ഡ്രസ്സു മാറാനൊരുങ്ങുമ്പോള്‍ മുഖം നിറയെ ചിരിയുമായി സുജി പിറകില്‍ വന്നു നിന്നു.
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് അറിയുമോ....?”
അത് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണ് ഉളളിലുണ്ടായത്. പത്രത്തിലെ ഫോട്ടോ മനസ്സില്‍ തെളിഞ്ഞു. പിന്നെ അറിയാമെന്ന മട്ടില്‍ ഒന്നു മൂളി.
“എങ്കീ ഇന്നീ ഷര്‍ട്ടിട്ടാല്‍ മതി....” പിന്നില്‍ മറച്ചു പിടിച്ച പുതിയ ഷര്‍ട്ടിന്റെ പാക്കറ്റ് നിറചിരിയോടെ സുജ നീട്ടിപ്പിടിച്ചു.
പകരം സമ്മാനം കൊടുക്കാനില്ലാതെ ഒരു നിമിഷം പതറി നിന്നു. പിന്നെ സുജിയെ തന്നിലേക്ക് മെല്ലെ ചേര്‍ത്തുപിടിച്ചു...  അപ്പോള്‍ കുറ്റബോധമാണ് തോന്നിയത്. കുറച്ച് നേരത്തേക്കാണെങ്കിലും താനിവളെ തൻ്റെ ഹൃദയത്തില്‍ നിന്നകറ്റിയോ....?
അവന്റെ നെഞ്ചില്‍ മുഖമമര്‍ത്തി നിന്ന സുജി മെല്ലെ ചോദിച്ചു.
“ഇന്ന് നേരത്തെ വരുമോ.....? വൈകുന്നേരം അമ്പലത്തില്‍ പോവാന്‍....”
“വരാം....” മനസ്സിനെ പിടിച്ചുലച്ച അസ്വസ്ഥകളില്‍ നിന്നും ആശ്വാസം കിട്ടാൻ അമ്പലത്തില്‍ പോവുന്നത് അപ്പോൾ തന്റെയും ആവശ്യമാണെന്ന് തോന്നി.
കോളേജിലെത്തിയപ്പോഴും ക്ളാസ്സിലേക്ക് പോവുമ്പോഴും ഇന്നലത്തെ സ്വപ്നത്തിന്റെ അസ്വാസ്ഥ്യവും പത്രത്തില്‍ വന്ന ചരമ ഫോട്ടോയിലെ മുഖമായിരുന്നു മനസ്സ് നിറയെ....
എങ്ങനെ അറിയും ആ കുട്ടിയെ...? ആരോട് ചോദിക്കും...? എവിടെയുളളതാണെന്നോ ആരാണെന്നോ അറിയാതെ....
ക്ളാസ്സില്‍ അറ്റന്റന്‍സ് എടുത്ത്, പഠിപ്പിച്ച ഭാഗങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ച് ക്ളാസ്സിലൂടെ വെറുതെ നടന്നു. സൂരജിന്റെ സീറ്റ് ഒഴിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. മനഃപ്പൂര്‍വ്വം ക്ളാസ്സ് കട്ട് ചെയ്യുന്ന കുട്ടിയല്ല സൂരജ്.... മറ്റ് കുട്ടികളുടെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്റേതായ ലോകത്ത് മാത്രം സഞ്ചരിക്കുന്ന അവന്റെ നിഷ്കളങ്കമായ പുഞ്ചിരി മായാത്ത മുഖം... സൌമ്യമായ പെരുമാറ്റം...  അതുകൊണ്ടായിരിക്കാം അവനോട് ഒരു ഇഷ്ടം തോന്നിയിട്ടുളളത്. സൂരജിന് എന്തുപറ്റി എന്ന് അടുത്ത സീറ്റിലെ കുട്ടിയോട് അന്വേഷിച്ചു. വ്യക്തമായൊരു ഉത്തരം കിട്ടിയില്ല.
ക്ളാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ അന്ന് ലീവ് എടുത്താലോ എന്ന് തോന്നി. എല്ലാവരില്‍ നിന്ന് അകന്ന് കുറച്ചുനേരം ഒറ്റക്കിരിക്കാന്‍ വല്ലാത്തൊരു മോഹം. ഒഴിഞ്ഞ ഒരു കോണില്‍ പോയിരുന്നു. അപ്പോഴും മനസ്സില്‍ നിറഞ്ഞു നിൽക്കുന്നത് തലേന്നത്തെ സ്വപ്നം. ഒരു മാന്ത്രികവലയത്തിലെന്നതു പോലെ യഥാർത്ഥ അനുഭവമായി തോന്നിയ സാന്നിധ്യം. വ്യക്തമായി കണ്ട മുഖത്തെ പ്രസന്നഭാവം... അതുതന്നെ ഇന്നത്തെ പത്രത്തിലും... അതാണ് ഏറെ അതിശയം.

.
2

"ഏയ്.., ഇതെന്താ നിഷാന്ത് സാര്‍ ഇവിടെ വന്നിരിക്കുന്നത്....?” പുഞ്ചിരിയോടെ ദേവി ടീച്ചര്‍  മുന്നില്‍ വന്നു നിന്നു. മറുപടി ചിരിയിലൊതുക്കി. അവര്‍ തന്റെ അടുത്തേക്ക് വന്ന്, കസേരയിട്ടു അഭിമുഖമായി ഇരുന്നു. 
അഞ്ചാറു മാസമേ ആയിട്ടുളളൂ ദേവി ടീച്ചര്‍ മലയാളം അദ്ധ്യാപികയായി കോളേജിലെത്തിയിട്ട്. ആരുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ല. അത്യാവശ്യത്തിനു മാത്രം സംസാരിക്കാറുളള ദേവി ടീച്ചര്‍ സൌഹൃദം കാണിച്ച് അടുത്ത് വന്നിരുന്നപ്പോള്‍ അത്ഭുതമായി. അതു മറച്ചു വെക്കാതെ ചോദിച്ചു.
“ടീച്ചര്‍ക്കെന്തോ പറയാനുണ്ടെന്നു തോന്നുന്നു....?”
എന്തേ അങ്ങിനെ തോന്നീത്....?” ചിരിയോടെ ടീച്ചര്‍ തിരിച്ചു ചോദിച്ചു. പിന്നെ മൌനത്തിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം പറഞ്ഞു.
“പറയാനുണ്ടായിട്ടു തന്നെയാ ഞാന്‍ സാറിന്റെ അടുത്ത് വന്നത്....” പുഞ്ചിരിച്ചു കൊണ്ടിരുന്ന ദേവി ടീച്ചറിന്റെ മുഖത്തു പൊടുന്നനെ വിഷാദം നിറഞ്ഞു.
“പറയൂ ടീച്ചര്‍....” അവര്‍ക്ക് പറയാനുളളതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തു.
ദേവി ടീച്ചര്‍ കൈയ്യിലുണ്ടായിരുന്ന പത്രം മെല്ലെ നിവര്‍ത്തി. അതില്‍ ഒരു ചിത്രത്തിലേക്ക്  തൊട്ടുകാണിച്ച് ടീച്ചര്‍ ചോദിച്ചു.
“ഈ കുട്ടിയെ സാറിന് അറിയുമോ...?”
സ്വപ്നത്തില്‍ കണ്ട അവളുടെ ഫോട്ടോ മറ്റൊരു പത്രത്തില്‍ ....! ഒരു ഞെട്ടലോടെ ടീച്ചറിനെ നോക്കി.
“ഈ കുട്ടിയെ ടീച്ചര്‍ക്ക് അറിയുമോ....?!! ”
താന്‍ ചോദിച്ചതു തന്നെ നിഷാന്ത് ചോദിക്കുന്നതു കേട്ടപ്പോള്‍ ദേവി ടീച്ചറാണ് അത്ഭുതപ്പെട്ടത്.
“അപ്പോള്‍ സാറിന് ഇവളെ അറിയാം അല്ലേ....?”
“ഇല്ല... എനിക്കറിയില്ല...”
“പിന്നെ അറിയുമോന്ന് ചോദിച്ചത്...?” ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു.
“അത് പറഞ്ഞാല്‍ ടീച്ചര്‍ വിശ്വസിക്കുമോ...?” നിഷാന്തിന്റെ മുഖഭാവം മാറി. 
നിഷാന്ത് എന്താണ് പറയാന്‍ പോവുന്നത് എന്നറിയാന്‍ ദേവി ടീച്ചര്‍ അത്ഭുതവും അമ്പരപ്പും നിറഞ്ഞ അയാളുടെ മുഖത്തേക്ക് നോക്കി.
“സത്യം.... ഈ കുട്ടി ഇന്നലെ രാത്രി മുഴുവന്‍ എന്റെ കൂടെയുണ്ടായിരുന്നു....” നിഷാന്തിന്റെ സ്വരം വിറച്ചു. പിന്നെ മെല്ലെ മന്ത്രിച്ചു. “സ്വപ്നത്തില്‍.....” വിയര്‍പ്പു ഒപ്പാനെന്നപോലെ മുഖം അമര്‍ത്തിത്തുടച്ചു കൊണ്ട് തുടര്‍ന്നു.
“സ്വപ്നത്തില്‍ കണ്ടത് മറക്കാമായിരുന്നു.... പക്ഷെ, അതുതന്നെ ഇന്നത്തെ പത്രങ്ങളിലും... ഒരിക്കലും ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരാള്‍... വിശ്വസിക്കാനാവുന്നില്ല....” മനസ്സിന്റെ വിങ്ങല്‍ മുഴുവന്‍ ഒരാളുടെ മുമ്പില്‍ ഇറക്കി വെച്ച ആശ്വാസത്തോടെ ഒന്നു നിര്‍ത്തി.
“ഇനി പറയൂ ടീച്ചര്‍ക്കെങ്ങിനെ അറിയും...., ഈ കുട്ടിയെ....?”
അതിനു മറുപടി പറയാതെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.
“സാറിനു സമ്മതമാണെങ്കില്‍ നമുക്ക് ഒരിടംവരെ പോവാം...?”
“എങ്ങോട്ട്...?”
“അതൊക്കെ അപ്പോള്‍ പറയാം...” കൂടുതലൊന്നും പറയാതെ ദേവിടീച്ചര്‍ എഴുന്നേറ്റു. നിഷാന്തിന്റെ അഭിപ്രായമറിയാന്‍ കാത്തു നിന്നു.
“പോവാം....”
ദേവിടീച്ചര്‍ക്ക് എന്തൊക്കെയോ അറിയാമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവര്‍ ആ വിഷയവുമായി തന്റെ അടുത്തേക്ക് വന്നത്.... സ്വപ്നത്തിന്റെ ഉടമയെക്കുറിച്ചറിയാനുളള തിടുക്കമായിരുന്നു അപ്പോള്‍ മനസ്സില്‍.
ഉച്ചയ്ക്കു ശേഷം രണ്ടുപേരും ലീവെടുത്തു. ബസിലായിരുന്നു യാത്ര. അരമണിക്കൂറിനുള്ളില്‍ ദേവി ടീച്ചര്‍ പറഞ്ഞ സ്ഥലത്ത് ബസ്സിറങ്ങി. വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെയോ ഒരുപാട് ചോദിക്കാനും പറയാനുമുണ്ടായിട്ടും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഭംഗിയുളള ഒരു പഴയ വീടിന്റെ മുമ്പില്‍ ദേവി ടീച്ചര്‍ നിന്നു. കൂടെ നിഷാന്തും......



3



വലിയ തൊടിയും നിറയെ മരങ്ങളുമുളള ആ വീടിന്റെ അടുത്തൊന്നും മറ്റ് വീടുകളുണ്ടായിരുന്നില്ല. ദേവി ടീച്ചര്‍ വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. ആ വീട്ടിലെ അമ്മയാണെന്ന് തോന്നുന്നു. സന്തോഷവും സങ്കടവും വേര്‍തിരിക്കാനാവാത്ത മുഖഭാവം.... ദേവി ടീച്ചറോട് പരിചയത്തോടെ ചിരിച്ച അവര്‍ നിഷാന്തിനെ സംശയത്തോടെ നോക്കി. അതു മനസ്സിലാക്കി ദേവി ടീച്ചര്‍ പറഞ്ഞു.
“ഇത് നിഷാന്ത് സാര്‍...”
അത് കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ നിഷാന്തിനെ ഉറ്റുനോക്കി. ആ ഞെട്ടല്‍ നിഷാന്ത് അറിഞ്ഞു. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. തങ്ങളെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ട്. ഒന്നും വ്യക്തമാവാത്ത അസ്വസ്ഥതയോടെ ദേവി ടീച്ചറിന്റെ കൂടെ അകത്തേക്ക് കയറി. നിഷാന്തിനോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ടീച്ചര്‍ ആ സ്ത്രിയോടു ചോദിച്ചു.
“മോനെവിടെ....?
“അകത്തുണ്ട്.... അതു പറഞ്ഞ് അവര്‍ അകത്തേക്ക് തിരിഞ്ഞു.
“സാറിവിടെ ഇരിക്കൂട്ടോ.... ഞാനിപ്പൊ വരാം.... ചിരപരിചിതയെപ്പോലെ ടീച്ചറും അവരുടെ കൂടെ അകത്തേക്ക് കയറിപ്പോയി.
അവിടെ ഇരുന്നു കൊണ്ട് ചുറ്റും ശ്രദ്ധിച്ചു. നിശബ്ദത തളം കെട്ടിയ വീട്.... എങ്കിലും എന്തോ ഒരു വശ്യത അവിടെയുളളതായി തോന്നി. ഷോകേസില്‍ സൂക്ഷിച്ചിരിക്കുന്ന കൌതുകവസ്തുക്കളില്‍ കണ്ണും നട്ട് വെറുതെ ഇരിക്കുമ്പോഴും ദേവി ടീച്ചര്‍ തന്നെ എന്തിനാണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന സംശയം ഉളളില്‍ വിങ്ങി.
“സര്‍...” വാതില്‍ക്കല്‍ നിന്നും പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. തന്റെ അടുത്ത് വന്ന് നില്‍ക്കുന്ന സൂരജിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മുടിയെല്ലാം പാറിപ്പറന്ന്.... കണ്ണുകള്‍ കലങ്ങി ചുവന്നുതുടുത്തിരുന്നു.... പഴയ പ്രസന്ന ഭാവത്തിന് പകരം മുഖത്ത് വിഷാദം... ആളാകെ മാറിയിട്ടുണ്ട്.
“എന്താടോ താനിവിടെ...? തന്റെ വീടാണോ ഇത്....? തനിക്കെന്താ സുഖമില്ലേ...?” ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചുകൊണ്ട് ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന്, അവന്റെ തോളില്‍ കൈ വെച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി സൂരജ് നിഷാന്തിന്റെ കൈ പിടിച്ചു.
“സര്‍ വരൂ....” നിഷാന്തിന്റെ കൈ പിടിച്ച് അവന്‍ അകത്തേക്ക് നടന്നു. കൂടെ പോവുമ്പോള്‍ ഒരു ചമ്മലുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയാണ്.... ദേവി ടീച്ചറിനെയും വാതില്‍ തുറന്നു തന്ന സ്ത്രീയെയും കണ്ടില്ല. അടച്ചിട്ട് കിടക്കുന്ന റൂമിന് നേരെയാണ് സൂരജ് നടന്നത്. വാതില്‍ തുറന്ന സൂരജിന്റെ കൂടെ അകത്തേക്ക് കയറിയപ്പോള്‍ ഞെട്ടിപ്പോയി. പത്രത്തില്‍ കണ്ട അതേ ഫോട്ടോ ഒരു വലിയ ചില്ലുകൂട്ടില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്നു.... സൂരജ് കുറേനേരം അതിലേക്ക് നോക്കിനിന്നു. പിന്നെ നിഷാന്തിന്റെ നേരെ തിരിഞ്ഞ് പതുക്കെ പറഞ്ഞു.
“ഇത് എന്റെ ചേച്ചി... ശാരിക. സാർ  ഇവിടെ വരുമെന്ന് ചേച്ചിക്കറിയാമായിരുന്നെന്ന് തോന്നുന്നു....” അത് പറഞ്ഞ് സൂരജ് അലമാര തുറന്ന് ഒരു ചെറിയ ഡയറി എടുത്ത് നിഷാന്തിന്റെ നേരെ നീട്ടി.
“സാറ് ഇതിൽ എഴുതിയത് വായിച്ചു നോക്കൂ...” പറയുമ്പോള്‍ സൂരജിന്റെ സ്വരം ഇടറിയിരുന്നു.
വിശ്വസിക്കാനാവാത്ത അമ്പരപ്പോടെ ഡയറി വാങ്ങി. ആദ്യത്തെ പേജ് വിറക്കുന്ന കരങ്ങളോടെ തുറന്നു. ആദ്യ പേജിൽ തന്നെ...
“എൻ്റെ പ്രിയപ്പെട്ട നിഷാന്ത് സാറിന്..." പേജുകൾ യാന്ത്രികമായി മറിഞ്ഞു...
"സാർ ഇന്നും എന്നെ നോക്കിയില്ല...
എന്നെ അറിയുന്നില്ല..."
"നിന്റെ സ്നേഹം ഞാന്‍ അനുഭവിക്കുന്നത്
നിന്നെ ഞാനറിയുന്നത്
ഈ കാഴ്ചയിലൂടെയാണ്....
നീയറിയാതെ കാണുന്ന
എന്റെ കാണാ കാഴ്ചയിലൂടെ....”
കാര്യങ്ങള്‍  മറ നീക്കി തെളിഞ്ഞു തുടങ്ങി. കാലിന്നടിയിലൂടെ തണുപ്പ് അരിച്ചു കയറി ശരീരമാകെ വിറച്ച് തളരുന്ന പോലൊരു തോന്നല്‍.... അവളുടെ സാമീപ്യമാണോ...?തലയുയര്‍ത്തി നോക്കി. മുറിയില്‍ ദേവി ടീച്ചറും, സൂരജിന്റെ അമ്മയുമുണ്ടായിരുന്നു... 
അമ്മയില്‍ നിന്ന് നേർത്തൊരു  തേങ്ങലുയര്‍ന്നു...... ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്കിറങ്ങി. കൂടെ ദേവി ടീച്ചറും....
ഇടവഴിയിലൂടെ നടക്കുമ്പോള്‍ ദേവിടീച്ചര്‍ പറഞ്ഞു.
“അവൾ എൻ്റെ അടുത്ത കൂട്ടുകാരി ആയിരുന്നു... സാറിനെ കണ്ടപ്പോൾ മുതൽ അവളില്‍ സാറിനോട് ഒരു വണ്‍വേ സ്നേഹമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു തമാശയായിട്ടേ ഞാന്‍ കരുതിയുള്ളൂ...  അവള്‍ കോളേജില്‍ വന്ന് അധികനാളാവും മുമ്പേ സാറിന്റെ വിവാഹമായെന്നറിഞ്ഞു അവളാകെ തളര്‍ന്നു. അതവള്‍ പുറമേ കാണിച്ചിരുന്നില്ലെങ്കിലും അതിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്ന് സാറിന്റെ വിവാഹത്തിന്റെ പിറ്റേന്ന് എല്ലാവരും അറിഞ്ഞു.... പക്ഷെ, ഇതുപോലൊരു വിഢിത്തം അവള്‍ ചെയ്യുമെന്ന് ആരും നിനച്ചിരുന്നില്ല.... അത്രക്കും സ്മാര്‍ട്ടായിരുന്നു അവള്‍....” ശാരിയുടെ ഓര്‍മ്മകളില്‍ ദേവി ടീച്ചര്‍ മൌനിയായി.
നിഷാന്ത് ഓര്‍മ്മകളില്‍ ശാരിയുടെ മുഖം പരതി.... താനറിയാതെ പോയ പൊട്ടിച്ചിരിയുടെ തൂവല്‍സ്പര്‍ശം ഒരു മിന്നല്‍ പോലെ മനസ്സില്‍ പാറിപ്പറന്നു.... അതെ, ഇപ്പോൾ ഓർക്കുന്നു... താന്‍ കണ്ടിട്ടുണ്ട് ശാരിയെ.... പക്ഷെ, ഒരിക്കല്‍ പോലും ഓര്‍ത്തു വെക്കാന്‍ തക്കതായതൊന്നും അവളില്‍ നിന്നുണ്ടായിട്ടില്ലല്ലോ....?! ദേവി ടീച്ചറില്‍നിന്നും കേട്ടതൊന്നും വിശ്വസിക്കാനാവാതെ  അംഗീകരിക്കാനാവാത്തതു പോലെ തല കുടഞ്ഞു. താൻ പോലും അറിയാതെയാണെങ്കിലും തന്നില്‍ വന്നു പതിച്ച പാപം എത്ര വലുതാണ്.... ചെവിക്കുള്ളില്‍ കടലിരമ്പുന്നതു പോലെ.... തലയ്ക്ക് വല്ലാത്ത ഭാരം.
ദേവി ടീച്ചറിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവര്‍ നിന്നു. ശാരിയുടെ വീട്ടില്‍ നിന്നും അധികദൂരമില്ല ദേവി ടീച്ചറുടെ വീട്ടിലേക്ക്. വീട്ടില്‍ കയറിയിട്ടു പോവാം എന്ന് ടീച്ചര്‍ ക്ഷണിച്ചപ്പോള്‍ 'പിന്നെയാവാം' എന്ന  മറുപടിയോടെ യാത്ര പറഞ്ഞു.
കോളേജിലെത്തിയപ്പോള്‍ കിളിയൊഴിഞ്ഞ കൂടു പോലെ അവിടെ ശൂന്യമായിരുന്നു. ബൈക്കെടുത്ത് പോരുമ്പോള്‍ ശാരിയുടെ ഡയറി പ്രത്യേകം സൂക്ഷിച്ചു. 
വീട്ടിൽ എത്തിയപ്പോൾ സിറ്റൌട്ടില്‍ ഒരുങ്ങി തന്നെ കാത്തു നില്‍ക്കുന്ന സുജിയെ ഗേറ്റില്‍നിന്നു തന്നെ കണ്ടു. അപ്പോഴാണ് രാവിലെ പോരുമ്പോള്‍ കൊടുത്ത വാക്ക് ഓര്‍മ വന്നത്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.
“എന്തേ വൈകിയേ....?” കണ്ടപ്പോള്‍ തന്നെ പതിവിലും വൈകിയതിലുളള പരിഭ്രമത്തോടെ സുജി ചോദിച്ചു.
“ഒരു പഴയ സുഹൃത്തിനെ കണ്ടു.... സംസാരിച്ചു വൈകി... സോറി.” അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ധൃതിയിൽ അകത്തേക്ക് കയറി. പിറകില്‍ തന്നെ സുജിയുമുണ്ടായിരുന്നു.
“നേരത്തെ എത്തുമെന്നു കരുതിയാ....” അവളുടെ സ്വരത്തില്‍ പരിഭവം കലരുന്നുണ്ട്.... തന്റെ മുഖത്തെ ഭാവമാറ്റം അവള്‍ക്ക് മനസ്സിലാവാതിരിക്കാന്‍ പതുക്കെ പറഞ്ഞു.
“നീയൊരു ചൂട് ചായയെടുക്ക്.... വല്ലാത്ത തലവേദന....” സുജി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ മേശ വലിപ്പില്‍ ശാരിയുടെ ഡയറി വെച്ച് പൂട്ടി. ഡ്രസ്സുപോലും മാറ്റാതെ കട്ടിലില്‍ കയറിക്കിടന്നു.
സുജി ചായയുമായി വരുമ്പോള്‍ നിഷാന്ത് കണ്ണടച്ചു കിടക്കുകയായിരുന്നു. അവന്റെ കിടപ്പുകണ്ട് അവള്‍ അന്ധാളിപ്പോടെ അവന്റെ അടുത്ത് വന്നിരുന്നു.
“അയ്യോ, എന്താ പറ്റീത്...?” 
പരിഭവങ്ങളെ കുടഞ്ഞെറിഞ്ഞ് അവള്‍ അവന്റെ അടുത്തിരുന്ന് നെറ്റിയില്‍ തലോടി. അവളുടെ മൃദുവായ തണുത്ത വിരലുകളുടെ സ്പര്‍ശനമേറ്റപ്പോള്‍ ആശ്വാസത്തോടെ കണ്ണുകള്‍ തുറന്നു.
“പാവം സുജി... അവള്‍ക്കറിയില്ലല്ലോ തന്റെ മനസ്സിന്റെ വിങ്ങല്‍.... വേണ്ട, അവളറിയണ്ട.... ഈ ദുഃഖം തന്റെ സ്വകാര്യ സങ്കടമായി ഉള്ളിലിരിക്കട്ടെ... ” കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ വീണ്ടും കണ്ണുകൾ അടച്ചു... 
ശാരിയുടെ മുഖം ഹൃദയത്തില്‍ നിന്നും മായ്ച്ചുകളയാനുളള ശ്രമം പരാജയപ്പെടുന്ന സങ്കടത്തില്‍ ദേവി ടീച്ചര്‍ പറഞ്ഞവാക്കുകള്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു. 
താനറിയാതെ തന്നെ സ്നേഹിച്ചവള്‍... തനിക്കായി ജീവിതം വെടിഞ്ഞവള്‍.... എന്തേ ഇതൊന്നും താനറിയാതെ പോയത്....? ഉത്തരവാദിത്തമുള്ള  കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് സ്വസ്ഥമായെന്ന് ആശ്വാസിച്ച് തുടങ്ങിയപ്പോഴാണ് ഒരു തീരാത്ത നൊമ്പരമായി ശാരി മുമ്പിലെത്തുന്നത്...  അതും ഒരു അത്ഭുതമായി സ്വപ്നത്തിലൂടെ... വിശ്വസിക്കാന്‍ പ്രയാസമുളള യാഥാര്‍ത്ഥ്യം... ആ മുഖം ഒരു കനൽ പോലെ നെഞ്ചിൽ കനം വെച്ച് നിറഞ്ഞു...



4

ഓരോന്ന് ആലോചിച്ച് കിടന്ന് ഉറക്കം വരാത്ത കണ്ണുകള്‍ തുറക്കുമ്പോള്‍ സുജി നല്ല ഉറക്കത്തിലായിരുന്നു. അവളുടെ കൈ തന്റെ മേല്‍ നിന്ന് മെല്ലെ എടുത്തു മാറ്റി, അവളറിയാതെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ മേശവലിപ്പ് തുറന്ന് ഡയറി എടുത്തു. ടേബിള്‍ ലാബിന്റെ അരണ്ട വെളിച്ചത്തില്‍ പേജുകള്‍ ഓരോന്നായി മറിച്ചു. അധിക പേജുകളും എഴുതാതെ വിട്ടിരിക്കുകയാണ്.... തന്നെ കണ്ട ആദ്യനാള്‍ മുതല്‍.... എഴുതിവയില്‍ പലതും തന്നെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.... കവിതകളായി കുറിച്ചിട്ട കുറേ സ്വപ്നങ്ങള്‍... തന്റെ വിവാഹത്തിന്റെ തലേദിവസത്തെ കുറിപ്പ്... അവസാന വരികള്‍....
“നീ എന്നെ വിട്ടു പോവുകയാണ്
എന്നെ അറിയാതെ.....
നിന്റെ സ്നേഹം എനിയ്ക്കു നഷ്ടമാവുമെന്ന
സത്യം യാഥാര്‍ത്ഥ്യമാവുകയാണ്...
എനിയ്ക്കു സങ്കല്പിക്കാന്‍ പോലുമാവുന്നില്ല,
നിന്നെ മറ്റൊരാളിന്റെ കൂടെ...
എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, സങ്കല്പങ്ങള്‍...
എല്ലാം എല്ലാം നീയായിരുന്നു....
ഇതെല്ലാം എന്റെ പൊട്ടത്തരങ്ങളാവാം...
ആണെന്നറിയാം....
എന്നാലും നീയില്ലാതെ എനിയ്ക്കാവില്ല...
ഞാന്‍ പോവുകയാണ്....
നിന്നോടുള്ള ഒരുപാട് ഇഷ്ടത്തോടെ...
ഒരിക്കല്‍ നീയറിയും...,
നിന്നെ ഞാന്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നൂ എന്ന്....
എല്ലാം അറിയുമ്പോള്‍,
നീ എന്റെ അടുത്തുണ്ടാവില്ല..,
ഞാന്‍ നിന്റെ അടുത്തും.....”
“വ്യക്തമായി എഴുതിയ വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അതുവരെ നിയന്ത്രച്ചിരുന്ന സങ്കടം കണ്ണീരായി ഒഴുകി. ചില സത്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ സംഭവിക്കുന്നതെങ്ങനെയാണ്....? അറിയാതെ പോയൊരു കാര്യം വേദനയായി ഓര്‍മ്മപ്പെടുത്താനിങ്ങനെയൊരു സ്വപ്നമായി വന്നതെന്തിനാണ്.... 
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ചിന്തകള്‍ ഉഴറി.... അപ്പോള്‍ അതുവരെ ഇല്ലാതിരുന്ന തണുത്ത കാറ്റ് തന്നെ തഴുകുന്നതറിഞ്ഞു..... കസേരയിലേക്കു ചാരി കണ്ണടച്ചു. ശാരിക മുന്നില്‍ വന്നു നിന്നു.... അവള്‍ ചിരിക്കുകയാണ്..... ഫോട്ടോയില്‍ കണ്ടതിനേക്കാള്‍, സ്വപ്നത്തില്‍ കണ്ടതിനേക്കാള്‍ മനോഹരമായ ചിരി.... അവള്‍ നിഷാന്തിന്റെ അടുത്തേക്കു വന്നു ചേര്‍ന്നിരുന്നു....
“എന്നെത്തേടി വന്നല്ലോ... എനിയ്ക്കു സന്തോഷമായി.... എന്നെ അറിഞ്ഞല്ലോ..., അത്രയും മതി എനിയ്ക്ക്....” നേർത്ത ചിരിക്കിടയില്‍ തേങ്ങല്‍ കലര്‍ന്നു. 
അവളെ ആശ്വാസിപ്പിക്കാനായി കൈ ഉയര്‍ത്തി എഴുന്നേറ്റു.... അപ്പോള്‍ അവള്‍ ഇരുന്നിടം ശൂന്യമായിരുന്നു.... ഒരു ഞെട്ടലോടെ ചുറ്റിനും നോക്കി... തന്റെ അടുത്ത് ആരുമില്ല. അപ്പോഴാണ് താനിവിടെ കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് മനസ്സിലായത്. 
നിഷാന്ത് അവിടെ നിന്നെഴുന്നേറ്റ് കട്ടിലില്‍ വന്നിരുന്നു. 
സുജി ഗാഢമായ ഉറക്കത്തിലാണ്..... ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന സുജിയെ കുറേ നേരം നോക്കിയിരുന്നു.... ശാരി ഇന്നലെ കണ്ട ഒരു സ്വപ്നം മാത്രം.... 
ഇവള്‍, ഇന്നെന്റെ കൂടെയുള്ള സത്യമാണ്.... അലിവോടെ അവളെ നോക്കി... സുജിയുടെ ശാന്തമായ ഉറക്കം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധയോടെ അവളുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നു... കൈകുമ്പിളിൽ അവളുടെ മുഖം കൂട്ടിപ്പിടിച്ച്, നെറ്റിയില്‍  മെല്ലെ ഒരു ഉമ്മ വെച്ചു.... തനിക്കിന്ന് ഒന്നും  കൊടുക്കാനാവാതെ പോയ വിവാഹ സമ്മാനം... ഉറക്കത്തിന്റെ ആലസ്യത്തില്‍ അവള്‍ നിഷാന്തിന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നു.












































































































































































































































































































































































































































Friday, April 15, 2022

ആത്മം



ജീവിതത്തിനു മീതെ 
ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....
ജീവിതത്തിനും 
മരണത്തിനുമിടയിൽ
മറ്റൊരു ലോകവും...!

എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കിൽ പോലും...

നീരാവിയായി
നീർകെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിടത്ത് 
നിലക്കാത്ത ഉറവകൾ  ഒഴുകിക്കൊണ്ടിരിമ്പോഴാണ്...

കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടർച്ചയിലേക്കാവാം....
ഉത്തരം കിട്ടാതെ മടുത്ത
ഒരുപാട് ചോദ്യങ്ങളുടെ
വലിയൊരു ഉത്തരമാവാം....

ശരികളുടെ വശം തേടി
അന്വേഷണങ്ങൾക്കൊടുവിൽ
അർത്ഥങ്ങളും
അർത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....

മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....

Thursday, April 9, 2020

കൊറോണയിലൂടെ ലോക്ക്ഡൗൺ നമ്മെ ഓർമ്മിപ്പിക്കുന്നത്.....




മനസ്സിൽ എന്തിനെന്ന് അറിയാത്ത വല്ലാത്ത ഒരു അസ്വസ്ഥത... എന്തൊക്കെയാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്...?
കുറച്ചു നാളുകളായി ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല  ദുരന്തങ്ങളിലൂടെയും മഹാവ്യാധിയിലൂടെയുമാണ് നമ്മൾ കടന്നു പോകുന്നത്...
ഇത് ഒരു നാടിന്റെ മാത്രമല്ല, ലോകം മൊത്തം പകച്ചു നിൽക്കുമ്പോൾ കൊറോണ എന്ന പകർച്ച വ്യാധിയിൽ ഇനിയും എന്തെന്ന  പരിഹാരം എന്നറിയാതെ കാലം നമ്മെ പലതും ഓർമ്മപ്പെടുത്തുന്നു....

ദുരന്തങ്ങൾ പലതും ഒറ്റക്കെട്ടായി നമ്മൾ പൊരുതിയിട്ടുണ്ട്... ഇതിനെയും നമ്മൾ അതിജീവിക്കും... ഈ കാലവും കടന്നു പോകും... വെറുതെ, സ്വയം ഒരാശ്വാസിക്കലിൽ അറിയാതെ ഒരു ദീർഘനിശ്വാസം ഭീതിയുടെ വിങ്ങലിലേക്ക് ചിതറി വീണു...

2019 ഡിസംബർ 31 നാണ് ചൈനയിൽ ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന കാരണത്താൽ, ലോക ജനത പരസ്പരം ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട ചരിത്രം ആദ്യമാണ്.....

വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ അത്‌  തടയാൻ വേണ്ടിയാണ്, ബ്രെയ്ക് ദ ചെയിൽ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയിനും, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യൂവും ഏർപ്പെടുത്തിയത്... അതിലൊന്നും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് ആദ്യം രണ്ടാഴ്ച്ചയും പിന്നെ ഇരുപത്തിയൊന്ന് ദിവസങ്ങളിലേക്കും തമ്മിൽ അകലം പാലിച്ചും കൂടിച്ചേരാതെയും, അവശ്യസാധാനങ്ങൾക്ക് പോലും പുറത്തിറങ്ങരുത് എന്ന കർശനങ്ങളോടെ  ലോക്ക്ഡൗൻ നടപ്പിലാക്കുന്നത്...

ഓരോ പൗരന്മാരും നിർബന്ധമായി നിയമങ്ങൾ പാലിച്ചു, വീട്ടിൽ തന്നെ വെറുതേ ഇരിക്കാനാണ് സർക്കാറും ആരോഗ്യ വകുപ്പും നിയമപാലകരും നമ്മോട് പറയുന്നത്... പറഞ്ഞു കൊണ്ടിരിക്കുന്നത്...
വീട്ടിൽ സ്വസ്ഥമായി കഴിയാം... എല്ലാ അലച്ചിലുകളും ഒഴിവാക്കി, ഒരു തിരക്കുമില്ലാതെ കുറച്ചു നാൾ... നമുക്ക് വേണ്ടി... കുടുംബത്തിന്, സമൂഹത്തിന്, നാടിനും, രാജ്യത്തിനും വേണ്ടി... ലോകത്തിന് വേണ്ടി...
എന്നിട്ടും പലരും അതിന്റെ പ്രാധാന്യം പൂർണമായും മനസ്സിലാക്കുന്നില്ല... എനിക്ക്‌ അസുഖം ഇല്ലല്ലോ എന്ന നിസാരതയോടെ ചിലർ ഗൗരവമായി അനുസരിക്കുന്നില്ല....

അത്യാവശ്യങ്ങൾക്ക് മാത്രം നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു... അന്ന് നമുക്ക് ഇത്ര തിരക്കുകൾ ഉണ്ടായിരുന്നില്ല... അകൽച്ചകളും അവഗണനകളും ഉണ്ടായിരുന്നില്ല... ഇഷ്ടപ്പെട്ടതും തോന്നിയതും കഴിക്കാനാവാത്ത പട്ടിണി ആയിരുന്നെങ്കിലും കൂടെ ചേർത്തു പിടിക്കാനും, ചെയ്യുന്ന സഹായങ്ങൾകൊക്കെ  കണക്കു വെക്കാത്ത സ്നേഹങ്ങളുമുണ്ടായിരുന്നു...  കാര്യങ്ങൾ അന്വേഷിക്കാനും പറയാനും അതിരുകളില്ലാത്ത ബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു... എന്തിനും ഏതിനും ഒറ്റക്കെട്ടായി കൂടെ നിൽക്കുന്ന കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു...

അലാറം വെച്ച സമയക്രമം അനുസരിച്ചുള്ള  ജീവിത രീതികളിലേക്ക് നാം മാറിപ്പോയത് പെട്ടെന്നായിരുന്നു..
ഇന്ന ഇന്ന സമയങ്ങളിൽ ഉറങ്ങണം, എഴുന്നേൽക്കണം, ഭക്ഷണം കഴിക്കണം, ഓഫീസിൽ പോകണം... ഇത്തിരി സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ, ആകെ പാളിപ്പോവുമായിരുന്ന കാര്യങ്ങൾക്കിടയിൽ മനസ്സു തുറന്ന് മിണ്ടാനോ പറയാനോ ചിരിക്കാനോ കഴിഞ്ഞിരുന്നില്ല...

കോവിഡ് 19 വൈറസ് ബാധ എല്ലായിടത്തെക്കും പടർന്നു വ്യാപിക്കുന്ന കാര്യങ്ങളുടെ ഗൗരവമായ സ്ഥിതിയിൽ അത്യന്താപേക്ഷിത ഘട്ടത്തിൽ, എല്ലാ സൗകര്യങ്ങളുമായി കൂടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ് പുറത്തിറങ്ങാതെ  വീട്ടിലിരിക്കാൻ നിർബന്ധിത നിയന്ത്രണങ്ങളോടെ ലോക്ഡൗൻ ആക്കി സർക്കാർ നിയമം കർശനമാക്കിയപ്പോൾ വീട്ടിലിരിക്കുന്ന ചില അസ്വസ്ഥതകളുടെ ചുളിവ് വീണ മുഖങ്ങൾ ചുറ്റും കാണുമ്പോൾ തമാശയായിട്ടാണെങ്കിലും ഇപ്പോൾ ഓർത്തു പോകുന്നത്, കാലങ്ങളായി പല തരത്തിൽ  വീട്ടിൽ തളച്ചിടപ്പെട്ട, ഒറ്റപ്പെട്ടു പോയ ഒരുപാട് ജന്മങ്ങളെ കുറിച്ചാണ്... മുപ്പത്തിയെട്ടു വർഷങ്ങളായി, ഈ എട്ടു വർഷങ്ങൾക്കു മുമ്പ്  ജോലിയിൽ പ്രവേശിക്കുന്നത് വരെ ഇതിനേക്കാൾ ഭയങ്കരമായ, ജീവിതം വെറുത്തു പോയ ലോക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാനും...
സ്വയം ഉണ്ടാക്കിയെടുക്കുന്ന തിരക്കുകളിൽ, പലതും മറക്കാൻ ശ്രമിക്കുമ്പോഴും, അന്ന്  അനുഭവിച്ചിരുന്ന  പരിധിയില്ലാത്ത  ഒറ്റപ്പെടലും ഏകാന്തതയും നിരാശയും ഇപ്പോഴത്തെ ഒരു ലോക്ക്ഡൗണിനും പകരമാവില്ല...

ഒന്ന് പുറത്തേക്ക് നോക്കൂ...
പ്രകൃതി, ഈ കത്തുന്ന ചൂടിലും ഇപ്പോൾ എത്ര ശാന്തമാണ്... ഇങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി മുന്നോട്ട് പോയാൽ അത് പ്രകൃതിയെ മലിനമാകുന്ന ദുരവസ്ഥയിൽ നിന്നും ഭൂമിയെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്....

വീടിന് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രകൃതിയുടെ കലപില ശബ്ദങ്ങൾ എത്രയോ കാലങ്ങളായി നാം കേട്ടിട്ട്... നീട്ടിപ്പാടുന്ന കുയിൽ നാദവും ഇണപ്രാവിന്റെ കുറുകലും കരിയില കിളികളുടെ ആർത്തലക്കുന്ന കലഹവും, കാക്കയുടെ കരച്ചിലും, രാക്കിളിയുടെ നേർത്ത നോവിന്റെ ഈണവും, പാതിരകോഴിയുടെ കൂവലും, നിലാവും, കാറ്റും, ചാറ്റൽ മഴയും, മഴയിൽ മണ്ണിൻമണവും ഇപ്പോഴുമുണ്ട്....

നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ നാം അറിയാതെ ഉപേക്ഷിച്ച യൗവനം, കൗമാരം, ബാല്യം...  പൊടി പിടിച്ച് മങ്ങലേറ്റ എത്ര ഓർമകളാണ് നമ്മെ ഉണർത്തുന്നത്...
ഒരു തിരക്കിന്റെയും അസ്വസ്ഥതകളില്ലാത്ത സ്വസ്ഥതയിൽ ഒന്ന് മൗനമായിരിക്കൂ... കഴിഞ്ഞു പോയ ഓരോ വേളകളിലും അത്രമാത്രം ഹൃദയത്തിൽ കൊളുത്തിയ ഇഷ്ടങ്ങളും നൊമ്പരങ്ങളും ആഹ്ലാദങ്ങളും ഇല്ലായ്മകളും വേവലാതികളും നഷ്ടങ്ങളും നേട്ടങ്ങളും... എത്ര വാചലമാകുന്നു, മനസ്സ്...

അടുത്ത കാലത്തൊന്നും ഇത്ര നാളുകളിൽ ഇത്ര നേരങ്ങളോളം ഒരു തിരക്കുമില്ലാതെ  കുടുംബങ്ങളോടൊത്ത് എല്ലാവർക്കും ഒരുമിച്ചു കൂടാൻ പറ്റിയിട്ടില്ല... തീയിൽ കുരുത്ത നമുക്ക് വെയിലത്തു വാടാത്ത മക്കളെ വാർത്തെടുക്കണം...

ഇത്തിരി ഒഴിവു കിട്ടിയാൽ മൊബൈലിൽ തല കുനിച്ചിരുന്ന് ചുറ്റുമുള്ളതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന കാഴ്ചപ്പാടോടെ കാര്യങ്ങളെ അലസമായി അവഗണിക്കുന്ന മക്കളെ, ചിത്രം വരക്കാനും പാട്ടുപാടാനും ഡാൻസ് കളിക്കാനും മാത്രമല്ല...
വീട്ടിലുള്ളവരോടും മറ്റുള്ളവരോടും ഇഷ്ടത്തോടെ സംസാരിക്കുന്നതിന്റെയും  താല്പര്യത്തോടെയുള്ള ഇടപെടലിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കണം...
നമ്മുടെ കുറച്ചെങ്കിലും കുറഞ്ഞ തൊടിയിലേക്ക് അവരെയും കൂട്ടി മണ്ണും മനുഷ്യനും തമ്മിലുള്ള ആഴം മനസ്സിലാക്കി കൊടുക്കണം... വീട്ടകത്തെ എല്ലാ പണികളും ആണ് പെണ് വ്യത്യാസമില്ലാതെ ചെയ്യാൻ ശീലിപ്പിക്കാം... അടുക്കളയിൽ പാചക  പരീക്ഷണങ്ങളും നടത്താം...
പഠനത്തിന്റെയും മറ്റുപല കാരണങ്ങളാലും തിരക്കിലായിരുന്ന കുട്ടികളോട് പ്രായമായവർ, വീട്ടിൽ ഉണ്ടെങ്കിൽ അവരോടൊപ്പം അവരുടെ കൊച്ച്  കുറുമ്പുകളും വാശികളും ഉൾക്കൊണ്ട് കൊണ്ട് കൂടെ കൂട്ടി സമയം ചിലവഴിപ്പിക്കാൻ നിർബന്ധിപ്പിക്കണം.... നമ്മുടെ മക്കളോടാണ്... നമ്മുടെ മാതാപിതാക്കളും... അവർക്കിടയിലെ സ്നേഹത്തിന്റെ കണ്ണികൾ കൂട്ടിപിടിപ്പിക്കേണ്ടത് നമ്മളാണ്...
നമ്മുടെ വീടുകളിലെ പ്രായമായവർ കൂടുതൽ പ്രശ്നക്കാരായി പ്രകോപിതരാകുന്നതിന്റെ പ്രധാന കാരണം, അവർ പലതിലും  അവഗണിക്കപ്പെടുന്നതിന്റെ അസ്വസ്ഥതകൾ അനുഭവിക്കുന്നത് കൊണ്ടാണ്... ഒരു കാലത്ത് അവർക്ക് സ്വപ്നം കാണാൻ പോലും ആവാത്ത ഇപ്പോഴത്തെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ അവരും, ആവശ്യത്തിനും അനാവശ്യത്തിലും അവരുടെ നിയന്ത്രണങ്ങൾ അനുസരികാനാവാതെ നമ്മളും തമ്മിലുള്ള ചെറിയ വലിയ പിടിവാശികളാണ് പല സന്തോഷങ്ങളുടേയും തിളക്കം നഷ്ടപ്പെടുത്തുന്നത്...

ചില തിരിച്ചറിവിലേക്ക് തിരിഞ്ഞ് നോക്കാൻ കൂടിയുള്ളതാണ് ഈ ലോക്ക്ഡൗൻ...
ഒട്ടും ഒഴിവുകളില്ലാത്ത വലിയ തിരക്കുകളിൽ നഷ്ടപ്പെടുത്തിയ വിലപ്പെട്ട പലതും തിരിച്ചു പിടിക്കാനുള്ള സമയം കൂടിയാണ് ഇത്...
എല്ലാം നമ്മുടെ കാൽക്കീഴിലും വിരൽതുമ്പിലുമാണ് എന്ന അഹന്തതയുടെ നേരെ, ഇതുവരെയുള്ള ചിന്തകൾക്കും അനുഭവങ്ങൾക്കും അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്...
ഇനിയും അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ നാം തയ്യാറായില്ലെങ്കിൽ, ഇനി ഒരു ഓർമപ്പെടുത്തലിന് പോലും അവസരം കിട്ടി എന്ന് വരില്ല...

Sunday, March 15, 2020

കാഴ്ചപ്പാടുകൾ മാറണം



അഭിപ്രായ സ്വതന്ത്യം അടിച്ചമർത്തപ്പെട്ട പഴയ കാലത്തു നിന്ന് വികസനങ്ങളുടെയും പുരോഗമന  കാഴ്ചപ്പാടുകളുടെയും പുതിയ കാലത്തെത്തി നിൽക്കുമ്പോഴും നമ്മൾ ചുറ്റിലും കാണുന്നത് പലതരം വിവേചനങ്ങളാണ്...

ഒരു പ്രസവ വാർത്ത കേട്ടാൽ അത്  ആണ്കുട്ടിയാണോ, പെണ്കുട്ടിയാണോ എന്ന ആകാംക്ഷ മുറ്റിയ ചോദ്യങ്ങളിലേക്ക് ആണ്കുട്ടി എന്ന് കേൾക്കുമ്പോൾ തെളിഞ്ഞ ചിരിയുള്ള മുഖങ്ങളാണ് ഇപ്പോഴും നമുക്ക് ചുറ്റിലുമുള്ളത്....
രണ്ടും മൂന്നും പെണ്കുട്ടികളായി കഴിഞ്ഞാൽ ഇനി അടുത്തത് ആണ്കുട്ടി മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ഈ കാലത്തും, ആർക്കാണ് മുൻതൂക്കം കൊടുക്കുന്നത് എന്ന് ഒരു വ്യക്തമായ ഉത്തരം നല്കാനാവാതെ എങ്ങനെ നമ്മൾ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും... ?

സ്വന്തമായി നിലപാടുകളും നിലനിൽപ്പുമില്ലാത്ത സ്ത്രീയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പുരുഷമേധാവിത്വ ആശ്രയങ്ങളെ  കേന്ദ്രീകരിച്ചാണ്...
അവളുടെ അഭിപ്രായങ്ങളുടെയും ഇഷ്ടങ്ങളുടെയും അതിർവരമ്പ് പുരുഷന്റെ അവസാന തീരുമാനങ്ങൾക്കനുസരിച്ചാണ്...

അറിവും കഴിവുമുള്ള ഒരു സ്ത്രീ തന്റേതായ ഇടം കണ്ടെത്തി സ്വന്തം ഇഷ്ടപ്രകാരം  മുന്നോട്ട് പോകുമ്പോൾ പോലും പലരേയും പലതും ബോധ്യപ്പെടുത്തി കഴിയേണ്ടതുണ്ട്... ഇല്ലെങ്കിൽ അവൾ എപ്പോഴും ചാരക്കണ്ണുകൾ കൊണ്ട് സെൻസർ ചെയ്യപ്പെട്ട് കൊണ്ടിരിക്കും..

സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമനുസരിച്ച് ജീവിക്കാനും, സ്വയം ബോധ്യങ്ങളെക്കാൾ സമൂഹത്തെയും  ബോധ്യപ്പെടുത്തി ജീവിക്കേണ്ടത് സ്ത്രീകൾക്ക് മാത്രമുള്ള നിബന്ധനകളാണ്...

സൃഷ്ടിപ്പിന്റെ അടിസ്‌ഥാനത്തിൽ പോലും സ്ത്രീയെ മാത്രം രണ്ടാം സ്ഥാനത്തേക്ക് തരം താഴ്ത്തി, സമൂഹം അവളെ അലിഖിതനിയമങ്ങളിൽ  കുരുക്കിയിട്ട് വിവിധ നിയന്ത്രണങ്ങളുടെ ചരടുവലിയിൽ  ചലിക്കേണ്ടവളാണ്...

തുല്യതയുടെ പേരിൽ കാലങ്ങളായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന  സംവരണങ്ങൾ എത്ര മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾക്ക് ഉന്നതമായ മാറ്റം ഉണ്ടാകാത്തിടത്തോളം കാലത്തിന് സ്ത്രീയിൽ ഒരു  പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല...

അറിവിന്റെയും കഴിവിന്റെയും അടിസ്‌ഥാനത്തിൽ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുല്യതാ സങ്കൽപ്പങ്ങളിൽ, ലിംഗ വിവേചനങ്ങളില്ലാതെ സമത്വവും സ്വതന്ത്രവും പൂർണമായും നടപ്പിലാക്കണമെങ്കിൽ നാം ഇനിയും നമ്മുടെ മിഥ്യാ സ്വപ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേക്കേണ്ടതുണ്ട്...  യാഥാർഥ്യങ്ങളിലൂടെ ഒരുപാട് ദൂരം മുന്നോട്ട് പോവേണ്ടതുണ്ട്...

Monday, February 3, 2020

പ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തിയത്...


കേരളത്തില്‍ ഒരു വലിയ ഇടവേളക്ക് ശേഷം 2018 ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പെയ്തു തുടങ്ങിയത്... അത് വൈകാതെ, ശക്തമായി ഉയര്‍ന്ന മഴ പിന്നെ പ്രളയമായി നമ്മില്‍ ഭീതിയുണര്‍ത്തി കൊണ്ട് എല്ലാം തകര്‍ത്ത് താണ്ഡവമാടി... കൂടാതെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നതും വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. വീടുകളും നാടുകളും വെള്ളത്തിനടിയിലായി... മുൻകൂട്ടി പ്രവചിക്കാനാവാത്ത, പെട്ടെന്ന് വന്ന ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ,  എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ കാഴ്ചകള്‍ ചുറ്റും...

ആ ദുരന്തത്തിന്റെ അലകളടങ്ങും മുമ്പ് അപ്രതീക്ഷിതമായി 2019 അതേ ഓഗസ്റ്റില്‍ മഴ തകര്‍ത്തു പെയ്തു... ഒരു മാസം പെയ്താല്‍ ഉണ്ടാകുന്ന വെളളത്തിനേക്കാള്‍ ശക്തമായിട്ടായിരുന്നു ഒരു മണിക്കൂറില്‍ പെയ്ത മേഘസ്ഫോടനം പോലെയുള്ള മഴക്ക്.... പുഴകളിലും വഴികളിലും വെള്ളം നിറഞ്ഞു... ഒറ്റരാത്രി പുലർന്നപ്പോഴേക്ക് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുകളും... വീടുകള്‍ മുങ്ങി... ചെറുപ്രദേശങ്ങൾ ഒറ്റപ്പെട്ടു... വെള്ളത്തിനൊപ്പം കട പുഴകിയ മരങ്ങളും മണ്ണും കല്ലും കുത്തിയൊലിച്ച് വരുന്ന ശക്തിയില്‍ പാലങ്ങൾ തകര്‍ന്നു.... പുഴകള്‍ ഗതി മാറി ഒഴുകി...  റോഡുകൾ പുഴയായി... ഗതാഗതവും വൈദ്യുതിയും ദിവസങ്ങളോളം നിലച്ചു... ഉയർന്ന പ്രദേശങ്ങളിലെ സ്കൂളുകളും വീടുകളും അഭയാർത്ഥി ക്യാമ്പുകളായി...

പലരും വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പ്രളയം ഓര്‍ത്തെടുക്കാനുള്ള ശ്രമങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിനേക്കാള്‍ (കേരളത്തില്‍ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ, കൊല്ലവര്‍ഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്നത്.) വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്ന് രണ്ട് വര്‍ഷങ്ങളിലായി തുടര്‍ന്നു വന്ന പ്രളയത്തെ അനുഭവസ്ഥർ വിലയിരുത്തി....

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, പകരം മറ്റൊന്ന് കൊണ്ട് വീട്ടിത്തീര്‍ക്കാനാവാത്ത നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്... മാതാപിതാക്കള്‍, മക്കള്‍, കൂടപ്പിറപ്പുകള്‍, ഒരു ജന്മായുസ്സ് ഉരുക്കിത്തീര്‍ത്ത കിടപ്പാടങ്ങള്‍.... എന്തിന്, ഉണ്ണാനും ഉടുക്കാന്‍ മറുതുണി പോലുമില്ലാതെ നിരാലംബരായവർ...  കഴിഞ്ഞ നിമിഷങ്ങളില്‍ എന്തൊക്കെയോ കൂടെയുണ്ടെന്ന് അഭിമാനിച്ചതെല്ലാം ഒറ്റ നിമിഷത്തിന്റെ മാറ്റത്തില്‍ ഒന്നുമില്ലാതായിരിക്കുന്ന ദൈന്യത... എത്രയോ കുടുംബങ്ങളുടെ ഭാവിയും പ്രതീക്ഷകളുമാണ്  മണ്ണിനിടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്... പുതുമലയിലും, കവളപാറയിലും, പാതാറിലും  കേട്ട് കേള്‍വിക്കപ്പുറം നേരിട്ടു കണ്ട പ്രളയ  ദുരന്തങ്ങളുടെ അവശേഷിപ്പുകൾ  ഓരോരുത്തരുടെയും നെഞ്ചില്‍ വിങ്ങലവസാനിക്കാത്ത കനത്ത നെടുവീര്‍പ്പുകളായി ഉതിര്‍ന്നുകൊണ്ടിരുന്നു....

ഇതുവരെ ഇതെല്ലാം എവിടെയൊക്കെയോ നടന്ന സംഭവങ്ങളായി കേട്ട് അവഗണിച്ച വാര്‍ത്തകളായിരുന്നു... ഇപ്പോഴത് നമ്മുടെ അഹന്തതയുടെ തലക്കു മുകളില്‍ ആര്‍ത്തലച്ച് പെയ്ത് കുത്തിയൊലിച്ചു എല്ലാം തകർത്തിരിക്കുന്നു...

അതിര്‍ത്തികള്‍ക്കപ്പുറത്തു നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നന്മവറ്റാത്ത ഓരോ ജീവനുകളും സഹജീവികള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു... തങ്ങള്‍ക്കുള്ളതെല്ലാം പകുത്തു നല്‍കിയും ചേർത്തു പിടിച്ചും ഒപ്പം നിന്നു കൊണ്ട്‌ അതുവരെ തമ്മില്‍ കാണാത്തവർ, അറിയാത്തവർ മനുഷ്യബന്ധങ്ങളുടെ തീവ്രത കൂട്ടി...

ഇതൊക്കെയാണെങ്കിലും ദുരന്തത്തിന്റെ ഇരയായവർക്കു ഇതില്‍ നിന്നും ഒരു അതിജീവനം അത്ര എളുപ്പമല്ല... 

എത്രയോ മഴയും മഴക്കാലവും ആഘോഷിച്ചിരുന്ന നമുക്ക്, ഇപ്പോൾ ഒരു ചാറ്റൽ മഴ പോലും ചങ്കിടിപ്പുണ്ടാക്കുന്നു...

പ്രളയം പ്രകൃതി നമുക്ക് നൽകിയ ഒരു  ഓർമ്മപ്പെടുത്തലാണ്... ഒന്നിന്റെ നടുക്കം മാറും മുമ്പേ വീണ്ടും... അടുപ്പിച്ചു രണ്ടു വർഷങ്ങളായി പ്രളയം തുടർന്ന് വന്നപ്പോൾ, വരും വർഷങ്ങളിൽ അതിന്റെ തുടർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാവാം...

ഏതൊരു അഹങ്കാരത്തിന്റെയും മുനയൊടിച്ചു കൊണ്ട് തുടര്‍ച്ചയായ പ്രളയദുരന്തങ്ങള്‍ നമ്മുടെ നാടിന്റെ അവസ്ഥക്കനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകള്‍ തിരുത്തിയെഴുതേണ്ട കാലമായി എന്ന ഓര്‍മ്മപ്പെടുത്തല്‍....

സന്തുലിതമായ ഭൂപരിസ്ഥിതിയാണ് കേരളം... 44 നദികളും അവയുടെ പോഷകനദികളുമുള്ള നമുക്ക്, പ്രളയം കഴിഞ്ഞാല്‍ ഇനി വരാനിരിക്കുന്നത് വരള്‍ച്ചയാണ്... അതാണ് കേരളത്തിന്റെ അവസ്ഥ.

വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകേണ്ടത് നമ്മളിൽ നിന്നു തന്നെയാണ്...
പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍, പ്രലോഭനങ്ങളിൽ പെട്ട്  നിശബ്ദരാവുന്നതാണ് നാടിന്റെ ആപത്ത്...
നമ്മുടെ ജീവന്റെ അടിത്തറയിളക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഇനിയും വരാനിരിക്കുന്ന ഇതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക്  നാം സാക്ഷിയാകേണ്ടി വരും....

നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതെല്ലാം പ്രകൃതിക്കു ദോഷം വരുത്തുന്നതാണ്... അതിനെതിരെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം... വിദ്യാഭ്യാസകാലം തൊട്ട് നിർബന്ധിത ബോധവത്കരണം നടത്തണം... വികസന പാതയിൽ ഭാവി കേരളം പടുത്തുയര്‍ത്താന്‍ ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകള്‍ അനിവാര്യമാണ്...
ഒരു വലിയ ജീവിത പാഠം ഉൾക്കൊണ്ട് നമ്മുടെ നാടിന്റെ സംരക്ഷണത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കേണ്ടതും  ദോഷങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതും  ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്...

കഴിഞ്ഞു പോയ ദുരന്തങ്ങൾ നിസ്സാരങ്ങളല്ല...
തകർച്ചയിൽ തളർന്നു പോയതിൽ നിന്നും പുതുജീവിതങ്ങൾ കൂടുതൽ കരുത്തോടെ തളിരിടാൻ കയ്യും മെയ്യും മറന്ന നന്മ ഹൃദയങ്ങളുടെ സഹായങ്ങൾക്കപ്പുറം,
വ്യക്തമായ സുസ്ഥിര പദ്ധതികളോടെ ജനങ്ങൾക്ക് എന്നും എപ്പോഴും  താങ്ങും തണലുമായിടേണ്ട ഉത്തരവാദിത്തത്തിൽ സംസ്ഥാനവും കേന്ദ്രവും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം.....

പരസ്പരം പോരടിച്ചും മത്സരിച്ചും മടുത്തപ്പോഴാണ്
മഴയും പ്രളയവും ദുരന്തങ്ങളായി
പലതും ഓര്‍മ്മപ്പെടുത്തിയത്....
പരസ്പരം സ്‌നേഹിച്ചും പകുത്തു നല്‍കിയും
പുനര്‍ജന്മം നല്‍കാന്‍ കരുത്തായത്
ദുരന്തങ്ങളിലെ വേദനിപ്പിക്കുന്ന
പാഠങ്ങള്‍ തന്നെയാണ്...
ഒന്നും അവസാനിക്കുന്നില്ല...
തകര്‍ച്ചയിലും തളര്‍ച്ചയിലും
തണലേകാന്‍
തമ്മില്‍ ചേര്‍ന്നു നില്‍ക്കാം...
ഒന്നായി മുന്നേറാം...


*വര്‍ണ്ണങ്ങളുടെ മാനത്ത് വസന്തം തീര്‍ത്ത നാളുകള്‍...*




ചിത്രം വര, പല കാലങ്ങളായി ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയതിന്റെ അടയാളങ്ങളാണ്...
സംഭവിക്കാനിരിക്കുന്നതൊന്നും മുന്‍ നിശ്ചയപ്രകാരമല്ല... അതാണ് എന്റെ ഓരോ അനുഭവങ്ങളും...


എന്നെ പിറകോട്ട് വലിക്കുന്ന ചില നിസംഗതകളില്‍ ഒന്നുമല്ലാത്തിടത്തു നിന്നും ചിലതിലേക്ക് ചേര്‍ത്തുവെക്കാന്‍ അല്ലാഹു എനിക്ക് തന്ന അനുഗ്രഹങ്ങള്‍...

കഴിവുകളെല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്.... അത് ചിലര്‍ക്ക് ജന്മനാല്‍ കിട്ടുന്നതാണ്... ചിലര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്... ചിലരില്‍ മറ്റുള്ളവരുടെ പ്രേരണയാലോ പ്രോത്സാഹനത്തിലോ ഉയര്‍ന്ന് വരുന്ന കഴിവുകളാണ്...

എന്നാല്‍ ഇതിനെല്ലാം അപ്പുറം ആശുപത്രിയിലെ ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ മുഷിപ്പില്‍ എപ്പോഴോ എന്തൊക്കെയോ കുത്തി വരക്കാന്‍ തുടങ്ങി... അതു ചിത്രങ്ങളായി രൂപപ്പെട്ടതും പിന്നീടെപ്പോഴോ ആയിരുന്നു.... ആദ്യം മഷിപ്പേനയില്‍ നിന്നും തുടങ്ങി, പിന്നെ കളര്‍ പെന്‍സിലിലും, സ്‌കെച്ചു പേനയിലുമായിരുന്നു വരകള്‍...

എങ്ങനെ വരക്കണമെന്നറിയാതെ വരക്കുന്നതിനെല്ലാം ഒരേ രൂപവും ഭാവവുമായിരുന്നു...
അതിലപ്പുറം വരക്കാന്‍ അറിയുകയില്ല... വരച്ചാല്‍ ശരിയാവുകയുമില്ല....
ഒരു ചിത്രം വരക്കാനുള്ള അടിസ്ഥാന വിവരം അറിയാനോ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് തരാനോ ആരില്‍ നിന്നും ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല...
നന്നായാലും ഇല്ലെങ്കിലും ആവര്‍ത്തിച്ചു വരച്ചു കൊണ്ടിരുന്നു....
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആവര്‍ത്തനങ്ങളില്‍ പുതുമകളില്ലാത്ത വിരസതയില്‍ മടുപ്പു തോന്നി ഇടക്കെപ്പോഴോ നിലച്ചു പോയി, വരകള്‍....

കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യ പുസ്തകങ്ങളിലെയും ആഴ്ചപതിപ്പുകളിലെയും ചിത്രങ്ങളായിരുന്നു വരക്കാനുണ്ടായ പ്രേരണകള്‍...
അതില്‍ കണ്ടതു പോലെ ചുരിദാറിട്ട, പട്ടുപാവുടയുടുത്ത, സാരിയുടുത്ത ജീവന്‍ തുടിക്കുന്ന പെണ്ണുങ്ങളുടെ വിവിധ വര്‍ണ്ണങ്ങള്‍ വരക്കാന്‍ ശ്രമിച്ചതൊക്കെയും യഥാര്‍ത്ഥ ചിത്രത്തിന്റെ ഒരു നേര്‍ പകര്‍പ്പുമില്ലാതെ വേറെ രൂപങ്ങളായി നോട്ട് പുസ്തകത്താളുകളില്‍ പതിഞ്ഞു...
ആരും കാണാതെ കീറിക്കളഞ്ഞ ചിത്രങ്ങള്‍ എത്രയോ...
മറ്റുള്ളവരെ കാണിക്കാന്‍ കൊള്ളില്ലെന്ന അപകര്‍ഷതയില്‍ നശിപ്പിക്കാനാവാതെ ഒളിപ്പിച്ചു വെച്ചവ അതിലുമെത്രയോ....
വരച്ച ചിത്രങ്ങള്‍ ഓരോന്നും ഓരോ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായിരുന്നു...

ആരെയും ആകര്‍ഷിപ്പിക്കാനും വിസ്മയിപ്പിക്കാനും തക്കതായൊന്നുമില്ലെങ്കിലും എന്റെ ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ എന്നെ സന്തോഷിപ്പിച്ചു...
ചിലപ്പോഴൊക്കെ, കരഞ്ഞാലും തീരാത്ത കണ്ണീരില്‍ നിന്നും..., വിരസമായ ഏകാന്തതയില്‍ നിന്നും..., പരിഹരിക്കാനാവാത്ത നിരാശകളില്‍ നിന്നും..., ഒരു കൂട്ടും എത്തിനോക്കാത്ത ഒറ്റപ്പെടില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുണ്ട്...

അപ്പോഴും നാം വരക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വരും എന്ന മതനിബന്ധനകള്‍ കര്‍ശനമായി വിലക്കിയ ചിത്രംവര എനിക്ക് നിഷിദ്ധമായിരുന്നല്ലോ...
അക്കാരണത്താല്‍ തന്നെ വരക്കാനുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ പതഞ്ഞ് പൊങ്ങുമ്പോഴും പേരറിയാത്ത പേടിയുടെ തീക്കനല്‍ നെഞ്ചിലൊതുക്കി അതെല്ലാം അടക്കി വെക്കും....
പിന്നെയും ഇടക്ക് ആരും കാണാതെ വരച്ചും വരച്ചത് ഒളിപ്പിച്ചു വെച്ചും എത്രയോ നാളുകള്‍...




ചരിത്രം മാറ്റി എഴുതാന്‍ കാലം എല്ലാറ്റിനും സാക്ഷി...
യാദൃശ്ചികമെന്ന് പറയാമോ..?! ഒരു ചിത്രകാരിയായി കാലം എന്നെ അടയാളപ്പെടുത്തി... !
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും, വരക്കാന്‍ അറിയില്ലെന്ന കാരണം പറഞ്ഞ് സ്വയം മാറി നിന്നിട്ടും കാലവും സമൂഹവും എന്നെ ഒരു ചിത്രകാരിയെന്ന് വിശേഷിപ്പിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹം കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം...

പേനയും പെന്‍സിലും ബ്രഷുകളും ഉപയോഗിച്ച് വരക്കുന്നത് കടലാസുകളില്‍ മാത്രമല്ലാതെ, പിന്നെയത് ഗ്ലാസ് പെയിന്റിംങ് എന്ന രീതി പരീക്ഷിച്ചു...
പിന്നെ പതുക്കെ തുണികളില്‍ ഫാബ്രിക് ഡിസൈനുകളും ചെയ്യാന്‍ ശീലിച്ചു...
വര ഒരു തരത്തില്‍ ആസ്വാദനവും മറ്റൊരു വിധത്തില്‍ വരുമാനവും കിട്ടിത്തുടങ്ങിയപ്പോള്‍ അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി...

ചിത്രം വര എന്റെ ജീവനല്ല... പക്ഷെ, ജീവന്റെ തുടിപ്പില്‍ പ്രാര്‍ത്ഥന പോലെ എനിക്ക് വരക്കണമായിരുന്നു...
ചിത്രം വര എന്റെ ജീവിതവുമല്ല... എന്നാല്‍ എന്നെ ജീവിതത്തിലേക്ക് ഇറക്കിയത് ഈ ചിത്രവര കൂടി ആയിരുന്നു....
ആശയിലും നിരാശയിലും വരയുണ്ടായിരുന്നു... അത് എന്നില്‍ സങ്കടവും സന്തോഷവും നിറച്ചിട്ടുണ്ട്...
അത് എന്റെ ജീവന്റെ ഉണര്‍വ്വിനും ഉയര്‍ച്ചക്കും കാരണമായിട്ടുണ്ട്... എന്നിട്ടും നന്നായി വരക്കാന്‍ കഴിയുന്നില്ല എന്നത് എന്റെ വിട്ടുമാറാത്ത നിരാശയായിരുന്നു.

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഓരോ ആഗ്രഹങ്ങള്‍ മനസ്സില്‍ മാനം മുട്ടെ ഉയര്‍ന്ന് പൊങ്ങുമ്പോഴും എനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്‍ എടുത്തു പറയാനുണ്ടായിരുന്നത് ചെറുതായിട്ടാണെങ്കിലും ചിത്രം വരക്കാനുള്ള കഴിവ് മാത്രമായിരുന്നു...
എന്നെ കുറിച്ച് വന്ന എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലും അതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

ഒരിക്കല്‍, ഒരു വലിയ സമ്മാനപ്പെട്ടി എന്റെ പേരില്‍ കൊറിയറായി വന്നു... 2007 ല്‍ എന്നെ കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട അമന്‍ താരിഷ് എന്ന ആള്‍ സൗദിയില്‍ നിന്നും അയച്ചതായിരുന്നു അത്...
തുറന്നു നോക്കിയപ്പോള്‍, എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട്, ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് മനസ്സും കണ്ണും നിറഞ്ഞു...
എന്നെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളുടെ സ്‌നേഹ സമ്മാനം...!
അത് എന്റെ ചിത്രംവരക്ക് എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു...
അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിധം, ഒരു ആര്‍ട്ടിസ്റ്റ് ഉപയോഗിക്കുന്ന എല്ലാ തരം കളറുകളും ബ്രഷുകളും പേനകളും പെന്‍സിലുകളും സ്‌കെച്ചും ക്രയോണ്‍സുകളും കാന്‍വാസും എനിക്ക് ഇരുന്ന് വരക്കാനുള്ള ചെറിയ സ്റ്റാന്റും ആ വലിയ പെട്ടിയിലുണ്ടായിരുന്നു...
വിവിധ തരത്തില്‍ ഉപയോഗിക്കുന്ന കളറുകള്‍ ഇത്രയധികം ഉണ്ടെന്ന കാര്യം പോലും അപ്പോഴാണ് ഞാന്‍ കാണുന്നതും അറിയുന്നതും...
വീണ്ടും വരയുടെ വിശാലമായ ലോകത്തേക്ക് വരുന്നതിന് അതൊരു കാരണമായി... പുതിയ ചിത്ര പരീക്ഷണങ്ങള്‍ക്ക് പറ്റിയ എല്ലാം അതിലുണ്ടായിരുന്നു...

എനിക്ക് 'വരക്കാന്‍ കഴിയും' എന്ന് ആത്മവിശ്വാസം നല്‍കി, വലിയ ഒരു കാന്‍വാസ് വാങ്ങിക്കൊണ്ട് വന്ന് അക്രിലിക് കളര്‍ കൊണ്ട് ചിത്രം വരക്കാന്‍ നിര്‍ബന്ധിച്ചു വരപ്പിച്ചത് സുധീറേട്ടന്‍ ആയിരുന്നു...
വരക്കാനിരുന്നപ്പോള്‍ എന്ത് വരക്കുമെന്ന് മണിക്കൂറുകളോളം തല പുകഞ്ഞു...
സംശയത്തോടെ വരച്ചും മായിച്ചും ആദ്യത്തെ അക്രിലിക് പെയിന്റിംങ്...!
വരച്ചു കഴിഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ച് തിങ്ങിനിറഞ്ഞ നിമിഷങ്ങള്‍...
മൂന്നാല് ദിവസങ്ങള്‍ കൊണ്ട് കാന്‍വാസില്‍ പകര്‍ത്തിയ അമൂര്‍ത്ത ചിത്രം, പല കാരണങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു സ്ത്രീ ആയിരുന്നു...

ആദ്യത്തെ ചിത്രംവരയില്‍ വന്ന ഇത്തിരി ധൈര്യത്തില്‍ പിന്നെ കാന്‍വാസില്‍ നിന്നും കാന്‍വാസുകളിലേക്ക് വര്‍ണ്ണങ്ങള്‍ പല രൂപങ്ങളായി, ഭാവങ്ങളായി...
രാവും പകലും സമയം വേര്‍തിരിക്കുന്നതറിയാതെ...
ദിവസങ്ങളും തിയതികളും വന്നു പോവുന്നതറിയാതെ...
തുടര്‍ന്നുള്ള നീണ്ട നാളുകളില്‍ മനസ്സില്‍ തോന്നിയതെല്ലാം കാന്‍വാസിലേക്ക് പകര്‍ത്തുന്ന ധ്യാനം തന്നെയായിരുന്നു....
പിന്നീടുള്ള കാര്യങ്ങള്‍ സ്വപ്നങ്ങളില്‍ പോലും കാണാതിരുന്നത്...

ഒരു ദിവസം, തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കെ.ജയകുമാര്‍ (ഐ.എ.എസ്) സാറിന്റെ സന്ദര്‍ശനം...
അത് ജീവിതത്തിലെ വലിയൊരു വഴിത്തിരവിന് കാരണമായി...
ഞാന്‍ വരച്ചു വെച്ച ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തു നിന്നും പറഞ്ഞുകേട്ട  അഭിപ്രായങ്ങളായിരുന്നു ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മൂല്യമുള്ള വാക്കുകള്‍...
അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തണം എന്ന അഭിപ്രായങ്ങള്‍ക്കൊപ്പം അതിനൊരു അവസാന തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ...
ആ തീരുമാനം നടപ്പിലാക്കാന്‍ അധികം താമസമുണ്ടായില്ല...
അങ്ങനെ 2011 ഫെബ്രുവരി നാല് മുതല്‍ ഏഴ് വരെ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ വെച്ച്  കളേഴ്‌സ് ഓഫ് ഡ്രീംസ് എന്ന എന്റെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരമായ ചിത്രപ്രദര്‍ശനം നടന്നു...

അധികം വൈകാതെ 2012 മാര്‍ച്ചില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി... ! കാലം, ജീവിതം പിന്നെയും മാറ്റി മറിച്ചു...
അതുവരെയല്ലാത്ത മറ്റൊരു ലോകത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍, അതുവരെ ഉണ്ടായിരുന്നതും ഉണ്ടാക്കിയെടുത്തതും അല്ലാത്ത മറ്റൊരു അവസ്ഥയില്‍ പുതിയ ജീവിത രീതികള്‍ എന്നില്‍ മൊത്തമായ മാറ്റങ്ങളുണ്ടാക്കി...
പുതിയ ലോകവും അവിടുത്തെ രീതികളും എന്റെ അവസ്ഥക്കനുസരിച്ച് ഇണക്കിയെടുക്കുന്ന തിരക്കില്‍ എന്നെ എന്താണോ ആക്കിയെടുത്തത് അതും, എന്തായിരുന്നോ ആകാന്‍ ശ്രമിച്ചത് അതും മനഃപ്പൂര്‍വ്വമല്ലാതെ എന്നില്‍ നിന്നും ഇല്ലാതായി. പലപ്പോഴും അതെന്റെ മനസ്സില്‍ നീറിക്കൊണ്ടിരിക്കുമ്പോഴും, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുള്ള ജോലി സമയത്തിനു ശേഷം മോശമായ ശാരീരിക ആസ്വാസ്ഥ്യത്തില്‍ പഴയ ആഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കാതെ, ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വായനയും എഴുത്തും വരയും എന്നൊരു ലോകം എന്നില്‍ നിന്നും മെല്ലെ മാഞ്ഞ് കൊണ്ടിരിക്കുന്നത് വേദനയോടെ തിരിച്ചറിഞ്ഞു....

വര്‍ഷങ്ങള്‍ക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ, ആ ആഗ്രഹങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മറ്റൊരു അസുലഭ അവസരം എന്നെ തേടി എത്തുകയായിരുന്നു...!

കേരള ലളിതകല അക്കാദമിയുടെ തൃശൂര്‍ ആസ്ഥാന മന്ദിരത്തില്‍ വെച്ച് 2019 ജൂലായ് 17 മുതല്‍ 24 വരെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ക്യാമ്പിലേക്ക് എനിക്ക് ക്ഷണം കിട്ടി...
ആദ്യമായിട്ടാണ് ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്... അതും എല്ലാവിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി അക്കാദമി നേരിട്ട് നടത്തുന്ന വലിയ ക്യാമ്പ്....
ഒരുപാട് സന്തോഷം തോന്നിയ നിമിഷത്തിലും വരയുടെ ബന്ധം നാളുകളായി നിലച്ചു പോയ ആധിയില്‍ മനസ്സില്‍ അസ്വസ്ഥതകള്‍ പെരുകി...
എല്ലാം അറിയുന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വരക്കാനാവില്ല എന്ന തോന്നലുകള്‍ എന്നെ തളര്‍ത്തി... പോകണോ വേണ്ടയോ എന്ന് സംശയിച്ച് മടിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് ജസ്ഫറും സുധീറേട്ടനുമായിരുന്നു... ഒരാഴ്ച താമസിക്കാന്‍ കൂടെയുണ്ടാകുമെന്ന് നാസിബും (ജ്യേഷ്ഠത്തി റജീനയുടെ മകന്‍) ഉറപ്പു തന്നപ്പോഴാണ് തൃശൂരിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്...

പേടിയോടെ കാത്തിരുന്ന ദിവസം വന്നെത്തി...
അക്കാദമിയുടെ മുന്നില്‍ വണ്ടി എത്തി നില്‍ക്കുന്നതു വരെ യാത്രയില്‍ ഉടനീളം പലവിധ അസ്വസ്ഥതകളുടെ മുള്‍മുനയിലായിരുന്നു...
ചിത്രകലയുടെ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ എത്തിയപ്പോള്‍ തന്നെ കണ്ടത്, മുഖം നിറഞ്ഞ ചിരിയോടെ ആഹ്ലാദത്തോടെ എന്നെ പേര് വിളിച്ച് സ്വാഗതം ചെയ്ത സുഗത മാഡത്തിനെയാണ്... അതുവരെ മനസ്സില്‍ പെരുത്തു കൂടിയ പേടിയുടെ മഞ്ഞുമല മെല്ലെ ഉരുകി അലിഞ്ഞില്ലാതായി... അതിന്റെ ശാന്തതയില്‍ അവിടുത്തെ ചുറ്റുപാടുകളിലേക്കെല്ലാം നോക്കിയും കണ്ടും, ലയം ചിത്ര-ശില്പകലയുടെ ക്യാമ്പിന് എത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള 25 ല്‍ അധികം കലാകാരന്മാരോടും കലാകാരികളോടും 10 ഓളം ശില്പികളോടും ഒപ്പം ഞാനും കൂടി....
ചിത്രകലയുടെ തലതൊട്ടപ്പന്മാരോടൊപ്പം കിട്ടിയ അവസരത്തില്‍ പുതിയ ലോകത്ത് നിന്ന് ഓരോന്നും കാണുകയായിരുന്നു... മനസ്സിലാക്കുകയായിരുന്നു... അറിയുകയായിരുന്നു....

വിശിഷ്ട അതിഥികള്‍ പങ്കെടുത്ത വേദിയില്‍ ലയം ക്യമ്പ് ഉദ്ഘാടനം ചെയ്തത് സംവിധായകനും നടനുമായ ശ്രീ. മധുപാല്‍ സര്‍ ആയിരുന്നു. കലാകാരന്മാര്‍ ഒരുമിച്ച് കൂടിയ സദസ്സില്‍ വെച്ച് കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, കളറുകളും കാന്‍വാസും പെന്‍സിലും ഡ്രോയിംങ് ബുക്കും എനിക്ക് സമ്മാനിച്ചു കൊണ്ടാണ് ചിത്രംവരയുടെ പരിപാടിക്ക് തുടക്കമായത്...
എന്റെ മനസ്സില്‍ സന്തോഷം പൂത്ത് വിടര്‍ന്ന നിമിഷങ്ങള്‍...!


വര അറിയാവുന്നവരുടെയും പഠിച്ചവരുടെയും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്നവരുടെയും കലയെ ജീവന് തുല്യം സ്‌നേഹിക്കുന്നവരുടെയും കൂടെ ഒരാഴ്ച കാലം...
ഓര്‍മ്മയിലെന്നും സൂക്ഷിക്കാന്‍ ആ ഏഴ് ദിവസങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എന്റെ ആദ്യ അനുഭവം ആയത് കൊണ്ട് തോന്നിയതാണോ എന്നറിയില്ല... കിട്ടാവുന്നതില്‍ വെച്ച് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഏറ്റവും നല്ല പരിഗണന തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്...
ക്യാമ്പിന്റെ സംഘടനക്കാര്‍ മറ്റുള്ളവരോടും അതുപോലെ തന്നെയാണ് ഇടപെട്ടിരുന്നത് എന്നത് അവിടെ പങ്കെടുത്ത ഓരോ മുഖഭാവങ്ങളിലും വ്യക്തമായിരുന്നു...

എന്റെ അറിവില്‍, അക്കാദമിയില്‍ തന്നെ എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ചു കൂട്ടി സംഘടിപ്പിച്ചിട്ടുള്ള ആദ്യത്തെ ക്യാമ്പാണ് ലയം ചിത്ര-ശില്പകല ക്യാമ്പ്. അതില്‍ ഏറിയ പങ്കും എന്നെപ്പോലെ തന്നെ ആദ്യമായിട്ടാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
എല്ലാവിധ സൗകര്യങ്ങളോടെയും പ്രത്യേകിച്ച് വീല്‍ചെയര്‍ സൗകര്യമുള്ള താമസവും, ഓരോ നേരത്തും വയറിന് വിശപ്പ് അറിയാന്‍ ഇട നല്‍കാതെ സുഭിക്ഷമായ ഭക്ഷണവും, ഇടവേളകളില്‍ കാപ്പിയും ചായയും പലഹാരങ്ങളും, ഇടതടവില്ലാതെ വന്നെത്തുന്ന സന്ദര്‍ശകരും..., മാധ്യമപ്രവര്‍ത്തകരും....,  വൈകിട്ട് നാല് മണിക്ക് ശേഷം പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും മറ്റ് കലാ സാംസ്‌കാരിക പരിപാടികളും... ഒപ്പം സ്‌നഹവും സൗഹൃദവുമായി ഇടക്കിടക്ക് ഓരോരുത്തരുടെയും ഇടയിലൂടെ ആവശ്യങ്ങള്‍ ആരാഞ്ഞുകൊണ്ട് അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സര്‍,  മാനേജര്‍ സുഗത മാഡം, നമ്പിടി മാഷ്, ബാബുവേട്ടന്‍, മണിയേട്ടന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍,  നീന... പേര് അറിയുന്നതും അല്ലാത്തതുമായ അവിടുത്തെ ഓരോരുത്തരുടെയും സ്‌നേഹവും നല്ല പെരുമാറ്റങ്ങളും അവിടുന്ന് പോന്നിട്ടും അതുപോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു....

അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍ എന്ന വ്യക്തി..., പരിപാടിയുടെ ആദ്യ ദിനം മുതല്‍ അവസാന ദിനം എല്ലാവരെയും യാത്രയാക്കുന്നത് വരെ നിറഞ്ഞ പുഞ്ചിരിയോടെ സ്‌നേഹത്തോടെ ഓരോരുത്തരുടെയും ഇടയിലൂടെ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ചറിഞ്ഞ്, അവര്‍ക്ക് വേണ്ടുന്നത് ചെയ്തു കൊടുക്കുന്നതിലുള്ള അര്‍പ്പണ മനോഭാവം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ മുഖമുദ്രയായിരുന്നു....
ഓരോ കാര്യങ്ങളിലും ഓരോ പോയിന്റിലും അന്വേഷണങ്ങളോടെ ആവശ്യമുള്ള കാര്യങ്ങള്‍  നടപ്പിലാക്കിക്കൊണ്ട് ഓടിപ്പാഞ്ഞ് നടക്കുകയായിരുന്നു അക്കാദമിയുടെ മാനേജരായ സുഗത മാഡം...
സ്‌നേഹത്തിന്റെ മറ്റൊരു നിറകുടമായിരുന്നു നമ്പിടി മാഷ്... ചിത്രകലയുടെ പല രീതികളും സാധ്യതകളും ഉപയോഗവശങ്ങളും പ്രാധാന്യത്തോടെ സരളമായി അദ്ദേഹം വിവരിച്ചു തന്നപ്പോള്‍ ചിത്രകലയെ കുറിച്ചുള്ള പുതിയ അറിവുകളായിരുന്നു എനിക്കത്...

ഒരു സര്‍ക്കാര്‍ സ്ഥാപനമായ അക്കാദമിയുടെ ഓരോ സ്റ്റാഫുകളും രാവിലെ 10 മുതല്‍ രാത്രി 10 വരെ വേണ്ടത് വേണ്ടത് പോലെ സേവനങ്ങള്‍ ചെയ്തു തീര്‍ക്കുന്നതില്‍ നേരവും ദിവസങ്ങളും നോക്കിയിട്ടായിരുന്നില്ല... കൃത്യ സമയമാകുമ്പോള്‍ ഓഫീസ് വിട്ടു പോവുകയോ അവധി ദിവസങ്ങളില്‍ ഒഴിവാണെന്ന് വെച്ച് മാറി നില്‍ക്കുകയോ ചെയ്യാതെ അവനവര്‍ക്ക് പറഞ്ഞ ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്ന നിബന്ധനകള്‍ ഒന്നുമില്ലാതെ എല്ലാവരും എല്ലായിടത്തും പ്രവര്‍ത്തന നിരതരായി പ്രസരിപ്പോടെ ഓടി നടക്കുന്നത് കണ്ടപ്പോള്‍ അവിടുത്തെ ഓരോരുത്തരും ഓരോ അത്ഭുതമായിരുന്നു... നിറഞ്ഞ സ്‌നേഹമായിരുന്നു....


അതുവരെ അടുത്തറിയാത്ത അക്കാദമിയുടെ വലിയ ലോകം എന്നെ സംബന്ധിച്ച് എന്നില്‍ നിന്നും ഏറെ അകലെയുള്ള എന്നെപ്പോലെ ഒരാള്‍ക്ക് കൂടിച്ചേരാന്‍ ഒരിക്കലെങ്കിലും സാധിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും സാധ്യതയില്ലാത്ത ഒരു ദൂരക്കാഴ്ച മാത്രമായിരുന്നു...
എന്നെപ്പോലെ എന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഒരു അംഗപരിമിതി മാത്രമല്ല ഉദ്ദേശിക്കുന്നത്...
വരയെകുറിച്ച് അടിസ്ഥാനഘടനയൊന്നും അറിയാതെ, പഠിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം ഇടക്കൊക്കെ വരക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് കൂടി ഇതില്‍ അവസരം കിട്ടിയപ്പോള്‍ അത് വലിയ ഒരു അംഗീകാരം പോലെ, അവരോടൊപ്പം ഞാനും അംഗീകരിക്കപ്പെട്ടു എന്ന അഭിമാനം എന്റെ കലയെ ഏറ്റവും മികവുറ്റതാക്കാനുള്ള വലിയ ഉത്തരവാദിത്വ ബോധമാണ് എന്നില്‍ നിറഞ്ഞത്...

കഴിവുള്ളവര്‍ എവിടെയും അംഗീകരിക്കപ്പെടുമെങ്കിലും അവസരം കിട്ടാതെ പോകുന്നത് കൊണ്ട് അവഗണിക്കപ്പെടുന്നവര്‍ ഏറെയുണ്ട്... നല്ല കഴിവുകള്‍ ഉണ്ടായിട്ടും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ എത്രയോ... ചിലതൊക്കെ ചിലരുടെ മാത്രം അവകാശങ്ങളാക്കി നിലനിര്‍ത്തുന്നു... എല്ലാ കലകളിലും വിഭാഗീയത ഏറെയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... അത് ഭാഗ്യത്തില്‍ വിജയിച്ചവരുടെ കുത്തകയാണ്...
ക്യാമ്പ് ദിനങ്ങള്‍ അവസാനിക്കുകയാണ്....!


ഇനി അതിന്റെ തുടര്‍ച്ച എങ്ങനെയാവും എന്ന് പറയാന്‍ എനിക്കാവില്ല... പക്ഷെ, ഈ ക്യാമ്പ് അനുഭവം എന്റെ കഴിവിന് ഇനിയും മികച്ചതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടിത്തറ പാകാന്‍ സഹായകമായിട്ടുണ്ട്...

ഒരാഴ്ച കൊണ്ട് തൃശൂര്‍ അക്കാദമി ആസ്ഥാന മന്ദിരം എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.... എവിടെയൊക്കെയാ ഉണ്ടായിരുന്നവര്‍... തമ്മില്‍ അറിയാതെ വന്നവര്‍ ഒരുമിച്ച് ഒരാഴ്ച...
ഇനി കണ്ടവരെ പിന്നെയും കാണണമെന്നില്ല... ബന്ധങ്ങളുടെ തുടര്‍ച്ചയും ഇതുപോലെ ഒരുമിക്കലും ഇനിയും സാധ്യമാവണമെന്നില്ല... ഓര്‍മിക്കുമ്പോള്‍ വെറുതെ ഒരു ശൂന്യത...


എന്തൊക്കെയോ പേടികളുടെ ആശങ്കകളുമായി വന്ന് ഇറങ്ങിയ ഇടത്തുനിന്ന് സ്‌നേഹത്തിന്റെ നനവുള്ള നിറകണ്ണുകളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍, കുറഞ്ഞ നാളിലും അടുത്തറിഞ്ഞ ബന്ധങ്ങള്‍ക്ക് ഇത്ര ആഴത്തില്‍ ഹൃദയത്തെ വേദനിപ്പിക്കാനാവുമെന്ന് ഒരിക്കല്‍ കൂടി അനുഭവിച്ചറിയുകയായിരുന്നു....



Sunday, December 11, 2022

ഒരു സ്വപ്നത്തിന്റെ ബാക്കി....

നോവലെറ്റ്
1


സുഖകരമായ ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോള്‍ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. കണ്ടത് സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നു. സ്വപ്നം എന്താണെന്ന് വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. പക്ഷെ, സ്വപ്നത്തില്‍ നിറഞ്ഞ് നിന്നത് എവിടെയോ കണ്ട് മറന്ന ഒരു മുഖം.....! ആ കിലുങ്ങുന്ന പൊട്ടിച്ചിരി ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നതു പോലെ.....
കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സ്വപ്നത്തിന്റെ ചൂടില്‍ ലയിച്ചു തിരിഞ്ഞു കിടന്നു. തന്റെ മേല്‍ ചുറ്റിയ സുജിയുടെ കൈ മെല്ലെ എടുത്തു മാറ്റി. നിഷ്കളങ്കമായ ഭാവത്തോടെ അവള്‍ കിടന്നുറങ്ങുന്നത് റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു നിമിഷം ശ്രദ്ധിച്ചു. എന്തിനെന്നറിയാത്ത ഒരു ശൂന്യത അപ്പോള്‍ മനസ്സില്‍ നിറഞ്ഞു. ഉറക്കം വിട്ടകന്ന കണ്ണുകള്‍ തുറന്നു കിടക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട മുഖം കണ്‍മുമ്പില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആരാണവള്‍.....?
അങ്ങിനെയൊരു  മുഖം ഓര്‍മയില്‍ തപ്പികിടക്കെ ഉറങ്ങിയതെപ്പോഴാണെന്നറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പതിവിലും ഒരുപാട് വൈകിയിരുന്നു. ഉണര്‍ന്നിട്ടും എഴുന്നേല്‍ക്കാന്‍ മടിച്ച് അലസതയോടെ കിടന്നു.
കുളികഴിഞ്ഞ് ഈറന്‍ മുടി തുണികൊണ്ട് ചുറ്റിക്കെട്ടി, കൈയില്‍ ഒരു കപ്പ് ചായയുമായി സുജി അകത്തേക്ക് വന്നു.
“ഇതെന്താ, നേരം ഒരുപാട് വൈകിയല്ലോ..., എഴുന്നേല്‍ക്കുന്നില്ലേ.....?”
അതുകേട്ട് മെല്ലെ എഴുന്നേറ്റിരുന്നു. സുജി അയാളെ ശ്രദ്ധിച്ചു കൊണ്ട് അടുത്തിരുന്നു.
“എന്തുപറ്റി....., മുഖം വല്ലാതിരിക്കുന്നതെന്തേ....?”
“ഒന്നുമില്ല...”
വാഷ്ബെയ്സിനടുത്തു വന്ന് മുഖം കഴുകി. മുഖം തുടക്കാനായി ബെയ്സിനടുത്ത കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു. സ്വപ്നത്തില്‍ കണ്ട മുഖം കണ്ണാടിയില്‍....! പെട്ടെന്ന് വിശ്വസിക്കാനാവാതെ കണ്ണടച്ച് തുറന്നു. തുറിച്ച കണ്ണുകളോടെ കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കുന്ന തന്നെത്തന്നെയാണ് കണ്ടത്. വല്ലാത്ത വിമ്മിട്ടത്തോടെ കുറേനേരം അവിടെ നിന്നു. സുജി മേശപ്പുറത്ത് വെച്ച ചായക്കപ്പുമെടുത്ത് പുറത്തേക്ക് നടന്നു.
സിറ്റൌട്ടില്‍ വന്നിരുന്നപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ കണ്ട മുഖം അലട്ടാന്‍ തുടങ്ങി. ചായ മൊത്തിക്കുടിച്ചുകൊണ്ട് തറയില്‍ കിടന്നിരുന്ന പത്രം എടുത്ത് നിവര്‍ത്തി.  പതിവിലും വിപരീതമായി അലസതയോടെയാണ് ഓരോ പേജും മറിച്ചത്. പത്ര വാർത്തകളിൽ ശ്രദ്ധ പതിയുന്നില്ല... പെട്ടെന്ന് ഉൾപേജിലെ ഒരു ചിത്രത്തിൽ അറിയാതെ കണ്ണുകളുടക്കി... ചരമ പേജിലെ സാമാന്യം നല്ല വലിപ്പമുള്ള ഒരു ഫോട്ടോയില്‍ ചിരിക്കുന്ന മുഖം.... ആ ഫോട്ടോയില്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.... വളരെ പരിചിതമായ മുഖം... ആ ചിരി.... അതെ, ഇതു തന്റെ സ്വപ്നത്തില്‍ കണ്ട മുഖം....! വീണ്ടും വീണ്ടും നോക്കി... 
ഇവളാരാണ്....? എങ്ങിനെ എന്റെ സ്വപ്നത്തില്‍ വന്നു.....? ഒരു ഉത്തരം തേടി ഫോട്ടോയിലെ വരികളിലേക്ക് കണ്ണും മനസ്സും തിരിഞ്ഞു. ഒന്നാം ചരമ വാര്‍ഷീകം. പേര് ശാരിക. തനിക്ക് കാണാന്‍ വേണ്ടിയെന്ന പോലെ  സ്വപ്നത്തിന്റെ ബാക്കിയായി പത്രത്തില്‍  പ്രത്യക്ഷപ്പെട്ടതാണോ...? ഉത്തരം കിട്ടാത്ത തന്റെ സംശയത്തിന് മറുപടിയായി അവള്‍ ഒരു കുസൃതിയോടെ ചിരിക്കുകയാണെന്ന് തോന്നി..., ‘ഒന്നാം ചരമ വാര്‍ഷീകം’ എന്ന് വീണ്ടും വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മിന്നല്‍ പിടഞ്ഞു....
ഈ മാസം ഈ ദിവസം ഇന്ന് തന്റെ ഒന്നാം വിവാഹവാര്‍ഷീകമാണ്. മനസ്സില്‍ വല്ലാത്തൊരു അസ്വാസ്ഥ്യം നിറഞ്ഞു.  “ഇങ്ങിനെ ഇരുന്നാല്‍ മതിയോ...? കോളേജില്‍ പോവുന്നില്ലേ....?” അടുക്കളയില്‍ നിന്നും സുജി വിളിച്ചു ചോദിച്ചപ്പോഴാണ് സമയം ഏറെ ആയിട്ടുണ്ടെന്ന് മനസ്സിലായത്. യാന്ത്രീകമായി പിന്നെ എല്ലാം ചെയ്തു തീര്‍ക്കുകയായിരുന്നു.
കുളിച്ചു വന്ന് ഭക്ഷണം കഴിച്ചെന്നു വരുത്തി. എഴുന്നേല്‍ക്കുമ്പോള്‍ ഒന്നും കഴിക്കാതെ എഴുന്നേറ്റതിലുളള പരിഭവങ്ങളുമായി സുജി മേശപ്പുറത്തു നിന്ന് പാത്രങ്ങളെടുത്തു വെച്ചു. ഡ്രസ്സു മാറാനൊരുങ്ങുമ്പോള്‍ മുഖം നിറയെ ചിരിയുമായി സുജി പിറകില്‍ വന്നു നിന്നു.
“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്ന് അറിയുമോ....?”
അത് കേട്ടപ്പോള്‍ പെട്ടെന്ന് ഒരു ഞെട്ടലാണ് ഉളളിലുണ്ടായത്. പത്രത്തിലെ ഫോട്ടോ മനസ്സില്‍ തെളിഞ്ഞു. പിന്നെ അറിയാമെന്ന മട്ടില്‍ ഒന്നു മൂളി.
“എങ്കീ ഇന്നീ ഷര്‍ട്ടിട്ടാല്‍ മതി....” പിന്നില്‍ മറച്ചു പിടിച്ച പുതിയ ഷര്‍ട്ടിന്റെ പാക്കറ്റ് നിറചിരിയോടെ സുജ നീട്ടിപ്പിടിച്ചു.
പകരം സമ്മാനം കൊടുക്കാനില്ലാതെ ഒരു നിമിഷം പതറി നിന്നു. പിന്നെ സുജിയെ തന്നിലേക്ക് മെല്ലെ ചേര്‍ത്തുപിടിച്ചു...  അപ്പോള്‍ കുറ്റബോധമാണ് തോന്നിയത്. കുറച്ച് നേരത്തേക്കാണെങ്കിലും താനിവളെ തൻ്റെ ഹൃദയത്തില്‍ നിന്നകറ്റിയോ....?
അവന്റെ നെഞ്ചില്‍ മുഖമമര്‍ത്തി നിന്ന സുജി മെല്ലെ ചോദിച്ചു.
“ഇന്ന് നേരത്തെ വരുമോ.....? വൈകുന്നേരം അമ്പലത്തില്‍ പോവാന്‍....”
“വരാം....” മനസ്സിനെ പിടിച്ചുലച്ച അസ്വസ്ഥകളില്‍ നിന്നും ആശ്വാസം കിട്ടാൻ അമ്പലത്തില്‍ പോവുന്നത് അപ്പോൾ തന്റെയും ആവശ്യമാണെന്ന് തോന്നി.
കോളേജിലെത്തിയപ്പോഴും ക്ളാസ്സിലേക്ക് പോവുമ്പോഴും ഇന്നലത്തെ സ്വപ്നത്തിന്റെ അസ്വാസ്ഥ്യവും പത്രത്തില്‍ വന്ന ചരമ ഫോട്ടോയിലെ മുഖമായിരുന്നു മനസ്സ് നിറയെ....
എങ്ങനെ അറിയും ആ കുട്ടിയെ...? ആരോട് ചോദിക്കും...? എവിടെയുളളതാണെന്നോ ആരാണെന്നോ അറിയാതെ....
ക്ളാസ്സില്‍ അറ്റന്റന്‍സ് എടുത്ത്, പഠിപ്പിച്ച ഭാഗങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ച് ക്ളാസ്സിലൂടെ വെറുതെ നടന്നു. സൂരജിന്റെ സീറ്റ് ഒഴിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു. മനഃപ്പൂര്‍വ്വം ക്ളാസ്സ് കട്ട് ചെയ്യുന്ന കുട്ടിയല്ല സൂരജ്.... മറ്റ് കുട്ടികളുടെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തന്റേതായ ലോകത്ത് മാത്രം സഞ്ചരിക്കുന്ന അവന്റെ നിഷ്കളങ്കമായ പുഞ്ചിരി മായാത്ത മുഖം... സൌമ്യമായ പെരുമാറ്റം...  അതുകൊണ്ടായിരിക്കാം അവനോട് ഒരു ഇഷ്ടം തോന്നിയിട്ടുളളത്. സൂരജിന് എന്തുപറ്റി എന്ന് അടുത്ത സീറ്റിലെ കുട്ടിയോട് അന്വേഷിച്ചു. വ്യക്തമായൊരു ഉത്തരം കിട്ടിയില്ല.
ക്ളാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ അന്ന് ലീവ് എടുത്താലോ എന്ന് തോന്നി. എല്ലാവരില്‍ നിന്ന് അകന്ന് കുറച്ചുനേരം ഒറ്റക്കിരിക്കാന്‍ വല്ലാത്തൊരു മോഹം. ഒഴിഞ്ഞ ഒരു കോണില്‍ പോയിരുന്നു. അപ്പോഴും മനസ്സില്‍ നിറഞ്ഞു നിൽക്കുന്നത് തലേന്നത്തെ സ്വപ്നം. ഒരു മാന്ത്രികവലയത്തിലെന്നതു പോലെ യഥാർത്ഥ അനുഭവമായി തോന്നിയ സാന്നിധ്യം. വ്യക്തമായി കണ്ട മുഖത്തെ പ്രസന്നഭാവം... അതുതന്നെ ഇന്നത്തെ പത്രത്തിലും... അതാണ് ഏറെ അതിശയം.

.
2

"ഏയ്.., ഇതെന്താ നിഷാന്ത് സാര്‍ ഇവിടെ വന്നിരിക്കുന്നത്....?” പുഞ്ചിരിയോടെ ദേവി ടീച്ചര്‍  മുന്നില്‍ വന്നു നിന്നു. മറുപടി ചിരിയിലൊതുക്കി. അവര്‍ തന്റെ അടുത്തേക്ക് വന്ന്, കസേരയിട്ടു അഭിമുഖമായി ഇരുന്നു. 
അഞ്ചാറു മാസമേ ആയിട്ടുളളൂ ദേവി ടീച്ചര്‍ മലയാളം അദ്ധ്യാപികയായി കോളേജിലെത്തിയിട്ട്. ആരുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ല. അത്യാവശ്യത്തിനു മാത്രം സംസാരിക്കാറുളള ദേവി ടീച്ചര്‍ സൌഹൃദം കാണിച്ച് അടുത്ത് വന്നിരുന്നപ്പോള്‍ അത്ഭുതമായി. അതു മറച്ചു വെക്കാതെ ചോദിച്ചു.
“ടീച്ചര്‍ക്കെന്തോ പറയാനുണ്ടെന്നു തോന്നുന്നു....?”
എന്തേ അങ്ങിനെ തോന്നീത്....?” ചിരിയോടെ ടീച്ചര്‍ തിരിച്ചു ചോദിച്ചു. പിന്നെ മൌനത്തിന്റെ ചെറിയൊരു ഇടവേളയ്ക്കു ശേഷം പറഞ്ഞു.
“പറയാനുണ്ടായിട്ടു തന്നെയാ ഞാന്‍ സാറിന്റെ അടുത്ത് വന്നത്....” പുഞ്ചിരിച്ചു കൊണ്ടിരുന്ന ദേവി ടീച്ചറിന്റെ മുഖത്തു പൊടുന്നനെ വിഷാദം നിറഞ്ഞു.
“പറയൂ ടീച്ചര്‍....” അവര്‍ക്ക് പറയാനുളളതെന്താണെന്നറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തു.
ദേവി ടീച്ചര്‍ കൈയ്യിലുണ്ടായിരുന്ന പത്രം മെല്ലെ നിവര്‍ത്തി. അതില്‍ ഒരു ചിത്രത്തിലേക്ക്  തൊട്ടുകാണിച്ച് ടീച്ചര്‍ ചോദിച്ചു.
“ഈ കുട്ടിയെ സാറിന് അറിയുമോ...?”
സ്വപ്നത്തില്‍ കണ്ട അവളുടെ ഫോട്ടോ മറ്റൊരു പത്രത്തില്‍ ....! ഒരു ഞെട്ടലോടെ ടീച്ചറിനെ നോക്കി.
“ഈ കുട്ടിയെ ടീച്ചര്‍ക്ക് അറിയുമോ....?!! ”
താന്‍ ചോദിച്ചതു തന്നെ നിഷാന്ത് ചോദിക്കുന്നതു കേട്ടപ്പോള്‍ ദേവി ടീച്ചറാണ് അത്ഭുതപ്പെട്ടത്.
“അപ്പോള്‍ സാറിന് ഇവളെ അറിയാം അല്ലേ....?”
“ഇല്ല... എനിക്കറിയില്ല...”
“പിന്നെ അറിയുമോന്ന് ചോദിച്ചത്...?” ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു.
“അത് പറഞ്ഞാല്‍ ടീച്ചര്‍ വിശ്വസിക്കുമോ...?” നിഷാന്തിന്റെ മുഖഭാവം മാറി. 
നിഷാന്ത് എന്താണ് പറയാന്‍ പോവുന്നത് എന്നറിയാന്‍ ദേവി ടീച്ചര്‍ അത്ഭുതവും അമ്പരപ്പും നിറഞ്ഞ അയാളുടെ മുഖത്തേക്ക് നോക്കി.
“സത്യം.... ഈ കുട്ടി ഇന്നലെ രാത്രി മുഴുവന്‍ എന്റെ കൂടെയുണ്ടായിരുന്നു....” നിഷാന്തിന്റെ സ്വരം വിറച്ചു. പിന്നെ മെല്ലെ മന്ത്രിച്ചു. “സ്വപ്നത്തില്‍.....” വിയര്‍പ്പു ഒപ്പാനെന്നപോലെ മുഖം അമര്‍ത്തിത്തുടച്ചു കൊണ്ട് തുടര്‍ന്നു.
“സ്വപ്നത്തില്‍ കണ്ടത് മറക്കാമായിരുന്നു.... പക്ഷെ, അതുതന്നെ ഇന്നത്തെ പത്രങ്ങളിലും... ഒരിക്കലും ശ്രദ്ധയില്‍പെട്ടിട്ടില്ലാത്ത ഒരാള്‍... വിശ്വസിക്കാനാവുന്നില്ല....” മനസ്സിന്റെ വിങ്ങല്‍ മുഴുവന്‍ ഒരാളുടെ മുമ്പില്‍ ഇറക്കി വെച്ച ആശ്വാസത്തോടെ ഒന്നു നിര്‍ത്തി.
“ഇനി പറയൂ ടീച്ചര്‍ക്കെങ്ങിനെ അറിയും...., ഈ കുട്ടിയെ....?”
അതിനു മറുപടി പറയാതെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.
“സാറിനു സമ്മതമാണെങ്കില്‍ നമുക്ക് ഒരിടംവരെ പോവാം...?”
“എങ്ങോട്ട്...?”
“അതൊക്കെ അപ്പോള്‍ പറയാം...” കൂടുതലൊന്നും പറയാതെ ദേവിടീച്ചര്‍ എഴുന്നേറ്റു. നിഷാന്തിന്റെ അഭിപ്രായമറിയാന്‍ കാത്തു നിന്നു.
“പോവാം....”
ദേവിടീച്ചര്‍ക്ക് എന്തൊക്കെയോ അറിയാമെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ അവര്‍ ആ വിഷയവുമായി തന്റെ അടുത്തേക്ക് വന്നത്.... സ്വപ്നത്തിന്റെ ഉടമയെക്കുറിച്ചറിയാനുളള തിടുക്കമായിരുന്നു അപ്പോള്‍ മനസ്സില്‍.
ഉച്ചയ്ക്കു ശേഷം രണ്ടുപേരും ലീവെടുത്തു. ബസിലായിരുന്നു യാത്ര. അരമണിക്കൂറിനുള്ളില്‍ ദേവി ടീച്ചര്‍ പറഞ്ഞ സ്ഥലത്ത് ബസ്സിറങ്ങി. വീതി കുറഞ്ഞ ഇടവഴിയിലൂടെ നടക്കുമ്പോള്‍ എന്തൊക്കെയോ ഒരുപാട് ചോദിക്കാനും പറയാനുമുണ്ടായിട്ടും രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഭംഗിയുളള ഒരു പഴയ വീടിന്റെ മുമ്പില്‍ ദേവി ടീച്ചര്‍ നിന്നു. കൂടെ നിഷാന്തും......



3



വലിയ തൊടിയും നിറയെ മരങ്ങളുമുളള ആ വീടിന്റെ അടുത്തൊന്നും മറ്റ് വീടുകളുണ്ടായിരുന്നില്ല. ദേവി ടീച്ചര്‍ വാതില്‍ മുട്ടിയപ്പോള്‍ ഒരു സ്ത്രീ വന്ന് വാതില്‍ തുറന്നു. ആ വീട്ടിലെ അമ്മയാണെന്ന് തോന്നുന്നു. സന്തോഷവും സങ്കടവും വേര്‍തിരിക്കാനാവാത്ത മുഖഭാവം.... ദേവി ടീച്ചറോട് പരിചയത്തോടെ ചിരിച്ച അവര്‍ നിഷാന്തിനെ സംശയത്തോടെ നോക്കി. അതു മനസ്സിലാക്കി ദേവി ടീച്ചര്‍ പറഞ്ഞു.
“ഇത് നിഷാന്ത് സാര്‍...”
അത് കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ നിഷാന്തിനെ ഉറ്റുനോക്കി. ആ ഞെട്ടല്‍ നിഷാന്ത് അറിഞ്ഞു. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. തങ്ങളെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ അവരുടെ ശബ്ദം ഇടറുന്നുണ്ട്. ഒന്നും വ്യക്തമാവാത്ത അസ്വസ്ഥതയോടെ ദേവി ടീച്ചറിന്റെ കൂടെ അകത്തേക്ക് കയറി. നിഷാന്തിനോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ടീച്ചര്‍ ആ സ്ത്രിയോടു ചോദിച്ചു.
“മോനെവിടെ....?
“അകത്തുണ്ട്.... അതു പറഞ്ഞ് അവര്‍ അകത്തേക്ക് തിരിഞ്ഞു.
“സാറിവിടെ ഇരിക്കൂട്ടോ.... ഞാനിപ്പൊ വരാം.... ചിരപരിചിതയെപ്പോലെ ടീച്ചറും അവരുടെ കൂടെ അകത്തേക്ക് കയറിപ്പോയി.
അവിടെ ഇരുന്നു കൊണ്ട് ചുറ്റും ശ്രദ്ധിച്ചു. നിശബ്ദത തളം കെട്ടിയ വീട്.... എങ്കിലും എന്തോ ഒരു വശ്യത അവിടെയുളളതായി തോന്നി. ഷോകേസില്‍ സൂക്ഷിച്ചിരിക്കുന്ന കൌതുകവസ്തുക്കളില്‍ കണ്ണും നട്ട് വെറുതെ ഇരിക്കുമ്പോഴും ദേവി ടീച്ചര്‍ തന്നെ എന്തിനാണ് ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നിരിക്കുന്നതെന്ന സംശയം ഉളളില്‍ വിങ്ങി.
“സര്‍...” വാതില്‍ക്കല്‍ നിന്നും പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. തന്റെ അടുത്ത് വന്ന് നില്‍ക്കുന്ന സൂരജിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മുടിയെല്ലാം പാറിപ്പറന്ന്.... കണ്ണുകള്‍ കലങ്ങി ചുവന്നുതുടുത്തിരുന്നു.... പഴയ പ്രസന്ന ഭാവത്തിന് പകരം മുഖത്ത് വിഷാദം... ആളാകെ മാറിയിട്ടുണ്ട്.
“എന്താടോ താനിവിടെ...? തന്റെ വീടാണോ ഇത്....? തനിക്കെന്താ സുഖമില്ലേ...?” ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിച്ചുകൊണ്ട് ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന്, അവന്റെ തോളില്‍ കൈ വെച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി സൂരജ് നിഷാന്തിന്റെ കൈ പിടിച്ചു.
“സര്‍ വരൂ....” നിഷാന്തിന്റെ കൈ പിടിച്ച് അവന്‍ അകത്തേക്ക് നടന്നു. കൂടെ പോവുമ്പോള്‍ ഒരു ചമ്മലുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറുകയാണ്.... ദേവി ടീച്ചറിനെയും വാതില്‍ തുറന്നു തന്ന സ്ത്രീയെയും കണ്ടില്ല. അടച്ചിട്ട് കിടക്കുന്ന റൂമിന് നേരെയാണ് സൂരജ് നടന്നത്. വാതില്‍ തുറന്ന സൂരജിന്റെ കൂടെ അകത്തേക്ക് കയറിയപ്പോള്‍ ഞെട്ടിപ്പോയി. പത്രത്തില്‍ കണ്ട അതേ ഫോട്ടോ ഒരു വലിയ ചില്ലുകൂട്ടില്‍ ചുമരില്‍ തൂങ്ങിക്കിടക്കുന്നു.... സൂരജ് കുറേനേരം അതിലേക്ക് നോക്കിനിന്നു. പിന്നെ നിഷാന്തിന്റെ നേരെ തിരിഞ്ഞ് പതുക്കെ പറഞ്ഞു.
“ഇത് എന്റെ ചേച്ചി... ശാരിക. സാർ  ഇവിടെ വരുമെന്ന് ചേച്ചിക്കറിയാമായിരുന്നെന്ന് തോന്നുന്നു....” അത് പറഞ്ഞ് സൂരജ് അലമാര തുറന്ന് ഒരു ചെറിയ ഡയറി എടുത്ത് നിഷാന്തിന്റെ നേരെ നീട്ടി.
“സാറ് ഇതിൽ എഴുതിയത് വായിച്ചു നോക്കൂ...” പറയുമ്പോള്‍ സൂരജിന്റെ സ്വരം ഇടറിയിരുന്നു.
വിശ്വസിക്കാനാവാത്ത അമ്പരപ്പോടെ ഡയറി വാങ്ങി. ആദ്യത്തെ പേജ് വിറക്കുന്ന കരങ്ങളോടെ തുറന്നു. ആദ്യ പേജിൽ തന്നെ...
“എൻ്റെ പ്രിയപ്പെട്ട നിഷാന്ത് സാറിന്..." പേജുകൾ യാന്ത്രികമായി മറിഞ്ഞു...
"സാർ ഇന്നും എന്നെ നോക്കിയില്ല...
എന്നെ അറിയുന്നില്ല..."
"നിന്റെ സ്നേഹം ഞാന്‍ അനുഭവിക്കുന്നത്
നിന്നെ ഞാനറിയുന്നത്
ഈ കാഴ്ചയിലൂടെയാണ്....
നീയറിയാതെ കാണുന്ന
എന്റെ കാണാ കാഴ്ചയിലൂടെ....”
കാര്യങ്ങള്‍  മറ നീക്കി തെളിഞ്ഞു തുടങ്ങി. കാലിന്നടിയിലൂടെ തണുപ്പ് അരിച്ചു കയറി ശരീരമാകെ വിറച്ച് തളരുന്ന പോലൊരു തോന്നല്‍.... അവളുടെ സാമീപ്യമാണോ...?തലയുയര്‍ത്തി നോക്കി. മുറിയില്‍ ദേവി ടീച്ചറും, സൂരജിന്റെ അമ്മയുമുണ്ടായിരുന്നു... 
അമ്മയില്‍ നിന്ന് നേർത്തൊരു  തേങ്ങലുയര്‍ന്നു...... ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്കിറങ്ങി. കൂടെ ദേവി ടീച്ചറും....
ഇടവഴിയിലൂടെ നടക്കുമ്പോള്‍ ദേവിടീച്ചര്‍ പറഞ്ഞു.
“അവൾ എൻ്റെ അടുത്ത കൂട്ടുകാരി ആയിരുന്നു... സാറിനെ കണ്ടപ്പോൾ മുതൽ അവളില്‍ സാറിനോട് ഒരു വണ്‍വേ സ്നേഹമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു തമാശയായിട്ടേ ഞാന്‍ കരുതിയുള്ളൂ...  അവള്‍ കോളേജില്‍ വന്ന് അധികനാളാവും മുമ്പേ സാറിന്റെ വിവാഹമായെന്നറിഞ്ഞു അവളാകെ തളര്‍ന്നു. അതവള്‍ പുറമേ കാണിച്ചിരുന്നില്ലെങ്കിലും അതിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്ന് സാറിന്റെ വിവാഹത്തിന്റെ പിറ്റേന്ന് എല്ലാവരും അറിഞ്ഞു.... പക്ഷെ, ഇതുപോലൊരു വിഢിത്തം അവള്‍ ചെയ്യുമെന്ന് ആരും നിനച്ചിരുന്നില്ല.... അത്രക്കും സ്മാര്‍ട്ടായിരുന്നു അവള്‍....” ശാരിയുടെ ഓര്‍മ്മകളില്‍ ദേവി ടീച്ചര്‍ മൌനിയായി.
നിഷാന്ത് ഓര്‍മ്മകളില്‍ ശാരിയുടെ മുഖം പരതി.... താനറിയാതെ പോയ പൊട്ടിച്ചിരിയുടെ തൂവല്‍സ്പര്‍ശം ഒരു മിന്നല്‍ പോലെ മനസ്സില്‍ പാറിപ്പറന്നു.... അതെ, ഇപ്പോൾ ഓർക്കുന്നു... താന്‍ കണ്ടിട്ടുണ്ട് ശാരിയെ.... പക്ഷെ, ഒരിക്കല്‍ പോലും ഓര്‍ത്തു വെക്കാന്‍ തക്കതായതൊന്നും അവളില്‍ നിന്നുണ്ടായിട്ടില്ലല്ലോ....?! ദേവി ടീച്ചറില്‍നിന്നും കേട്ടതൊന്നും വിശ്വസിക്കാനാവാതെ  അംഗീകരിക്കാനാവാത്തതു പോലെ തല കുടഞ്ഞു. താൻ പോലും അറിയാതെയാണെങ്കിലും തന്നില്‍ വന്നു പതിച്ച പാപം എത്ര വലുതാണ്.... ചെവിക്കുള്ളില്‍ കടലിരമ്പുന്നതു പോലെ.... തലയ്ക്ക് വല്ലാത്ത ഭാരം.
ദേവി ടീച്ചറിന്റെ വീടിനടുത്തെത്തിയപ്പോള്‍ അവര്‍ നിന്നു. ശാരിയുടെ വീട്ടില്‍ നിന്നും അധികദൂരമില്ല ദേവി ടീച്ചറുടെ വീട്ടിലേക്ക്. വീട്ടില്‍ കയറിയിട്ടു പോവാം എന്ന് ടീച്ചര്‍ ക്ഷണിച്ചപ്പോള്‍ 'പിന്നെയാവാം' എന്ന  മറുപടിയോടെ യാത്ര പറഞ്ഞു.
കോളേജിലെത്തിയപ്പോള്‍ കിളിയൊഴിഞ്ഞ കൂടു പോലെ അവിടെ ശൂന്യമായിരുന്നു. ബൈക്കെടുത്ത് പോരുമ്പോള്‍ ശാരിയുടെ ഡയറി പ്രത്യേകം സൂക്ഷിച്ചു. 
വീട്ടിൽ എത്തിയപ്പോൾ സിറ്റൌട്ടില്‍ ഒരുങ്ങി തന്നെ കാത്തു നില്‍ക്കുന്ന സുജിയെ ഗേറ്റില്‍നിന്നു തന്നെ കണ്ടു. അപ്പോഴാണ് രാവിലെ പോരുമ്പോള്‍ കൊടുത്ത വാക്ക് ഓര്‍മ വന്നത്. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു.
“എന്തേ വൈകിയേ....?” കണ്ടപ്പോള്‍ തന്നെ പതിവിലും വൈകിയതിലുളള പരിഭ്രമത്തോടെ സുജി ചോദിച്ചു.
“ഒരു പഴയ സുഹൃത്തിനെ കണ്ടു.... സംസാരിച്ചു വൈകി... സോറി.” അപ്പോള്‍ അങ്ങിനെ പറയാനാണ് തോന്നിയത്. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ധൃതിയിൽ അകത്തേക്ക് കയറി. പിറകില്‍ തന്നെ സുജിയുമുണ്ടായിരുന്നു.
“നേരത്തെ എത്തുമെന്നു കരുതിയാ....” അവളുടെ സ്വരത്തില്‍ പരിഭവം കലരുന്നുണ്ട്.... തന്റെ മുഖത്തെ ഭാവമാറ്റം അവള്‍ക്ക് മനസ്സിലാവാതിരിക്കാന്‍ പതുക്കെ പറഞ്ഞു.
“നീയൊരു ചൂട് ചായയെടുക്ക്.... വല്ലാത്ത തലവേദന....” സുജി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ മേശ വലിപ്പില്‍ ശാരിയുടെ ഡയറി വെച്ച് പൂട്ടി. ഡ്രസ്സുപോലും മാറ്റാതെ കട്ടിലില്‍ കയറിക്കിടന്നു.
സുജി ചായയുമായി വരുമ്പോള്‍ നിഷാന്ത് കണ്ണടച്ചു കിടക്കുകയായിരുന്നു. അവന്റെ കിടപ്പുകണ്ട് അവള്‍ അന്ധാളിപ്പോടെ അവന്റെ അടുത്ത് വന്നിരുന്നു.
“അയ്യോ, എന്താ പറ്റീത്...?” 
പരിഭവങ്ങളെ കുടഞ്ഞെറിഞ്ഞ് അവള്‍ അവന്റെ അടുത്തിരുന്ന് നെറ്റിയില്‍ തലോടി. അവളുടെ മൃദുവായ തണുത്ത വിരലുകളുടെ സ്പര്‍ശനമേറ്റപ്പോള്‍ ആശ്വാസത്തോടെ കണ്ണുകള്‍ തുറന്നു.
“പാവം സുജി... അവള്‍ക്കറിയില്ലല്ലോ തന്റെ മനസ്സിന്റെ വിങ്ങല്‍.... വേണ്ട, അവളറിയണ്ട.... ഈ ദുഃഖം തന്റെ സ്വകാര്യ സങ്കടമായി ഉള്ളിലിരിക്കട്ടെ... ” കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ വീണ്ടും കണ്ണുകൾ അടച്ചു... 
ശാരിയുടെ മുഖം ഹൃദയത്തില്‍ നിന്നും മായ്ച്ചുകളയാനുളള ശ്രമം പരാജയപ്പെടുന്ന സങ്കടത്തില്‍ ദേവി ടീച്ചര്‍ പറഞ്ഞവാക്കുകള്‍ വീണ്ടും മനസ്സില്‍ നിറഞ്ഞു. 
താനറിയാതെ തന്നെ സ്നേഹിച്ചവള്‍... തനിക്കായി ജീവിതം വെടിഞ്ഞവള്‍.... എന്തേ ഇതൊന്നും താനറിയാതെ പോയത്....? ഉത്തരവാദിത്തമുള്ള  കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എല്ലാ ബാധ്യതകളും തീര്‍ത്ത് സ്വസ്ഥമായെന്ന് ആശ്വാസിച്ച് തുടങ്ങിയപ്പോഴാണ് ഒരു തീരാത്ത നൊമ്പരമായി ശാരി മുമ്പിലെത്തുന്നത്...  അതും ഒരു അത്ഭുതമായി സ്വപ്നത്തിലൂടെ... വിശ്വസിക്കാന്‍ പ്രയാസമുളള യാഥാര്‍ത്ഥ്യം... ആ മുഖം ഒരു കനൽ പോലെ നെഞ്ചിൽ കനം വെച്ച് നിറഞ്ഞു...



4

ഓരോന്ന് ആലോചിച്ച് കിടന്ന് ഉറക്കം വരാത്ത കണ്ണുകള്‍ തുറക്കുമ്പോള്‍ സുജി നല്ല ഉറക്കത്തിലായിരുന്നു. അവളുടെ കൈ തന്റെ മേല്‍ നിന്ന് മെല്ലെ എടുത്തു മാറ്റി, അവളറിയാതെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ മേശവലിപ്പ് തുറന്ന് ഡയറി എടുത്തു. ടേബിള്‍ ലാബിന്റെ അരണ്ട വെളിച്ചത്തില്‍ പേജുകള്‍ ഓരോന്നായി മറിച്ചു. അധിക പേജുകളും എഴുതാതെ വിട്ടിരിക്കുകയാണ്.... തന്നെ കണ്ട ആദ്യനാള്‍ മുതല്‍.... എഴുതിവയില്‍ പലതും തന്നെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.... കവിതകളായി കുറിച്ചിട്ട കുറേ സ്വപ്നങ്ങള്‍... തന്റെ വിവാഹത്തിന്റെ തലേദിവസത്തെ കുറിപ്പ്... അവസാന വരികള്‍....
“നീ എന്നെ വിട്ടു പോവുകയാണ്
എന്നെ അറിയാതെ.....
നിന്റെ സ്നേഹം എനിയ്ക്കു നഷ്ടമാവുമെന്ന
സത്യം യാഥാര്‍ത്ഥ്യമാവുകയാണ്...
എനിയ്ക്കു സങ്കല്പിക്കാന്‍ പോലുമാവുന്നില്ല,
നിന്നെ മറ്റൊരാളിന്റെ കൂടെ...
എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, സങ്കല്പങ്ങള്‍...
എല്ലാം എല്ലാം നീയായിരുന്നു....
ഇതെല്ലാം എന്റെ പൊട്ടത്തരങ്ങളാവാം...
ആണെന്നറിയാം....
എന്നാലും നീയില്ലാതെ എനിയ്ക്കാവില്ല...
ഞാന്‍ പോവുകയാണ്....
നിന്നോടുള്ള ഒരുപാട് ഇഷ്ടത്തോടെ...
ഒരിക്കല്‍ നീയറിയും...,
നിന്നെ ഞാന്‍ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നൂ എന്ന്....
എല്ലാം അറിയുമ്പോള്‍,
നീ എന്റെ അടുത്തുണ്ടാവില്ല..,
ഞാന്‍ നിന്റെ അടുത്തും.....”
“വ്യക്തമായി എഴുതിയ വരികള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അതുവരെ നിയന്ത്രച്ചിരുന്ന സങ്കടം കണ്ണീരായി ഒഴുകി. ചില സത്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ സംഭവിക്കുന്നതെങ്ങനെയാണ്....? അറിയാതെ പോയൊരു കാര്യം വേദനയായി ഓര്‍മ്മപ്പെടുത്താനിങ്ങനെയൊരു സ്വപ്നമായി വന്നതെന്തിനാണ്.... 
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ചിന്തകള്‍ ഉഴറി.... അപ്പോള്‍ അതുവരെ ഇല്ലാതിരുന്ന തണുത്ത കാറ്റ് തന്നെ തഴുകുന്നതറിഞ്ഞു..... കസേരയിലേക്കു ചാരി കണ്ണടച്ചു. ശാരിക മുന്നില്‍ വന്നു നിന്നു.... അവള്‍ ചിരിക്കുകയാണ്..... ഫോട്ടോയില്‍ കണ്ടതിനേക്കാള്‍, സ്വപ്നത്തില്‍ കണ്ടതിനേക്കാള്‍ മനോഹരമായ ചിരി.... അവള്‍ നിഷാന്തിന്റെ അടുത്തേക്കു വന്നു ചേര്‍ന്നിരുന്നു....
“എന്നെത്തേടി വന്നല്ലോ... എനിയ്ക്കു സന്തോഷമായി.... എന്നെ അറിഞ്ഞല്ലോ..., അത്രയും മതി എനിയ്ക്ക്....” നേർത്ത ചിരിക്കിടയില്‍ തേങ്ങല്‍ കലര്‍ന്നു. 
അവളെ ആശ്വാസിപ്പിക്കാനായി കൈ ഉയര്‍ത്തി എഴുന്നേറ്റു.... അപ്പോള്‍ അവള്‍ ഇരുന്നിടം ശൂന്യമായിരുന്നു.... ഒരു ഞെട്ടലോടെ ചുറ്റിനും നോക്കി... തന്റെ അടുത്ത് ആരുമില്ല. അപ്പോഴാണ് താനിവിടെ കസേരയില്‍ തന്നെ ഇരിക്കുകയായിരുന്നെന്ന് മനസ്സിലായത്. 
നിഷാന്ത് അവിടെ നിന്നെഴുന്നേറ്റ് കട്ടിലില്‍ വന്നിരുന്നു. 
സുജി ഗാഢമായ ഉറക്കത്തിലാണ്..... ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന സുജിയെ കുറേ നേരം നോക്കിയിരുന്നു.... ശാരി ഇന്നലെ കണ്ട ഒരു സ്വപ്നം മാത്രം.... 
ഇവള്‍, ഇന്നെന്റെ കൂടെയുള്ള സത്യമാണ്.... അലിവോടെ അവളെ നോക്കി... സുജിയുടെ ശാന്തമായ ഉറക്കം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രദ്ധയോടെ അവളുടെ അടുത്തേക്ക് തിരിഞ്ഞു കിടന്നു... കൈകുമ്പിളിൽ അവളുടെ മുഖം കൂട്ടിപ്പിടിച്ച്, നെറ്റിയില്‍  മെല്ലെ ഒരു ഉമ്മ വെച്ചു.... തനിക്കിന്ന് ഒന്നും  കൊടുക്കാനാവാതെ പോയ വിവാഹ സമ്മാനം... ഉറക്കത്തിന്റെ ആലസ്യത്തില്‍ അവള്‍ നിഷാന്തിന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നു.












































































































































































































































































































































































































































Friday, April 15, 2022

ആത്മം



ജീവിതത്തിനു മീതെ 
ജീവിതമുണ്ട്....
മരണത്തിനു മേലെ
ഒരു മരണമില്ല....
ജീവിതത്തിനും 
മരണത്തിനുമിടയിൽ
മറ്റൊരു ലോകവും...!

എന്റെ വിശ്വാസം
എന്നെ രക്ഷിക്കട്ടെ...
അത് മറ്റുള്ളവരുടെ
കളിയാക്കിച്ചിരിയാണെങ്കിൽ പോലും...

നീരാവിയായി
നീർകെട്ടായി
നീരൊഴുക്കാവുന്നത്
മറ്റൊരിടത്ത് 
നിലക്കാത്ത ഉറവകൾ  ഒഴുകിക്കൊണ്ടിരിമ്പോഴാണ്...

കണ്ടെത്തലുകളെ
കൊണ്ടെത്തിക്കുന്നത്
മറ്റൊരു കണ്ടെത്തലിന്റെ
തുടർച്ചയിലേക്കാവാം....
ഉത്തരം കിട്ടാതെ മടുത്ത
ഒരുപാട് ചോദ്യങ്ങളുടെ
വലിയൊരു ഉത്തരമാവാം....

ശരികളുടെ വശം തേടി
അന്വേഷണങ്ങൾക്കൊടുവിൽ
അർത്ഥങ്ങളും
അർത്ഥതലങ്ങളും
ഒന്നുമല്ലാതായിത്തീരും.....

മരിച്ചു ജീവിക്കണോ...,
ജീവിച്ചു മരിക്കണോ...?
അതു തീരുമാനിക്കേണ്ടത്
മറ്റൊരാളല്ല.....

Thursday, April 9, 2020

കൊറോണയിലൂടെ ലോക്ക്ഡൗൺ നമ്മെ ഓർമ്മിപ്പിക്കുന്നത്.....




മനസ്സിൽ എന്തിനെന്ന് അറിയാത്ത വല്ലാത്ത ഒരു അസ്വസ്ഥത... എന്തൊക്കെയാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്...?
കുറച്ചു നാളുകളായി ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല  ദുരന്തങ്ങളിലൂടെയും മഹാവ്യാധിയിലൂടെയുമാണ് നമ്മൾ കടന്നു പോകുന്നത്...
ഇത് ഒരു നാടിന്റെ മാത്രമല്ല, ലോകം മൊത്തം പകച്ചു നിൽക്കുമ്പോൾ കൊറോണ എന്ന പകർച്ച വ്യാധിയിൽ ഇനിയും എന്തെന്ന  പരിഹാരം എന്നറിയാതെ കാലം നമ്മെ പലതും ഓർമ്മപ്പെടുത്തുന്നു....

ദുരന്തങ്ങൾ പലതും ഒറ്റക്കെട്ടായി നമ്മൾ പൊരുതിയിട്ടുണ്ട്... ഇതിനെയും നമ്മൾ അതിജീവിക്കും... ഈ കാലവും കടന്നു പോകും... വെറുതെ, സ്വയം ഒരാശ്വാസിക്കലിൽ അറിയാതെ ഒരു ദീർഘനിശ്വാസം ഭീതിയുടെ വിങ്ങലിലേക്ക് ചിതറി വീണു...

2019 ഡിസംബർ 31 നാണ് ചൈനയിൽ ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന കാരണത്താൽ, ലോക ജനത പരസ്പരം ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട ചരിത്രം ആദ്യമാണ്.....

വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ അത്‌  തടയാൻ വേണ്ടിയാണ്, ബ്രെയ്ക് ദ ചെയിൽ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയിനും, പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യൂവും ഏർപ്പെടുത്തിയത്... അതിലൊന്നും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് ആദ്യം രണ്ടാഴ്ച്ചയും പിന്നെ ഇരുപത്തിയൊന്ന് ദിവസങ്ങളിലേക്കും തമ്മിൽ അകലം പാലിച്ചും കൂടിച്ചേരാതെയും, അവശ്യസാധാനങ്ങൾക്ക് പോലും പുറത്തിറങ്ങരുത് എന്ന കർശനങ്ങളോടെ  ലോക്ക്ഡൗൻ നടപ്പിലാക്കുന്നത്...

ഓരോ പൗരന്മാരും നിർബന്ധമായി നിയമങ്ങൾ പാലിച്ചു, വീട്ടിൽ തന്നെ വെറുതേ ഇരിക്കാനാണ് സർക്കാറും ആരോഗ്യ വകുപ്പും നിയമപാലകരും നമ്മോട് പറയുന്നത്... പറഞ്ഞു കൊണ്ടിരിക്കുന്നത്...
വീട്ടിൽ സ്വസ്ഥമായി കഴിയാം... എല്ലാ അലച്ചിലുകളും ഒഴിവാക്കി, ഒരു തിരക്കുമില്ലാതെ കുറച്ചു നാൾ... നമുക്ക് വേണ്ടി... കുടുംബത്തിന്, സമൂഹത്തിന്, നാടിനും, രാജ്യത്തിനും വേണ്ടി... ലോകത്തിന് വേണ്ടി...
എന്നിട്ടും പലരും അതിന്റെ പ്രാധാന്യം പൂർണമായും മനസ്സിലാക്കുന്നില്ല... എനിക്ക്‌ അസുഖം ഇല്ലല്ലോ എന്ന നിസാരതയോടെ ചിലർ ഗൗരവമായി അനുസരിക്കുന്നില്ല....

അത്യാവശ്യങ്ങൾക്ക് മാത്രം നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു... അന്ന് നമുക്ക് ഇത്ര തിരക്കുകൾ ഉണ്ടായിരുന്നില്ല... അകൽച്ചകളും അവഗണനകളും ഉണ്ടായിരുന്നില്ല... ഇഷ്ടപ്പെട്ടതും തോന്നിയതും കഴിക്കാനാവാത്ത പട്ടിണി ആയിരുന്നെങ്കിലും കൂടെ ചേർത്തു പിടിക്കാനും, ചെയ്യുന്ന സഹായങ്ങൾകൊക്കെ  കണക്കു വെക്കാത്ത സ്നേഹങ്ങളുമുണ്ടായിരുന്നു...  കാര്യങ്ങൾ അന്വേഷിക്കാനും പറയാനും അതിരുകളില്ലാത്ത ബന്ധങ്ങൾ ഒരുപാടുണ്ടായിരുന്നു... എന്തിനും ഏതിനും ഒറ്റക്കെട്ടായി കൂടെ നിൽക്കുന്ന കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു...

അലാറം വെച്ച സമയക്രമം അനുസരിച്ചുള്ള  ജീവിത രീതികളിലേക്ക് നാം മാറിപ്പോയത് പെട്ടെന്നായിരുന്നു..
ഇന്ന ഇന്ന സമയങ്ങളിൽ ഉറങ്ങണം, എഴുന്നേൽക്കണം, ഭക്ഷണം കഴിക്കണം, ഓഫീസിൽ പോകണം... ഇത്തിരി സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ, ആകെ പാളിപ്പോവുമായിരുന്ന കാര്യങ്ങൾക്കിടയിൽ മനസ്സു തുറന്ന് മിണ്ടാനോ പറയാനോ ചിരിക്കാനോ കഴിഞ്ഞിരുന്നില്ല...

കോവിഡ് 19 വൈറസ് ബാധ എല്ലായിടത്തെക്കും പടർന്നു വ്യാപിക്കുന്ന കാര്യങ്ങളുടെ ഗൗരവമായ സ്ഥിതിയിൽ അത്യന്താപേക്ഷിത ഘട്ടത്തിൽ, എല്ലാ സൗകര്യങ്ങളുമായി കൂടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ് പുറത്തിറങ്ങാതെ  വീട്ടിലിരിക്കാൻ നിർബന്ധിത നിയന്ത്രണങ്ങളോടെ ലോക്ഡൗൻ ആക്കി സർക്കാർ നിയമം കർശനമാക്കിയപ്പോൾ വീട്ടിലിരിക്കുന്ന ചില അസ്വസ്ഥതകളുടെ ചുളിവ് വീണ മുഖങ്ങൾ ചുറ്റും കാണുമ്പോൾ തമാശയായിട്ടാണെങ്കിലും ഇപ്പോൾ ഓർത്തു പോകുന്നത്, കാലങ്ങളായി പല തരത്തിൽ  വീട്ടിൽ തളച്ചിടപ്പെട്ട, ഒറ്റപ്പെട്ടു പോയ ഒരുപാട് ജന്മങ്ങളെ കുറിച്ചാണ്... മുപ്പത്തിയെട്ടു വർഷങ്ങളായി, ഈ എട്ടു വർഷങ്ങൾക്കു മുമ്പ്  ജോലിയിൽ പ്രവേശിക്കുന്നത് വരെ ഇതിനേക്കാൾ ഭയങ്കരമായ, ജീവിതം വെറുത്തു പോയ ലോക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞാനും...
സ്വയം ഉണ്ടാക്കിയെടുക്കുന്ന തിരക്കുകളിൽ, പലതും മറക്കാൻ ശ്രമിക്കുമ്പോഴും, അന്ന്  അനുഭവിച്ചിരുന്ന  പരിധിയില്ലാത്ത  ഒറ്റപ്പെടലും ഏകാന്തതയും നിരാശയും ഇപ്പോഴത്തെ ഒരു ലോക്ക്ഡൗണിനും പകരമാവില്ല...

ഒന്ന് പുറത്തേക്ക് നോക്കൂ...
പ്രകൃതി, ഈ കത്തുന്ന ചൂടിലും ഇപ്പോൾ എത്ര ശാന്തമാണ്... ഇങ്ങനെ കുറച്ചു ദിവസങ്ങൾ കൂടി മുന്നോട്ട് പോയാൽ അത് പ്രകൃതിയെ മലിനമാകുന്ന ദുരവസ്ഥയിൽ നിന്നും ഭൂമിയെ കൂടി സംരക്ഷിക്കുകയാണ് ചെയ്യുന്നത്....

വീടിന് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രകൃതിയുടെ കലപില ശബ്ദങ്ങൾ എത്രയോ കാലങ്ങളായി നാം കേട്ടിട്ട്... നീട്ടിപ്പാടുന്ന കുയിൽ നാദവും ഇണപ്രാവിന്റെ കുറുകലും കരിയില കിളികളുടെ ആർത്തലക്കുന്ന കലഹവും, കാക്കയുടെ കരച്ചിലും, രാക്കിളിയുടെ നേർത്ത നോവിന്റെ ഈണവും, പാതിരകോഴിയുടെ കൂവലും, നിലാവും, കാറ്റും, ചാറ്റൽ മഴയും, മഴയിൽ മണ്ണിൻമണവും ഇപ്പോഴുമുണ്ട്....

നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ നാം അറിയാതെ ഉപേക്ഷിച്ച യൗവനം, കൗമാരം, ബാല്യം...  പൊടി പിടിച്ച് മങ്ങലേറ്റ എത്ര ഓർമകളാണ് നമ്മെ ഉണർത്തുന്നത്...
ഒരു തിരക്കിന്റെയും അസ്വസ്ഥതകളില്ലാത്ത സ്വസ്ഥതയിൽ ഒന്ന് മൗനമായിരിക്കൂ... കഴിഞ്ഞു പോയ ഓരോ വേളകളിലും അത്രമാത്രം ഹൃദയത്തിൽ കൊളുത്തിയ ഇഷ്ടങ്ങളും നൊമ്പരങ്ങളും ആഹ്ലാദങ്ങളും ഇല്ലായ്മകളും വേവലാതികളും നഷ്ടങ്ങളും നേട്ടങ്ങളും... എത്ര വാചലമാകുന്നു, മനസ്സ്...

അടുത്ത കാലത്തൊന്നും ഇത്ര നാളുകളിൽ ഇത്ര നേരങ്ങളോളം ഒരു തിരക്കുമില്ലാതെ  കുടുംബങ്ങളോടൊത്ത് എല്ലാവർക്കും ഒരുമിച്ചു കൂടാൻ പറ്റിയിട്ടില്ല... തീയിൽ കുരുത്ത നമുക്ക് വെയിലത്തു വാടാത്ത മക്കളെ വാർത്തെടുക്കണം...

ഇത്തിരി ഒഴിവു കിട്ടിയാൽ മൊബൈലിൽ തല കുനിച്ചിരുന്ന് ചുറ്റുമുള്ളതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന കാഴ്ചപ്പാടോടെ കാര്യങ്ങളെ അലസമായി അവഗണിക്കുന്ന മക്കളെ, ചിത്രം വരക്കാനും പാട്ടുപാടാനും ഡാൻസ് കളിക്കാനും മാത്രമല്ല...
വീട്ടിലുള്ളവരോടും മറ്റുള്ളവരോടും ഇഷ്ടത്തോടെ സംസാരിക്കുന്നതിന്റെയും  താല്പര്യത്തോടെയുള്ള ഇടപെടലിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കണം...
നമ്മുടെ കുറച്ചെങ്കിലും കുറഞ്ഞ തൊടിയിലേക്ക് അവരെയും കൂട്ടി മണ്ണും മനുഷ്യനും തമ്മിലുള്ള ആഴം മനസ്സിലാക്കി കൊടുക്കണം... വീട്ടകത്തെ എല്ലാ പണികളും ആണ് പെണ് വ്യത്യാസമില്ലാതെ ചെയ്യാൻ ശീലിപ്പിക്കാം... അടുക്കളയിൽ പാചക  പരീക്ഷണങ്ങളും നടത്താം...
പഠനത്തിന്റെയും മറ്റുപല കാരണങ്ങളാലും തിരക്കിലായിരുന്ന കുട്ടികളോട് പ്രായമായവർ, വീട്ടിൽ ഉണ്ടെങ്കിൽ അവരോടൊപ്പം അവരുടെ കൊച്ച്  കുറുമ്പുകളും വാശികളും ഉൾക്കൊണ്ട് കൊണ്ട് കൂടെ കൂട്ടി സമയം ചിലവഴിപ്പിക്കാൻ നിർബന്ധിപ്പിക്കണം.... നമ്മുടെ മക്കളോടാണ്... നമ്മുടെ മാതാപിതാക്കളും... അവർക്കിടയിലെ സ്നേഹത്തിന്റെ കണ്ണികൾ കൂട്ടിപിടിപ്പിക്കേണ്ടത് നമ്മളാണ്...
നമ്മുടെ വീടുകളിലെ പ്രായമായവർ കൂടുതൽ പ്രശ്നക്കാരായി പ്രകോപിതരാകുന്നതിന്റെ പ്രധാന കാരണം, അവർ പലതിലും  അവഗണിക്കപ്പെടുന്നതിന്റെ അസ്വസ്ഥതകൾ അനുഭവിക്കുന്നത് കൊണ്ടാണ്... ഒരു കാലത്ത് അവർക്ക് സ്വപ്നം കാണാൻ പോലും ആവാത്ത ഇപ്പോഴത്തെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ അവരും, ആവശ്യത്തിനും അനാവശ്യത്തിലും അവരുടെ നിയന്ത്രണങ്ങൾ അനുസരികാനാവാതെ നമ്മളും തമ്മിലുള്ള ചെറിയ വലിയ പിടിവാശികളാണ് പല സന്തോഷങ്ങളുടേയും തിളക്കം നഷ്ടപ്പെടുത്തുന്നത്...

ചില തിരിച്ചറിവിലേക്ക് തിരിഞ്ഞ് നോക്കാൻ കൂടിയുള്ളതാണ് ഈ ലോക്ക്ഡൗൻ...
ഒട്ടും ഒഴിവുകളില്ലാത്ത വലിയ തിരക്കുകളിൽ നഷ്ടപ്പെടുത്തിയ വിലപ്പെട്ട പലതും തിരിച്ചു പിടിക്കാനുള്ള സമയം കൂടിയാണ് ഇത്...
എല്ലാം നമ്മുടെ കാൽക്കീഴിലും വിരൽതുമ്പിലുമാണ് എന്ന അഹന്തതയുടെ നേരെ, ഇതുവരെയുള്ള ചിന്തകൾക്കും അനുഭവങ്ങൾക്കും അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്...
ഇനിയും അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ നാം തയ്യാറായില്ലെങ്കിൽ, ഇനി ഒരു ഓർമപ്പെടുത്തലിന് പോലും അവസരം കിട്ടി എന്ന് വരില്ല...

Sunday, March 15, 2020

കാഴ്ചപ്പാടുകൾ മാറണം



അഭിപ്രായ സ്വതന്ത്യം അടിച്ചമർത്തപ്പെട്ട പഴയ കാലത്തു നിന്ന് വികസനങ്ങളുടെയും പുരോഗമന  കാഴ്ചപ്പാടുകളുടെയും പുതിയ കാലത്തെത്തി നിൽക്കുമ്പോഴും നമ്മൾ ചുറ്റിലും കാണുന്നത് പലതരം വിവേചനങ്ങളാണ്...

ഒരു പ്രസവ വാർത്ത കേട്ടാൽ അത്  ആണ്കുട്ടിയാണോ, പെണ്കുട്ടിയാണോ എന്ന ആകാംക്ഷ മുറ്റിയ ചോദ്യങ്ങളിലേക്ക് ആണ്കുട്ടി എന്ന് കേൾക്കുമ്പോൾ തെളിഞ്ഞ ചിരിയുള്ള മുഖങ്ങളാണ് ഇപ്പോഴും നമുക്ക് ചുറ്റിലുമുള്ളത്....
രണ്ടും മൂന്നും പെണ്കുട്ടികളായി കഴിഞ്ഞാൽ ഇനി അടുത്തത് ആണ്കുട്ടി മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ഈ കാലത്തും, ആർക്കാണ് മുൻതൂക്കം കൊടുക്കുന്നത് എന്ന് ഒരു വ്യക്തമായ ഉത്തരം നല്കാനാവാതെ എങ്ങനെ നമ്മൾ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും... ?

സ്വന്തമായി നിലപാടുകളും നിലനിൽപ്പുമില്ലാത്ത സ്ത്രീയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പുരുഷമേധാവിത്വ ആശ്രയങ്ങളെ  കേന്ദ്രീകരിച്ചാണ്...
അവളുടെ അഭിപ്രായങ്ങളുടെയും ഇഷ്ടങ്ങളുടെയും അതിർവരമ്പ് പുരുഷന്റെ അവസാന തീരുമാനങ്ങൾക്കനുസരിച്ചാണ്...

അറിവും കഴിവുമുള്ള ഒരു സ്ത്രീ തന്റേതായ ഇടം കണ്ടെത്തി സ്വന്തം ഇഷ്ടപ്രകാരം  മുന്നോട്ട് പോകുമ്പോൾ പോലും പലരേയും പലതും ബോധ്യപ്പെടുത്തി കഴിയേണ്ടതുണ്ട്... ഇല്ലെങ്കിൽ അവൾ എപ്പോഴും ചാരക്കണ്ണുകൾ കൊണ്ട് സെൻസർ ചെയ്യപ്പെട്ട് കൊണ്ടിരിക്കും..

സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കുമനുസരിച്ച് ജീവിക്കാനും, സ്വയം ബോധ്യങ്ങളെക്കാൾ സമൂഹത്തെയും  ബോധ്യപ്പെടുത്തി ജീവിക്കേണ്ടത് സ്ത്രീകൾക്ക് മാത്രമുള്ള നിബന്ധനകളാണ്...

സൃഷ്ടിപ്പിന്റെ അടിസ്‌ഥാനത്തിൽ പോലും സ്ത്രീയെ മാത്രം രണ്ടാം സ്ഥാനത്തേക്ക് തരം താഴ്ത്തി, സമൂഹം അവളെ അലിഖിതനിയമങ്ങളിൽ  കുരുക്കിയിട്ട് വിവിധ നിയന്ത്രണങ്ങളുടെ ചരടുവലിയിൽ  ചലിക്കേണ്ടവളാണ്...

തുല്യതയുടെ പേരിൽ കാലങ്ങളായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന  സംവരണങ്ങൾ എത്ര മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾക്ക് ഉന്നതമായ മാറ്റം ഉണ്ടാകാത്തിടത്തോളം കാലത്തിന് സ്ത്രീയിൽ ഒരു  പുരോഗതിയും ഉണ്ടാക്കാൻ കഴിയില്ല...

അറിവിന്റെയും കഴിവിന്റെയും അടിസ്‌ഥാനത്തിൽ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന തുല്യതാ സങ്കൽപ്പങ്ങളിൽ, ലിംഗ വിവേചനങ്ങളില്ലാതെ സമത്വവും സ്വതന്ത്രവും പൂർണമായും നടപ്പിലാക്കണമെങ്കിൽ നാം ഇനിയും നമ്മുടെ മിഥ്യാ സ്വപ്നങ്ങളിൽ നിന്നും ഉയർത്തെഴുന്നേക്കേണ്ടതുണ്ട്...  യാഥാർഥ്യങ്ങളിലൂടെ ഒരുപാട് ദൂരം മുന്നോട്ട് പോവേണ്ടതുണ്ട്...

Monday, February 3, 2020

പ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തിയത്...


കേരളത്തില്‍ ഒരു വലിയ ഇടവേളക്ക് ശേഷം 2018 ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പെയ്തു തുടങ്ങിയത്... അത് വൈകാതെ, ശക്തമായി ഉയര്‍ന്ന മഴ പിന്നെ പ്രളയമായി നമ്മില്‍ ഭീതിയുണര്‍ത്തി കൊണ്ട് എല്ലാം തകര്‍ത്ത് താണ്ഡവമാടി... കൂടാതെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നതും വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. വീടുകളും നാടുകളും വെള്ളത്തിനടിയിലായി... മുൻകൂട്ടി പ്രവചിക്കാനാവാത്ത, പെട്ടെന്ന് വന്ന ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനാവാതെ,  എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ കാഴ്ചകള്‍ ചുറ്റും...

ആ ദുരന്തത്തിന്റെ അലകളടങ്ങും മുമ്പ് അപ്രതീക്ഷിതമായി 2019 അതേ ഓഗസ്റ്റില്‍ മഴ തകര്‍ത്തു പെയ്തു... ഒരു മാസം പെയ്താല്‍ ഉണ്ടാകുന്ന വെളളത്തിനേക്കാള്‍ ശക്തമായിട്ടായിരുന്നു ഒരു മണിക്കൂറില്‍ പെയ്ത മേഘസ്ഫോടനം പോലെയുള്ള മഴക്ക്.... പുഴകളിലും വഴികളിലും വെള്ളം നിറഞ്ഞു... ഒറ്റരാത്രി പുലർന്നപ്പോഴേക്ക് പലയിടങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുകളും... വീടുകള്‍ മുങ്ങി... ചെറുപ്രദേശങ്ങൾ ഒറ്റപ്പെട്ടു... വെള്ളത്തിനൊപ്പം കട പുഴകിയ മരങ്ങളും മണ്ണും കല്ലും കുത്തിയൊലിച്ച് വരുന്ന ശക്തിയില്‍ പാലങ്ങൾ തകര്‍ന്നു.... പുഴകള്‍ ഗതി മാറി ഒഴുകി...  റോഡുകൾ പുഴയായി... ഗതാഗതവും വൈദ്യുതിയും ദിവസങ്ങളോളം നിലച്ചു... ഉയർന്ന പ്രദേശങ്ങളിലെ സ്കൂളുകളും വീടുകളും അഭയാർത്ഥി ക്യാമ്പുകളായി...

പലരും വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പ്രളയം ഓര്‍ത്തെടുക്കാനുള്ള ശ്രമങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിനേക്കാള്‍ (കേരളത്തില്‍ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ, കൊല്ലവര്‍ഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരില്‍ അറിയപ്പെടുന്നത്.) വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്ന് രണ്ട് വര്‍ഷങ്ങളിലായി തുടര്‍ന്നു വന്ന പ്രളയത്തെ അനുഭവസ്ഥർ വിലയിരുത്തി....

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്, പകരം മറ്റൊന്ന് കൊണ്ട് വീട്ടിത്തീര്‍ക്കാനാവാത്ത നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്... മാതാപിതാക്കള്‍, മക്കള്‍, കൂടപ്പിറപ്പുകള്‍, ഒരു ജന്മായുസ്സ് ഉരുക്കിത്തീര്‍ത്ത കിടപ്പാടങ്ങള്‍.... എന്തിന്, ഉണ്ണാനും ഉടുക്കാന്‍ മറുതുണി പോലുമില്ലാതെ നിരാലംബരായവർ...  കഴിഞ്ഞ നിമിഷങ്ങളില്‍ എന്തൊക്കെയോ കൂടെയുണ്ടെന്ന് അഭിമാനിച്ചതെല്ലാം ഒറ്റ നിമിഷത്തിന്റെ മാറ്റത്തില്‍ ഒന്നുമില്ലാതായിരിക്കുന്ന ദൈന്യത... എത്രയോ കുടുംബങ്ങളുടെ ഭാവിയും പ്രതീക്ഷകളുമാണ്  മണ്ണിനിടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്... പുതുമലയിലും, കവളപാറയിലും, പാതാറിലും  കേട്ട് കേള്‍വിക്കപ്പുറം നേരിട്ടു കണ്ട പ്രളയ  ദുരന്തങ്ങളുടെ അവശേഷിപ്പുകൾ  ഓരോരുത്തരുടെയും നെഞ്ചില്‍ വിങ്ങലവസാനിക്കാത്ത കനത്ത നെടുവീര്‍പ്പുകളായി ഉതിര്‍ന്നുകൊണ്ടിരുന്നു....

ഇതുവരെ ഇതെല്ലാം എവിടെയൊക്കെയോ നടന്ന സംഭവങ്ങളായി കേട്ട് അവഗണിച്ച വാര്‍ത്തകളായിരുന്നു... ഇപ്പോഴത് നമ്മുടെ അഹന്തതയുടെ തലക്കു മുകളില്‍ ആര്‍ത്തലച്ച് പെയ്ത് കുത്തിയൊലിച്ചു എല്ലാം തകർത്തിരിക്കുന്നു...

അതിര്‍ത്തികള്‍ക്കപ്പുറത്തു നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നന്മവറ്റാത്ത ഓരോ ജീവനുകളും സഹജീവികള്‍ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു... തങ്ങള്‍ക്കുള്ളതെല്ലാം പകുത്തു നല്‍കിയും ചേർത്തു പിടിച്ചും ഒപ്പം നിന്നു കൊണ്ട്‌ അതുവരെ തമ്മില്‍ കാണാത്തവർ, അറിയാത്തവർ മനുഷ്യബന്ധങ്ങളുടെ തീവ്രത കൂട്ടി...

ഇതൊക്കെയാണെങ്കിലും ദുരന്തത്തിന്റെ ഇരയായവർക്കു ഇതില്‍ നിന്നും ഒരു അതിജീവനം അത്ര എളുപ്പമല്ല... 

എത്രയോ മഴയും മഴക്കാലവും ആഘോഷിച്ചിരുന്ന നമുക്ക്, ഇപ്പോൾ ഒരു ചാറ്റൽ മഴ പോലും ചങ്കിടിപ്പുണ്ടാക്കുന്നു...

പ്രളയം പ്രകൃതി നമുക്ക് നൽകിയ ഒരു  ഓർമ്മപ്പെടുത്തലാണ്... ഒന്നിന്റെ നടുക്കം മാറും മുമ്പേ വീണ്ടും... അടുപ്പിച്ചു രണ്ടു വർഷങ്ങളായി പ്രളയം തുടർന്ന് വന്നപ്പോൾ, വരും വർഷങ്ങളിൽ അതിന്റെ തുടർച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാവാം...

ഏതൊരു അഹങ്കാരത്തിന്റെയും മുനയൊടിച്ചു കൊണ്ട് തുടര്‍ച്ചയായ പ്രളയദുരന്തങ്ങള്‍ നമ്മുടെ നാടിന്റെ അവസ്ഥക്കനുസരിച്ചുള്ള വികസന കാഴ്ചപ്പാടുകള്‍ തിരുത്തിയെഴുതേണ്ട കാലമായി എന്ന ഓര്‍മ്മപ്പെടുത്തല്‍....

സന്തുലിതമായ ഭൂപരിസ്ഥിതിയാണ് കേരളം... 44 നദികളും അവയുടെ പോഷകനദികളുമുള്ള നമുക്ക്, പ്രളയം കഴിഞ്ഞാല്‍ ഇനി വരാനിരിക്കുന്നത് വരള്‍ച്ചയാണ്... അതാണ് കേരളത്തിന്റെ അവസ്ഥ.

വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകേണ്ടത് നമ്മളിൽ നിന്നു തന്നെയാണ്...
പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ടവര്‍, പ്രലോഭനങ്ങളിൽ പെട്ട്  നിശബ്ദരാവുന്നതാണ് നാടിന്റെ ആപത്ത്...
നമ്മുടെ ജീവന്റെ അടിത്തറയിളക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് വൈകിയ വേളയിലെങ്കിലും തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഇനിയും വരാനിരിക്കുന്ന ഇതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക്  നാം സാക്ഷിയാകേണ്ടി വരും....

നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതെല്ലാം പ്രകൃതിക്കു ദോഷം വരുത്തുന്നതാണ്... അതിനെതിരെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം... വിദ്യാഭ്യാസകാലം തൊട്ട് നിർബന്ധിത ബോധവത്കരണം നടത്തണം... വികസന പാതയിൽ ഭാവി കേരളം പടുത്തുയര്‍ത്താന്‍ ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകള്‍ അനിവാര്യമാണ്...
ഒരു വലിയ ജീവിത പാഠം ഉൾക്കൊണ്ട് നമ്മുടെ നാടിന്റെ സംരക്ഷണത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കേണ്ടതും  ദോഷങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടതും  ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്...

കഴിഞ്ഞു പോയ ദുരന്തങ്ങൾ നിസ്സാരങ്ങളല്ല...
തകർച്ചയിൽ തളർന്നു പോയതിൽ നിന്നും പുതുജീവിതങ്ങൾ കൂടുതൽ കരുത്തോടെ തളിരിടാൻ കയ്യും മെയ്യും മറന്ന നന്മ ഹൃദയങ്ങളുടെ സഹായങ്ങൾക്കപ്പുറം,
വ്യക്തമായ സുസ്ഥിര പദ്ധതികളോടെ ജനങ്ങൾക്ക് എന്നും എപ്പോഴും  താങ്ങും തണലുമായിടേണ്ട ഉത്തരവാദിത്തത്തിൽ സംസ്ഥാനവും കേന്ദ്രവും ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം.....

പരസ്പരം പോരടിച്ചും മത്സരിച്ചും മടുത്തപ്പോഴാണ്
മഴയും പ്രളയവും ദുരന്തങ്ങളായി
പലതും ഓര്‍മ്മപ്പെടുത്തിയത്....
പരസ്പരം സ്‌നേഹിച്ചും പകുത്തു നല്‍കിയും
പുനര്‍ജന്മം നല്‍കാന്‍ കരുത്തായത്
ദുരന്തങ്ങളിലെ വേദനിപ്പിക്കുന്ന
പാഠങ്ങള്‍ തന്നെയാണ്...
ഒന്നും അവസാനിക്കുന്നില്ല...
തകര്‍ച്ചയിലും തളര്‍ച്ചയിലും
തണലേകാന്‍
തമ്മില്‍ ചേര്‍ന്നു നില്‍ക്കാം...
ഒന്നായി മുന്നേറാം...


*വര്‍ണ്ണങ്ങളുടെ മാനത്ത് വസന്തം തീര്‍ത്ത നാളുകള്‍...*




ചിത്രം വര, പല കാലങ്ങളായി ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിയതിന്റെ അടയാളങ്ങളാണ്...
സംഭവിക്കാനിരിക്കുന്നതൊന്നും മുന്‍ നിശ്ചയപ്രകാരമല്ല... അതാണ് എന്റെ ഓരോ അനുഭവങ്ങളും...


എന്നെ പിറകോട്ട് വലിക്കുന്ന ചില നിസംഗതകളില്‍ ഒന്നുമല്ലാത്തിടത്തു നിന്നും ചിലതിലേക്ക് ചേര്‍ത്തുവെക്കാന്‍ അല്ലാഹു എനിക്ക് തന്ന അനുഗ്രഹങ്ങള്‍...

കഴിവുകളെല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്.... അത് ചിലര്‍ക്ക് ജന്മനാല്‍ കിട്ടുന്നതാണ്... ചിലര്‍ക്ക് പാരമ്പര്യത്തിന്റെ ഭാഗമാണ്... ചിലരില്‍ മറ്റുള്ളവരുടെ പ്രേരണയാലോ പ്രോത്സാഹനത്തിലോ ഉയര്‍ന്ന് വരുന്ന കഴിവുകളാണ്...

എന്നാല്‍ ഇതിനെല്ലാം അപ്പുറം ആശുപത്രിയിലെ ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ മുഷിപ്പില്‍ എപ്പോഴോ എന്തൊക്കെയോ കുത്തി വരക്കാന്‍ തുടങ്ങി... അതു ചിത്രങ്ങളായി രൂപപ്പെട്ടതും പിന്നീടെപ്പോഴോ ആയിരുന്നു.... ആദ്യം മഷിപ്പേനയില്‍ നിന്നും തുടങ്ങി, പിന്നെ കളര്‍ പെന്‍സിലിലും, സ്‌കെച്ചു പേനയിലുമായിരുന്നു വരകള്‍...

എങ്ങനെ വരക്കണമെന്നറിയാതെ വരക്കുന്നതിനെല്ലാം ഒരേ രൂപവും ഭാവവുമായിരുന്നു...
അതിലപ്പുറം വരക്കാന്‍ അറിയുകയില്ല... വരച്ചാല്‍ ശരിയാവുകയുമില്ല....
ഒരു ചിത്രം വരക്കാനുള്ള അടിസ്ഥാന വിവരം അറിയാനോ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് തരാനോ ആരില്‍ നിന്നും ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല...
നന്നായാലും ഇല്ലെങ്കിലും ആവര്‍ത്തിച്ചു വരച്ചു കൊണ്ടിരുന്നു....
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആവര്‍ത്തനങ്ങളില്‍ പുതുമകളില്ലാത്ത വിരസതയില്‍ മടുപ്പു തോന്നി ഇടക്കെപ്പോഴോ നിലച്ചു പോയി, വരകള്‍....

കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യ പുസ്തകങ്ങളിലെയും ആഴ്ചപതിപ്പുകളിലെയും ചിത്രങ്ങളായിരുന്നു വരക്കാനുണ്ടായ പ്രേരണകള്‍...
അതില്‍ കണ്ടതു പോലെ ചുരിദാറിട്ട, പട്ടുപാവുടയുടുത്ത, സാരിയുടുത്ത ജീവന്‍ തുടിക്കുന്ന പെണ്ണുങ്ങളുടെ വിവിധ വര്‍ണ്ണങ്ങള്‍ വരക്കാന്‍ ശ്രമിച്ചതൊക്കെയും യഥാര്‍ത്ഥ ചിത്രത്തിന്റെ ഒരു നേര്‍ പകര്‍പ്പുമില്ലാതെ വേറെ രൂപങ്ങളായി നോട്ട് പുസ്തകത്താളുകളില്‍ പതിഞ്ഞു...
ആരും കാണാതെ കീറിക്കളഞ്ഞ ചിത്രങ്ങള്‍ എത്രയോ...
മറ്റുള്ളവരെ കാണിക്കാന്‍ കൊള്ളില്ലെന്ന അപകര്‍ഷതയില്‍ നശിപ്പിക്കാനാവാതെ ഒളിപ്പിച്ചു വെച്ചവ അതിലുമെത്രയോ....
വരച്ച ചിത്രങ്ങള്‍ ഓരോന്നും ഓരോ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായിരുന്നു...

ആരെയും ആകര്‍ഷിപ്പിക്കാനും വിസ്മയിപ്പിക്കാനും തക്കതായൊന്നുമില്ലെങ്കിലും എന്റെ ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ എന്നെ സന്തോഷിപ്പിച്ചു...
ചിലപ്പോഴൊക്കെ, കരഞ്ഞാലും തീരാത്ത കണ്ണീരില്‍ നിന്നും..., വിരസമായ ഏകാന്തതയില്‍ നിന്നും..., പരിഹരിക്കാനാവാത്ത നിരാശകളില്‍ നിന്നും..., ഒരു കൂട്ടും എത്തിനോക്കാത്ത ഒറ്റപ്പെടില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുണ്ട്...

അപ്പോഴും നാം വരക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വരും എന്ന മതനിബന്ധനകള്‍ കര്‍ശനമായി വിലക്കിയ ചിത്രംവര എനിക്ക് നിഷിദ്ധമായിരുന്നല്ലോ...
അക്കാരണത്താല്‍ തന്നെ വരക്കാനുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ പതഞ്ഞ് പൊങ്ങുമ്പോഴും പേരറിയാത്ത പേടിയുടെ തീക്കനല്‍ നെഞ്ചിലൊതുക്കി അതെല്ലാം അടക്കി വെക്കും....
പിന്നെയും ഇടക്ക് ആരും കാണാതെ വരച്ചും വരച്ചത് ഒളിപ്പിച്ചു വെച്ചും എത്രയോ നാളുകള്‍...




ചരിത്രം മാറ്റി എഴുതാന്‍ കാലം എല്ലാറ്റിനും സാക്ഷി...
യാദൃശ്ചികമെന്ന് പറയാമോ..?! ഒരു ചിത്രകാരിയായി കാലം എന്നെ അടയാളപ്പെടുത്തി... !
എത്ര ഒഴിവാക്കാന്‍ ശ്രമിച്ചിട്ടും, വരക്കാന്‍ അറിയില്ലെന്ന കാരണം പറഞ്ഞ് സ്വയം മാറി നിന്നിട്ടും കാലവും സമൂഹവും എന്നെ ഒരു ചിത്രകാരിയെന്ന് വിശേഷിപ്പിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹം കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം...

പേനയും പെന്‍സിലും ബ്രഷുകളും ഉപയോഗിച്ച് വരക്കുന്നത് കടലാസുകളില്‍ മാത്രമല്ലാതെ, പിന്നെയത് ഗ്ലാസ് പെയിന്റിംങ് എന്ന രീതി പരീക്ഷിച്ചു...
പിന്നെ പതുക്കെ തുണികളില്‍ ഫാബ്രിക് ഡിസൈനുകളും ചെയ്യാന്‍ ശീലിച്ചു...
വര ഒരു തരത്തില്‍ ആസ്വാദനവും മറ്റൊരു വിധത്തില്‍ വരുമാനവും കിട്ടിത്തുടങ്ങിയപ്പോള്‍ അത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി...

ചിത്രം വര എന്റെ ജീവനല്ല... പക്ഷെ, ജീവന്റെ തുടിപ്പില്‍ പ്രാര്‍ത്ഥന പോലെ എനിക്ക് വരക്കണമായിരുന്നു...
ചിത്രം വര എന്റെ ജീവിതവുമല്ല... എന്നാല്‍ എന്നെ ജീവിതത്തിലേക്ക് ഇറക്കിയത് ഈ ചിത്രവര കൂടി ആയിരുന്നു....
ആശയിലും നിരാശയിലും വരയുണ്ടായിരുന്നു... അത് എന്നില്‍ സങ്കടവും സന്തോഷവും നിറച്ചിട്ടുണ്ട്...
അത് എന്റെ ജീവന്റെ ഉണര്‍വ്വിനും ഉയര്‍ച്ചക്കും കാരണമായിട്ടുണ്ട്... എന്നിട്ടും നന്നായി വരക്കാന്‍ കഴിയുന്നില്ല എന്നത് എന്റെ വിട്ടുമാറാത്ത നിരാശയായിരുന്നു.

വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഓരോ ആഗ്രഹങ്ങള്‍ മനസ്സില്‍ മാനം മുട്ടെ ഉയര്‍ന്ന് പൊങ്ങുമ്പോഴും എനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്‍ എടുത്തു പറയാനുണ്ടായിരുന്നത് ചെറുതായിട്ടാണെങ്കിലും ചിത്രം വരക്കാനുള്ള കഴിവ് മാത്രമായിരുന്നു...
എന്നെ കുറിച്ച് വന്ന എല്ലാ പത്ര- ദൃശ്യ മാധ്യമങ്ങളിലും അതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

ഒരിക്കല്‍, ഒരു വലിയ സമ്മാനപ്പെട്ടി എന്റെ പേരില്‍ കൊറിയറായി വന്നു... 2007 ല്‍ എന്നെ കുറിച്ചുള്ള പത്രവാര്‍ത്ത കണ്ട അമന്‍ താരിഷ് എന്ന ആള്‍ സൗദിയില്‍ നിന്നും അയച്ചതായിരുന്നു അത്...
തുറന്നു നോക്കിയപ്പോള്‍, എന്നെ ശരിക്കും ഞെട്ടിച്ചു കൊണ്ട്, ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട് മനസ്സും കണ്ണും നിറഞ്ഞു...
എന്നെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളുടെ സ്‌നേഹ സമ്മാനം...!
അത് എന്റെ ചിത്രംവരക്ക് എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു...
അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിധം, ഒരു ആര്‍ട്ടിസ്റ്റ് ഉപയോഗിക്കുന്ന എല്ലാ തരം കളറുകളും ബ്രഷുകളും പേനകളും പെന്‍സിലുകളും സ്‌കെച്ചും ക്രയോണ്‍സുകളും കാന്‍വാസും എനിക്ക് ഇരുന്ന് വരക്കാനുള്ള ചെറിയ സ്റ്റാന്റും ആ വലിയ പെട്ടിയിലുണ്ടായിരുന്നു...
വിവിധ തരത്തില്‍ ഉപയോഗിക്കുന്ന കളറുകള്‍ ഇത്രയധികം ഉണ്ടെന്ന കാര്യം പോലും അപ്പോഴാണ് ഞാന്‍ കാണുന്നതും അറിയുന്നതും...
വീണ്ടും വരയുടെ വിശാലമായ ലോകത്തേക്ക് വരുന്നതിന് അതൊരു കാരണമായി... പുതിയ ചിത്ര പരീക്ഷണങ്ങള്‍ക്ക് പറ്റിയ എല്ലാം അതിലുണ്ടായിരുന്നു...

എനിക്ക് 'വരക്കാന്‍ കഴിയും' എന്ന് ആത്മവിശ്വാസം നല്‍കി, വലിയ ഒരു കാന്‍വാസ് വാങ്ങിക്കൊണ്ട് വന്ന് അക്രിലിക് കളര്‍ കൊണ്ട് ചിത്രം വരക്കാന്‍ നിര്‍ബന്ധിച്ചു വരപ്പിച്ചത് സുധീറേട്ടന്‍ ആയിരുന്നു...
വരക്കാനിരുന്നപ്പോള്‍ എന്ത് വരക്കുമെന്ന് മണിക്കൂറുകളോളം തല പുകഞ്ഞു...
സംശയത്തോടെ വരച്ചും മായിച്ചും ആദ്യത്തെ അക്രിലിക് പെയിന്റിംങ്...!
വരച്ചു കഴിഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും ഒരുമിച്ച് തിങ്ങിനിറഞ്ഞ നിമിഷങ്ങള്‍...
മൂന്നാല് ദിവസങ്ങള്‍ കൊണ്ട് കാന്‍വാസില്‍ പകര്‍ത്തിയ അമൂര്‍ത്ത ചിത്രം, പല കാരണങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു സ്ത്രീ ആയിരുന്നു...

ആദ്യത്തെ ചിത്രംവരയില്‍ വന്ന ഇത്തിരി ധൈര്യത്തില്‍ പിന്നെ കാന്‍വാസില്‍ നിന്നും കാന്‍വാസുകളിലേക്ക് വര്‍ണ്ണങ്ങള്‍ പല രൂപങ്ങളായി, ഭാവങ്ങളായി...
രാവും പകലും സമയം വേര്‍തിരിക്കുന്നതറിയാതെ...
ദിവസങ്ങളും തിയതികളും വന്നു പോവുന്നതറിയാതെ...
തുടര്‍ന്നുള്ള നീണ്ട നാളുകളില്‍ മനസ്സില്‍ തോന്നിയതെല്ലാം കാന്‍വാസിലേക്ക് പകര്‍ത്തുന്ന ധ്യാനം തന്നെയായിരുന്നു....
പിന്നീടുള്ള കാര്യങ്ങള്‍ സ്വപ്നങ്ങളില്‍ പോലും കാണാതിരുന്നത്...

ഒരു ദിവസം, തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കെ.ജയകുമാര്‍ (ഐ.എ.എസ്) സാറിന്റെ സന്ദര്‍ശനം...
അത് ജീവിതത്തിലെ വലിയൊരു വഴിത്തിരവിന് കാരണമായി...
ഞാന്‍ വരച്ചു വെച്ച ചിത്രങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തു നിന്നും പറഞ്ഞുകേട്ട  അഭിപ്രായങ്ങളായിരുന്നു ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മൂല്യമുള്ള വാക്കുകള്‍...
അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തണം എന്ന അഭിപ്രായങ്ങള്‍ക്കൊപ്പം അതിനൊരു അവസാന തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ...
ആ തീരുമാനം നടപ്പിലാക്കാന്‍ അധികം താമസമുണ്ടായില്ല...
അങ്ങനെ 2011 ഫെബ്രുവരി നാല് മുതല്‍ ഏഴ് വരെ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ വെച്ച്  കളേഴ്‌സ് ഓഫ് ഡ്രീംസ് എന്ന എന്റെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരമായ ചിത്രപ്രദര്‍ശനം നടന്നു...

അധികം വൈകാതെ 2012 മാര്‍ച്ചില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി... ! കാലം, ജീവിതം പിന്നെയും മാറ്റി മറിച്ചു...
അതുവരെയല്ലാത്ത മറ്റൊരു ലോകത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍, അതുവരെ ഉണ്ടായിരുന്നതും ഉണ്ടാക്കിയെടുത്തതും അല്ലാത്ത മറ്റൊരു അവസ്ഥയില്‍ പുതിയ ജീവിത രീതികള്‍ എന്നില്‍ മൊത്തമായ മാറ്റങ്ങളുണ്ടാക്കി...
പുതിയ ലോകവും അവിടുത്തെ രീതികളും എന്റെ അവസ്ഥക്കനുസരിച്ച് ഇണക്കിയെടുക്കുന്ന തിരക്കില്‍ എന്നെ എന്താണോ ആക്കിയെടുത്തത് അതും, എന്തായിരുന്നോ ആകാന്‍ ശ്രമിച്ചത് അതും മനഃപ്പൂര്‍വ്വമല്ലാതെ എന്നില്‍ നിന്നും ഇല്ലാതായി. പലപ്പോഴും അതെന്റെ മനസ്സില്‍ നീറിക്കൊണ്ടിരിക്കുമ്പോഴും, രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുള്ള ജോലി സമയത്തിനു ശേഷം മോശമായ ശാരീരിക ആസ്വാസ്ഥ്യത്തില്‍ പഴയ ആഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കാതെ, ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വായനയും എഴുത്തും വരയും എന്നൊരു ലോകം എന്നില്‍ നിന്നും മെല്ലെ മാഞ്ഞ് കൊണ്ടിരിക്കുന്നത് വേദനയോടെ തിരിച്ചറിഞ്ഞു....

വര്‍ഷങ്ങള്‍ക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ, ആ ആഗ്രഹങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മറ്റൊരു അസുലഭ അവസരം എന്നെ തേടി എത്തുകയായിരുന്നു...!

കേരള ലളിതകല അക്കാദമിയുടെ തൃശൂര്‍ ആസ്ഥാന മന്ദിരത്തില്‍ വെച്ച് 2019 ജൂലായ് 17 മുതല്‍ 24 വരെ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ക്യാമ്പിലേക്ക് എനിക്ക് ക്ഷണം കിട്ടി...
ആദ്യമായിട്ടാണ് ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്... അതും എല്ലാവിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി അക്കാദമി നേരിട്ട് നടത്തുന്ന വലിയ ക്യാമ്പ്....
ഒരുപാട് സന്തോഷം തോന്നിയ നിമിഷത്തിലും വരയുടെ ബന്ധം നാളുകളായി നിലച്ചു പോയ ആധിയില്‍ മനസ്സില്‍ അസ്വസ്ഥതകള്‍ പെരുകി...
എല്ലാം അറിയുന്ന ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വരക്കാനാവില്ല എന്ന തോന്നലുകള്‍ എന്നെ തളര്‍ത്തി... പോകണോ വേണ്ടയോ എന്ന് സംശയിച്ച് മടിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത് ജസ്ഫറും സുധീറേട്ടനുമായിരുന്നു... ഒരാഴ്ച താമസിക്കാന്‍ കൂടെയുണ്ടാകുമെന്ന് നാസിബും (ജ്യേഷ്ഠത്തി റജീനയുടെ മകന്‍) ഉറപ്പു തന്നപ്പോഴാണ് തൃശൂരിലേക്ക് പോകാമെന്ന് തീരുമാനിക്കുന്നത്...

പേടിയോടെ കാത്തിരുന്ന ദിവസം വന്നെത്തി...
അക്കാദമിയുടെ മുന്നില്‍ വണ്ടി എത്തി നില്‍ക്കുന്നതു വരെ യാത്രയില്‍ ഉടനീളം പലവിധ അസ്വസ്ഥതകളുടെ മുള്‍മുനയിലായിരുന്നു...
ചിത്രകലയുടെ ആസ്ഥാന മന്ദിരത്തിനു മുമ്പില്‍ എത്തിയപ്പോള്‍ തന്നെ കണ്ടത്, മുഖം നിറഞ്ഞ ചിരിയോടെ ആഹ്ലാദത്തോടെ എന്നെ പേര് വിളിച്ച് സ്വാഗതം ചെയ്ത സുഗത മാഡത്തിനെയാണ്... അതുവരെ മനസ്സില്‍ പെരുത്തു കൂടിയ പേടിയുടെ മഞ്ഞുമല മെല്ലെ ഉരുകി അലിഞ്ഞില്ലാതായി... അതിന്റെ ശാന്തതയില്‍ അവിടുത്തെ ചുറ്റുപാടുകളിലേക്കെല്ലാം നോക്കിയും കണ്ടും, ലയം ചിത്ര-ശില്പകലയുടെ ക്യാമ്പിന് എത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള 25 ല്‍ അധികം കലാകാരന്മാരോടും കലാകാരികളോടും 10 ഓളം ശില്പികളോടും ഒപ്പം ഞാനും കൂടി....
ചിത്രകലയുടെ തലതൊട്ടപ്പന്മാരോടൊപ്പം കിട്ടിയ അവസരത്തില്‍ പുതിയ ലോകത്ത് നിന്ന് ഓരോന്നും കാണുകയായിരുന്നു... മനസ്സിലാക്കുകയായിരുന്നു... അറിയുകയായിരുന്നു....

വിശിഷ്ട അതിഥികള്‍ പങ്കെടുത്ത വേദിയില്‍ ലയം ക്യമ്പ് ഉദ്ഘാടനം ചെയ്തത് സംവിധായകനും നടനുമായ ശ്രീ. മധുപാല്‍ സര്‍ ആയിരുന്നു. കലാകാരന്മാര്‍ ഒരുമിച്ച് കൂടിയ സദസ്സില്‍ വെച്ച് കേരള ലളിതകല അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, കളറുകളും കാന്‍വാസും പെന്‍സിലും ഡ്രോയിംങ് ബുക്കും എനിക്ക് സമ്മാനിച്ചു കൊണ്ടാണ് ചിത്രംവരയുടെ പരിപാടിക്ക് തുടക്കമായത്...
എന്റെ മനസ്സില്‍ സന്തോഷം പൂത്ത് വിടര്‍ന്ന നിമിഷങ്ങള്‍...!


വര അറിയാവുന്നവരുടെയും പഠിച്ചവരുടെയും അത് ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്നവരുടെയും കലയെ ജീവന് തുല്യം സ്‌നേഹിക്കുന്നവരുടെയും കൂടെ ഒരാഴ്ച കാലം...
ഓര്‍മ്മയിലെന്നും സൂക്ഷിക്കാന്‍ ആ ഏഴ് ദിവസങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എന്റെ ആദ്യ അനുഭവം ആയത് കൊണ്ട് തോന്നിയതാണോ എന്നറിയില്ല... കിട്ടാവുന്നതില്‍ വെച്ച് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഏറ്റവും നല്ല പരിഗണന തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്...
ക്യാമ്പിന്റെ സംഘടനക്കാര്‍ മറ്റുള്ളവരോടും അതുപോലെ തന്നെയാണ് ഇടപെട്ടിരുന്നത് എന്നത് അവിടെ പങ്കെടുത്ത ഓരോ മുഖഭാവങ്ങളിലും വ്യക്തമായിരുന്നു...

എന്റെ അറിവില്‍, അക്കാദമിയില്‍ തന്നെ എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ചു കൂട്ടി സംഘടിപ്പിച്ചിട്ടുള്ള ആദ്യത്തെ ക്യാമ്പാണ് ലയം ചിത്ര-ശില്പകല ക്യാമ്പ്. അതില്‍ ഏറിയ പങ്കും എന്നെപ്പോലെ തന്നെ ആദ്യമായിട്ടാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
എല്ലാവിധ സൗകര്യങ്ങളോടെയും പ്രത്യേകിച്ച് വീല്‍ചെയര്‍ സൗകര്യമുള്ള താമസവും, ഓരോ നേരത്തും വയറിന് വിശപ്പ് അറിയാന്‍ ഇട നല്‍കാതെ സുഭിക്ഷമായ ഭക്ഷണവും, ഇടവേളകളില്‍ കാപ്പിയും ചായയും പലഹാരങ്ങളും, ഇടതടവില്ലാതെ വന്നെത്തുന്ന സന്ദര്‍ശകരും..., മാധ്യമപ്രവര്‍ത്തകരും....,  വൈകിട്ട് നാല് മണിക്ക് ശേഷം പ്രഗത്ഭ വ്യക്തികളുടെ പ്രഭാഷണങ്ങളും മറ്റ് കലാ സാംസ്‌കാരിക പരിപാടികളും... ഒപ്പം സ്‌നഹവും സൗഹൃദവുമായി ഇടക്കിടക്ക് ഓരോരുത്തരുടെയും ഇടയിലൂടെ ആവശ്യങ്ങള്‍ ആരാഞ്ഞുകൊണ്ട് അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സര്‍,  മാനേജര്‍ സുഗത മാഡം, നമ്പിടി മാഷ്, ബാബുവേട്ടന്‍, മണിയേട്ടന്‍, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍,  നീന... പേര് അറിയുന്നതും അല്ലാത്തതുമായ അവിടുത്തെ ഓരോരുത്തരുടെയും സ്‌നേഹവും നല്ല പെരുമാറ്റങ്ങളും അവിടുന്ന് പോന്നിട്ടും അതുപോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു....

അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സര്‍ എന്ന വ്യക്തി..., പരിപാടിയുടെ ആദ്യ ദിനം മുതല്‍ അവസാന ദിനം എല്ലാവരെയും യാത്രയാക്കുന്നത് വരെ നിറഞ്ഞ പുഞ്ചിരിയോടെ സ്‌നേഹത്തോടെ ഓരോരുത്തരുടെയും ഇടയിലൂടെ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ചറിഞ്ഞ്, അവര്‍ക്ക് വേണ്ടുന്നത് ചെയ്തു കൊടുക്കുന്നതിലുള്ള അര്‍പ്പണ മനോഭാവം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ മുഖമുദ്രയായിരുന്നു....
ഓരോ കാര്യങ്ങളിലും ഓരോ പോയിന്റിലും അന്വേഷണങ്ങളോടെ ആവശ്യമുള്ള കാര്യങ്ങള്‍  നടപ്പിലാക്കിക്കൊണ്ട് ഓടിപ്പാഞ്ഞ് നടക്കുകയായിരുന്നു അക്കാദമിയുടെ മാനേജരായ സുഗത മാഡം...
സ്‌നേഹത്തിന്റെ മറ്റൊരു നിറകുടമായിരുന്നു നമ്പിടി മാഷ്... ചിത്രകലയുടെ പല രീതികളും സാധ്യതകളും ഉപയോഗവശങ്ങളും പ്രാധാന്യത്തോടെ സരളമായി അദ്ദേഹം വിവരിച്ചു തന്നപ്പോള്‍ ചിത്രകലയെ കുറിച്ചുള്ള പുതിയ അറിവുകളായിരുന്നു എനിക്കത്...

ഒരു സര്‍ക്കാര്‍ സ്ഥാപനമായ അക്കാദമിയുടെ ഓരോ സ്റ്റാഫുകളും രാവിലെ 10 മുതല്‍ രാത്രി 10 വരെ വേണ്ടത് വേണ്ടത് പോലെ സേവനങ്ങള്‍ ചെയ്തു തീര്‍ക്കുന്നതില്‍ നേരവും ദിവസങ്ങളും നോക്കിയിട്ടായിരുന്നില്ല... കൃത്യ സമയമാകുമ്പോള്‍ ഓഫീസ് വിട്ടു പോവുകയോ അവധി ദിവസങ്ങളില്‍ ഒഴിവാണെന്ന് വെച്ച് മാറി നില്‍ക്കുകയോ ചെയ്യാതെ അവനവര്‍ക്ക് പറഞ്ഞ ജോലി മാത്രമേ ചെയ്യുകയുള്ളൂ എന്ന നിബന്ധനകള്‍ ഒന്നുമില്ലാതെ എല്ലാവരും എല്ലായിടത്തും പ്രവര്‍ത്തന നിരതരായി പ്രസരിപ്പോടെ ഓടി നടക്കുന്നത് കണ്ടപ്പോള്‍ അവിടുത്തെ ഓരോരുത്തരും ഓരോ അത്ഭുതമായിരുന്നു... നിറഞ്ഞ സ്‌നേഹമായിരുന്നു....


അതുവരെ അടുത്തറിയാത്ത അക്കാദമിയുടെ വലിയ ലോകം എന്നെ സംബന്ധിച്ച് എന്നില്‍ നിന്നും ഏറെ അകലെയുള്ള എന്നെപ്പോലെ ഒരാള്‍ക്ക് കൂടിച്ചേരാന്‍ ഒരിക്കലെങ്കിലും സാധിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും സാധ്യതയില്ലാത്ത ഒരു ദൂരക്കാഴ്ച മാത്രമായിരുന്നു...
എന്നെപ്പോലെ എന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ ഒരു അംഗപരിമിതി മാത്രമല്ല ഉദ്ദേശിക്കുന്നത്...
വരയെകുറിച്ച് അടിസ്ഥാനഘടനയൊന്നും അറിയാതെ, പഠിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം ഇടക്കൊക്കെ വരക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് കൂടി ഇതില്‍ അവസരം കിട്ടിയപ്പോള്‍ അത് വലിയ ഒരു അംഗീകാരം പോലെ, അവരോടൊപ്പം ഞാനും അംഗീകരിക്കപ്പെട്ടു എന്ന അഭിമാനം എന്റെ കലയെ ഏറ്റവും മികവുറ്റതാക്കാനുള്ള വലിയ ഉത്തരവാദിത്വ ബോധമാണ് എന്നില്‍ നിറഞ്ഞത്...

കഴിവുള്ളവര്‍ എവിടെയും അംഗീകരിക്കപ്പെടുമെങ്കിലും അവസരം കിട്ടാതെ പോകുന്നത് കൊണ്ട് അവഗണിക്കപ്പെടുന്നവര്‍ ഏറെയുണ്ട്... നല്ല കഴിവുകള്‍ ഉണ്ടായിട്ടും മാറ്റി നിര്‍ത്തപ്പെടുന്നവര്‍ എത്രയോ... ചിലതൊക്കെ ചിലരുടെ മാത്രം അവകാശങ്ങളാക്കി നിലനിര്‍ത്തുന്നു... എല്ലാ കലകളിലും വിഭാഗീയത ഏറെയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... അത് ഭാഗ്യത്തില്‍ വിജയിച്ചവരുടെ കുത്തകയാണ്...
ക്യാമ്പ് ദിനങ്ങള്‍ അവസാനിക്കുകയാണ്....!


ഇനി അതിന്റെ തുടര്‍ച്ച എങ്ങനെയാവും എന്ന് പറയാന്‍ എനിക്കാവില്ല... പക്ഷെ, ഈ ക്യാമ്പ് അനുഭവം എന്റെ കഴിവിന് ഇനിയും മികച്ചതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടിത്തറ പാകാന്‍ സഹായകമായിട്ടുണ്ട്...

ഒരാഴ്ച കൊണ്ട് തൃശൂര്‍ അക്കാദമി ആസ്ഥാന മന്ദിരം എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.... എവിടെയൊക്കെയാ ഉണ്ടായിരുന്നവര്‍... തമ്മില്‍ അറിയാതെ വന്നവര്‍ ഒരുമിച്ച് ഒരാഴ്ച...
ഇനി കണ്ടവരെ പിന്നെയും കാണണമെന്നില്ല... ബന്ധങ്ങളുടെ തുടര്‍ച്ചയും ഇതുപോലെ ഒരുമിക്കലും ഇനിയും സാധ്യമാവണമെന്നില്ല... ഓര്‍മിക്കുമ്പോള്‍ വെറുതെ ഒരു ശൂന്യത...


എന്തൊക്കെയോ പേടികളുടെ ആശങ്കകളുമായി വന്ന് ഇറങ്ങിയ ഇടത്തുനിന്ന് സ്‌നേഹത്തിന്റെ നനവുള്ള നിറകണ്ണുകളോടെ ഓരോരുത്തരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍, കുറഞ്ഞ നാളിലും അടുത്തറിഞ്ഞ ബന്ധങ്ങള്‍ക്ക് ഇത്ര ആഴത്തില്‍ ഹൃദയത്തെ വേദനിപ്പിക്കാനാവുമെന്ന് ഒരിക്കല്‍ കൂടി അനുഭവിച്ചറിയുകയായിരുന്നു....